കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി റെയിൽ ഭവനിൽ കൂടിക്കാഴ്ച നടത്തി. അങ്കമാലി-എരുമേലി-ശബരി റെയിൽ പാത പദ്ധതി, സിൽവർലൈൻ പദ്ധതിയുടെ അംഗീകാരം, കേരളത്തിലെ റെയിൽ പാതകളുടെ എണ്ണം 3, 4 വരിയാക്കുന്നത്തിനുള്ള നടപടികൾ ത്വരിതപ്പെടുത്തുക തുടങ്ങിയ കാര്യങ്ങളാണ് കൂടിക്കാഴ്ചയിൽ പ്രധാനമായും ചർച്ച ചെയ്തത്. ഇക്കാര്യങ്ങൾ ഉദ്യോഗസ്ഥതല ചർച്ച നടത്തി അന്തിമ തീരുമാനം എടുക്കുമെന്ന് കേന്ദ്രമന്ത്രി മുഖ്യമന്ത്രിക്ക് ഉറപ്പുനൽകി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി ഓഗസ്റ്റിൽ നടത്തിയ ചർച്ചയുടെ തുടർച്ചയായാണ് കേന്ദ്ര റെയിൽവേ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാന കായിക - റെയിൽവേ വകുപ്പ് മന്ത്രി വി അബ്ദു റഹ്‌മാനും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ചർച്ച വളരെ അനുകൂലമായിരുന്നുവെന്നും റെയിൽ പാത വികസനമായി ബന്ധപ്പെട്ട് കേരളം ആവശ്യപ്പെട്ട മറ്റുകാര്യങ്ങളിൽ അനുകൂല നടപടി സ്വീകരിക്കാമെന്നും കേന്ദ്രമന്ത്രി അറിയിച്ചതായി മന്ത്രി അബ്ദുറഹ്‌മാൻ പറഞ്ഞു.