2000 കോടി രൂപയുടെ കാലാവധി കഴിഞ്ഞ നോട്ടുകളുമായി കോട്ടയത്തുനിന്നു പോയ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞു, 4 ട്രക്കുകൾ വിട്ടയച്ചത് 4 മണിക്കൂറിനു ശേഷം.


കോട്ടയം: 2000 കോടി രൂപയുടെ കാലാവധി കഴിഞ്ഞ നോട്ടുകളുമായി കോട്ടയത്തുനിന്നു പോയ പൊലീസ് സംഘത്തെ ആന്ധ്രയിൽ തടഞ്ഞു. തെരഞ്ഞെടുപ്പ് പരിശോധനയുടെ ഭാഗമായാണ് ആന്ധ്രയിൽ കേരളാ പോലീസ് സംഘത്തെ തടഞ്ഞത്. റിസർവ് ബാങ്കിൽനിന്നു ലഭിക്കുന്ന നോട്ടുകൾ ശാഖകൾക്കു വിതരണം ചെയ്യുന്ന തുരുത്തിയിലെ ഫെഡറൽ ബാങ്ക് കറൻസി ചെസ്റ്റിൽ നിന്നും ഹൈദരാബാദിലെ റിസർവ് ബാങ്ക് കേന്ദ്രത്തിലേക്ക് പോയ വാഹനങ്ങളാണ് ആന്ധ്രാ പോലീസ് തടഞ്ഞു വെച്ചത്. പഴകിയ 500 രൂപ നോട്ടുകളുമായി 4 ട്രാക്കുകളിലായാണ് പണം കൊണ്ട് പോയത്. നർകോട്ടിക് സെൽ ഡിവൈഎസ്പി പി.ജോൺസന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആണ് ട്രക്കുകൾക്കൊപ്പം ഉണ്ടായിരുന്നത്. 2 വാഹനങ്ങളിലായിരുന്നു പൊലീസ് സംഘം. ഡിവൈഎസ്പിയോടൊപ്പം 2 എസ്ഐമാരും 3 സീനിയർ സിപിഒമാരും 8 സിപിഒമാരുമാണു സംഘത്തിൽ ഉണ്ടായിരുന്നത്. പകൽ മാത്രമായിരുന്നു സംഘത്തിന്റെ യാത്ര. തെരഞ്ഞെടുപ്പ് പരിശോധനയുടെ ഭാഗമായി ഇന്നലെ ആണ് ആന്ധ്രായിൽ വാഹനം തടഞ്ഞത്. തുടർന്ന് മുതിർന്ന ഉദ്യോഗസ്ഥരെ വിളിച്ചെങ്കിലും പരിശോധനകളും നടപടിക്രമങ്ങളും പൂർത്തിയാക്കി 4 മണിക്കൂറുകൾക്ക് ശേഷമാണ് വാഹനങ്ങൾ വിട്ടു നൽകിയത്.