കോട്ടയത്ത് തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ പൊലീസുകാരനെ അക്രമി സംഘം കൊലപ്പെടുത്തി.


കോട്ടയം: കോട്ടയത്ത് തട്ടുകടയിൽ ഭക്ഷണം കഴിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ പൊലീസുകാരനെ അക്രമി സംഘം കൊലപ്പെടുത്തി.

 

 കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒയുടെ  ഡ്രെവർ മാഞ്ഞൂർ സൗത്ത് നീണ്ടൂർ ചിറയിൽ വീട്ടിൽ ശ്യാം പ്രസാദ് (44) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. സംഭവത്തിൽ പെരുമ്പായിക്കാട് സ്വദേശി ജിബിൻ ജോർജിനെ (27)  ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയാണ് പിടിയിലായ ജിബിൻ. കാരിത്താസ് ജം‌ക്‌ഷനിലെ ബാർ ഹോട്ടലിനു  സമീപം ആയിരുന്നു സംഭവം. ജോലി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന ശ്യാം ഭക്ഷണം കഴിക്കാനായി തട്ടുകടയിൽ കയറിയതായിരുന്നു. ഇതിനിടെയാണ് ഇവർ തമ്മിൽ തർക്കമുണ്ടാകുകയും തുടർന്ന് ജിബിൻ കടയിൽ അക്രമം നടത്തുകയുമായിരുന്നു. ഇതിന്റെ വീഡിയോ ശ്യാം എടുത്തതിൽ പ്രകോപിതനായി ജിബിൻ പോലീസുകാരനെ മർദിക്കുകയായിരുന്നു. നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കുമരകം എസ്എച്ച്ഒ കെ എസ് ഷിജി ഇതുവഴി വരികയും അക്രമം കണ്ട് വണ്ടി നിർത്തുകയും ഇതുകണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ജിബിനെ പിടികൂടുകയുമായിരുന്നു. ഗുരുതരമായി പരുക്കേറ്റ ശ്യാമിനെ പൊലീസ് തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ച 4 മണിയോടെ മരണം സംഭവിക്കുകയായിരുന്നു.