ഈരാറ്റുപേട്ട-വാഗമൺ റോഡിലെ വാഹനാപകടം: പുതിയ വീടിന്റെ ഗൃഹപ്രവേശനത്തില്‍ പങ്കെടുക്കാനെത്തിയ ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പം വാഗമൺ സന്ദർശിച്ചു മടങ്ങുന്നതി


ഈരാറ്റുപേട്ട: ഭർത്താവിനും ബന്ധുക്കൾക്കുമൊപ്പം വാഗമൺ സന്ദർശിച്ചു സന്തോഷത്താൽ കുടുംബാംഗങ്ങൾക്കും മക്കൾക്കുമൊപ്പം മടങ്ങുന്നതിടെ വാഹനാപകടത്തിന്റെ രൂപത്തിൽ ധന്യയെ മരണം കവർന്നെടുത്തു.

 

 ഈരാറ്റുപേട്ട-വാഗമൺ റോഡിൽ ട്രാവലര്‍ മറിഞ്ഞ് കോട്ടയം കുമരകം അയ്മനം കവണാറ്റിന്‍കര കമ്പിച്ചിറ വീട്ടില്‍ അനീഷിന്റെ ഭാര്യ ധന്യ (43) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം കുമരകത്തുനിന്ന് വന്ന 12 പേരടങ്ങുന്ന സംഘം തിരിച്ചുപോകുമ്പോഴാണ് വാഹനം അപകടത്തിൽപെട്ടത്. ഇവർ സഞ്ചരിച്ചിരുന്ന വാഹനം ബ്രേക്ക് നഷ്ട്ടപ്പെട്ടു തിട്ടയിലിടിച്ചു മറിയുകയായിരുന്നു. അപകടം നടന്നയുടനെ തന്നെ നാട്ടുകാരും സന്നദ്ധ സംഘടനാ അംഗങ്ങളും ചേർന്ന് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ധന്യയുടെ ജീവൻ രക്ഷിക്കാനായില്ല. ധന്യയുടെ ഭര്‍ത്താവ് അനീഷ് പുതിയ വീടിന്റെ ഗൃഹപ്രവേശനത്തില്‍ പങ്കെടുക്കാനാണ് കഴിഞ്ഞ മാസം പോളണ്ടിൽ നിന്നും നാട്ടിൽ എത്തിയത്. തിരികെ പോകുന്നതിനു മുൻപ് ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം അവധി ആഘോഷിക്കാനായി നടത്തിയ വിനോദ യാത്രയാണ് തീരാ നോവായി മാറിയിരിക്കുന്നത്. പരിക്കേറ്റവരിൽ ആറു പേരെ ഈരാറ്റുപേട്ട സൺറൈസ് ആശുപത്രിയിലും അഞ്ചു പേരെ ഈരാറ്റുപേട്ട പി.എം.സി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട ഫയർഫോഴ്സ്, പോലീസ് എന്നിവരോടൊപ്പം ഈരാറ്റുപേട്ടയിൽ നിന്നുള്ള സന്നദ്ധ സംഘടനകളായ  ടീം നന്മക്കൂട്ടം, ടീം എമർജൻസി, കൂടാതെ നാട്ടുകാരും രക്ഷാ പ്രവർത്തനത്തിൽ പങ്കാളികളായി.