കോട്ടയം: ഐ.എസ്.ഒ. പദവി നേടാനുള്ള നടപടികളുടെ ഭാഗമായി കോട്ടയം ജില്ലാ പഞ്ചായത്ത് ഓഫീസിന്റെ ആദ്യഘട്ട നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായി. നവീകരിച്ച ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. 50 ലക്ഷം രൂപ ചെലവിലാണ് ഓഫീസ് പൂർണമായി നവീകരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമായി ഓഫീസുകൾ, ജില്ലാ പഞ്ചായത്ത് ഭാരവാഹികൾക്കുള്ള മുറികൾ, ബാത്ത് റൂമുകൾ എന്നിവ നവീകരിച്ചു. ഫ്രണ്ട് ഓഫീസ്, ഫീഡിങ് റൂം എന്നിവ പുതുതായി സ്ഥാപിച്ചിട്ടുണ്ട്. ഓഫീസിന്റെ മുൻവശം സൗന്ദര്യവത്ക്കരിച്ചു. ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ നേടുന്നതിനാവശ്യമായ ആധുനിക സംവിധാനങ്ങളാണ് നവീകരണത്തിന്റെ ഭാഗമായി ഒരുക്കുക. പൊതുജനങ്ങൾക്ക് ഫ്രണ്ട് ഓഫീസിൽ നിന്നു തന്നെ സേവനം ലഭ്യമാക്കുന്ന തരത്തിൽ ഫ്രണ്ട് ഓഫീസ് പ്രവർത്തനം ആരംഭിക്കും. പൊതുജനങ്ങൾക്കായി ഇരിപ്പിടങ്ങൾ, റീഡിംഗ് റൂം, ടി.വി, കുടിവെള്ളം, എന്നീ സൗകര്യങ്ങളും ഫ്രണ്ട് ഓഫീസിനോട് അനുബന്ധിച്ച് ഏർപ്പെടുത്തും. കടലാസു രഹിത ഓഫീസായി മാറിയതിനാൽ നേരത്തേയുള്ള ഫയലുകൾ റെക്കോർഡ് റൂമിലേക്ക് ക്രമമായി നമ്പരിട്ട് മാറ്റുന്ന പ്രവർത്തനം അവസാനഘട്ടത്തിലാണ്. നവീകരിച്ച ഓഡിറ്റോറിയം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നു. ജില്ലാ നിർമ്മിതി കേന്ദ്രമാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത്. വൈസ് പ്രസിഡന്റ് ജോസ് പുത്തൻകാലാ, സ്ഥിരം സമിതി അധ്യക്ഷരായ പി.എസ്. പുഷ്പമണി, പി.എം. മാത്യു, മഞ്ജു സുജിത്ത്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ നിർമ്മല ജിമ്മി, ഹേമലത പ്രേംസാഗർ, ജോസ് മോൻ മുണ്ടയ്ക്കൽ, പി.ആർ. അനുപമ, പി.കെ. വൈശാഖ്, സെക്രട്ടറി പി.എസ്. ഷിനോ, നിർമിതി കേന്ദ്രം പ്രൊജക്ട് എൻജിനീയർ ലൗലി റോസ് കെ. മാത്യു, അസിസ്റ്റന്റ് എൻജിനീയർ പി. പ്രവീൺ കുമാർ എന്നിവർ പങ്കെടുത്തു.