പക്ഷിപ്പനി: കോട്ടയം ജില്ലയിലെ നാലു പഞ്ചായത്തുകളിൽ കോഴി, താറാവ് എന്നിവയുടെ വിൽപന വിലക്കി.


കോട്ടയം: ആലപ്പുഴ ജില്ലയിലെ മുഹമ്മ പഞ്ചായത്ത് ഒൻപതാം വാർഡിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ കോട്ടയം ജില്ലയിലെ നാലു പഞ്ചായത്തുകളിൽ കോഴി, താറാവ് എന്നിവയുടെ വിൽപന വിലക്കി കോട്ടയം ജില്ലാ കളക്ടർ വി വിഘ്‌നേശ്വരി ഉത്തരവിറക്കി.

 

 പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ സമീപ പ്രദേശങ്ങളായ കോട്ടയം ജില്ലയിലെ കുമരകം, ആർപ്പൂക്കര,അയ്മനം,വെച്ചൂർ ഗ്രാമപഞ്ചായത്തുകളിൽ താറാവ്,കോഴി,കാട വളർത്തു പക്ഷികൾ എന്നിവയുടെ മുട്ട,ഇറച്ചി,കാഷ്ടം(വളം) എന്നിവയുടെ വിപണനവും നീക്കവും ജൂൺ 12 വരെ നിരോധിച്ച് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയർമാനായ ജില്ലാ കളക്ടർ ഉത്തരവിറക്കിയിരിക്കുന്നത്. മുൻകരുതലുകൾ സ്വീകരിക്കുന്നതിൻ്റെ ഭാഗമായി  രോഗ നിരീക്ഷണ മേഖലയിലേക്ക് താറാവ്, കോഴി,കാട മറ്റ് വളർത്തു പക്ഷികൾ എന്നിവയുടെ മുട്ട,ഇറച്ചി,കാഷ്ടം(വളം) എന്നിവ മറ്റു പ്രദേശങ്ങളിൽ നിന്നു കൊണ്ടുവരുന്നതും, മറ്റുപ്രദേശങ്ങളിലേക്ക് കൊണ്ടുപോകുന്നതും കർശനമായി നിരോധിച്ചു. ഇതു സംബന്ധിച്ച് പോലീസ്, ആർ.ടി.ഒ എന്നിവരുമായി ചേർന്ന് മൃഗസംരക്ഷണ വകുപ്പ് പരിശോധനകൾ നടത്തും.