പാലാ: പാലാ കൊട്ടാരമറ്റം ബസ്റ്റാൻഡിൽ ബസ്സ് ശരീരത്തിലൂടെ കയറിയിറങ്ങി വയോധികയ്ക്ക് ദാരുണാന്ത്യം. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്കൂളിന് സമീപം കിഴക്കേകോഴിപ്ലാക്കൽ വീട്ടിൽ ചിന്നമ്മ ജോൺ (72) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ 10.45 ഓടെ ആയിരുന്നു അപകടം. കൊട്ടാരമറ്റം സ്റ്റാൻഡിൽ വന്നിറങ്ങിയ ചിന്നമ്മ ബസിന് മുന്നിലൂടെ കടക്കുന്നതിനിടെ മുന്നോട്ട് എടുത്ത ബസ് തട്ടി നിലത്ത് വീഴുകയായിരുന്നു. ഇതേസമയം ചിന്നമ്മയുടെ കാലിലൂടെ ബസ് കയറി ഇറങ്ങി.
വീഴ്ചയിൽ തലയ്ക്കും കാലിനും ഗുരുതര പരിക്കേറ്റ ചിന്നമ്മയെ പാലാ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. തലയടിച്ചു വീണുണ്ടായ ഗുരുതര പരിക്കാണ് മരണം കാരണമെന്നാണ് നിഗമനം. സംഭവത്തിൽ വലവൂർ സ്വദേശിയായ ബസ് ഡ്രൈവർ പോലീസ് കസ്റ്റഡിയിലെടുത്തു. ബസും പോലീസ് കസ്റ്റഡിയിലാണ്.