കോട്ടയം: കോട്ടയം സ്വദേശികളായ ദമ്പതികളുടെയും സുഹൃത്തായ അധ്യാപികയുടെയും മരണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മൂവരും സാത്താൻ സേവയുടെ കെണിയിൽ വീണതാകാമെന്ന സംശയം ഉറപ്പിച്ചു പോലീസ്. കോട്ടയം മീനടം സ്വദേശികളായ നവീൻ തോമസ് (39), ഭാര്യ ദേവി മാധവൻ (39) എന്നിവരെയും ഇരുവരുടെയും സുഹൃത്തും അധ്യാപികയുമായ ആര്യ (29) എന്നിവരാണ് അരുണാചലിന്റെ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ഇവരുടെ 2021 മുതലുള്ള ഇമെയിൽ ചാറ്റുകൾ കണ്ടെത്തിയതായി പോലീസ് അറിയിച്ചു. മന്ത്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംഘടനയിൽ ഇരുവരും അംഗങ്ങളായിരുന്നു. നവീനും ദേവിയും ആര്യയെ കുടുക്കിയതാണെന്നാണ് ബന്ധുക്കളുടെ ബലമായ സംശയം. ആര്യക്ക് ദേവിയും നവീനുമായി അടുത്ത ബന്ധമുണ്ടെന്നും ഇവർക്ക് സാത്താൻ സേവയുണ്ടെന്നും ആര്യയുടെ ബന്ധുക്കൾ അറിഞ്ഞിരുന്നു. തുടർന്നു ഇവരിൽ നിന്നും ആര്യയെ പിന്തിരിപ്പിച്ചു വിവാഹത്തിന് സമ്മതിപ്പിച്ചിരിക്കെയാണ് ഇഇത്തരമൊരു ദുർവിധി കുടുംബത്തിൽ ഉണ്ടായത്. ആര്യയെ പിന്തിരിപ്പിക്കാൻ വീട്ടുകാർ ശ്രമിക്കുന്നു എന്ന് അറിഞ്ഞതുമാകാം ഇവർ ഇത്തരമൊരു കൃത്യത്തിനു മുതിർന്നതെന്ന സംശയത്തിലാണ് പോലീസ്.  അരുണാചൽ പ്രദേശിലെ സിറോയിൽ ആഭിചാരം നടത്തുന്നവരുടെ കൺവെൻഷൻ നടന്നിരുന്നതായി പോലീസ് കണ്ടെത്തി. ഇവർ മൂവരും ഈ കൺവെൻഷനിൽ പങ്കെടുത്തതായാണ് പോലീസ് സംശയിക്കുന്നത്. പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി മൂവരുടെയും മൃതദേഹങ്ങൾ നാട്ടിൽ എത്തിച്ചു. മൂവരും മരണത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ഗൂഗിളിൽ തിരഞ്ഞതു മരണാനന്തര ജീവിതത്തെപ്പറ്റിയെന്ന് പോലീസ് വെളിപ്പെടുത്തി. ഹോട്ടൽ മുറിയിൽ നിന്നും ലഭിച്ച ഇവരുടെ ഫോണുകൾ പരിശോധിച്ചതിൽ നിന്നുമാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പൊലീസിന് ലഭിച്ചത്. മരണാനന്തരം എന്തു സംഭവിക്കും, മരണാനന്തരം ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങൾ, മരണത്തിനുശേഷമുള്ള അധ്യാത്മിക കാര്യങ്ങൾ എന്നിവയാണ് ഇവർ കൂടുതലായും ഗൂഗിളിൽ തെരഞ്ഞത്. മൂവരും ബ്ലാക്ക് മാജിക്കിന്റെ കെണിയിൽ അകപ്പെട്ടതായി സാംസ്കാരിക പ്രവർത്തകനും മരിച്ച ദേവിയുടെ ബന്ധുവുമായ സൂര്യ കൃഷ്ണമൂർത്തി പറഞ്ഞു. പ്രമുഖ വൈല്‍ഡ് ലൈഫ് ഫൊട്ടോഗ്രഫര്‍ ബാലന്‍ മാധവന്റെ മകളാണ് ദേവി. ആയുർവേദ ഡോക്ടർമാരായ ഇരുവരും കുറച്ചു നാളായി ഇത്തരത്തിലുള്ള പ്രവർ‌ത്തനങ്ങളിൽ പെട്ടിരിക്കുകയായിരുന്നു എന്നും ദേവിക്ക് കഴിഞ്ഞ കുറച്ചു കാലവുമായി ഭക്തി കൂടുതലായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. ജോലിയുപേക്ഷിച്ച് ദേവി ജർമൻ പഠിപ്പിക്കുന്ന അധ്യാപികയായി. നവീൻ കേക്ക് ഉണ്ടാക്കുന്ന ബിസിനസിലേക്കും മാറി. ‘സന്തോഷത്തോടെ ജീവിച്ചു, ഇനി ഞങ്ങൾ പോകുന്നു’ എന്ന് എഴുതിയ കുറിപ്പ് അന്വേഷണ സംഘത്തിന് ലഭിച്ചിരുന്നു. വിവാഹം നിശ്ചയിച്ചതിനു പിന്നാലെയാണ് ആര്യയെ കാണാതായത്. മൂവരും ഒരേ വിമാനത്തിൽ അസം തലസ്ഥാനമായ ഗുവാഹത്തിയിലേക്കു പോയതായി പൊലീസിനു വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഇവരേക്കുറിച്ചുള്ള വിവരങ്ങൾ കേരള പൊലീസ് അസം പൊലീസിനു കൈമാറിയിരുന്നു. തുടർന്ന് അന്വേഷണം നടക്കുന്നതിനിടെയാണ് ഇറ്റാനഗറിലെ ഹോട്ടൽമുറിയിൽ മൂവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൂവരും ഒന്നിച്ചാണ് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഇൻഡിഗോ വിമാനത്തിൽ അസമിലേക്കു പോയതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. മന്ത്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട സംഘടനയിൽ ഇരുവരും അംഗങ്ങളായിരുന്നെന്നും നാട്ടുകാർ പറയുന്നു. അരുണാചലിലെ ജിറോയിലെ ബ്ലൂപൈൻ ഹോട്ടലിലെ 305-ാം നമ്പർ മുറിയിലായിരുന്നു മൂവരും താമസിച്ചിരുന്നത്. ആര്യയുടെ മൃതദേഹം മുറിയിലെ കട്ടിലിൽ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. ദേവിയുടെ മൃതദേഹം തറയിൽ കിടക്കുന്ന നിലയിലായിരുന്നു. നവീൻ തോമസിനെ കുളിമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾക്കരികെ ബ്ലേഡും മദ്യക്കുപ്പികളുണ്ടായിരുന്നു. പ്രണയ വിവാഹമായിരുന്നു വിവാഹം കഴിഞ്ഞ് 13 വർഷമായിട്ടും ഇവർക്ക് കുട്ടികൾ ഉണ്ടായിരുന്നില്ല.നവീന്റെ പിതാവും മാതാവുമാണ് ഇപ്പോൾ കോട്ടയത്തെ വീട്ടിലുള്ളത്. പിതാവ് എൻ.എ.തോമസ് ആദായനികുതി വകുപ്പ്  ഉദ്യോഗസ്ഥനാണ്. മാതാവ് കേരള ഫിനാൻഷ്യൽ കോർപറേഷൻ മാനേജരായിരുന്നു. ഒരു സഹോദരിയും നവീനുണ്ട്. ശരീരത്തിൽ വ്യത്യസ്ത തരത്തിലുള്ള മുറിവുകളുണ്ടാക്കി രക്തം വാർന്നാണ് എല്ലാവരുടെയും മരണം. ആര്യ തിരുവനന്തപുരത്തെ സ്വകാര്യ സ്കൂളിൽ അധ്യാപികയായിരുന്നു. ആര്യയും ദേവിയും ഉറ്റ സുഹൃത്തുക്കളായിരുന്നുവെന്നാണ് സൂചന. ഇരുവരും തിരുവനന്തപുരത്ത് ഒരേ സ്‌കൂളിൽ അധ്യാപികമാരായിരുന്നു. നവീൻ– ദേവി ദമ്പതികളുടെയും സുഹൃത്തായ ആര്യയുടെയും മൃതദേഹങ്ങൾ ഉച്ചയ്ക്ക് 12.20 ഓടെയാണ് മൃതദേഹങ്ങൾ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ചത്. തുടർന്ന് ആശുപത്രിയിൽ കൊണ്ടുപോയി എംബാം നടപടികൾ പൂർത്തിയാക്കിയശേഷം ആര്യയുടെയും ദേവിയുടെയു മൃതദേഹം  തിരുവനന്തപുരത്തെ വീടുകളിൽ എത്തിച്ചു. നവീന്റെ മൃതദേഹം കോട്ടയത്തെ വീട്ടിലേക്ക് കൊണ്ട് പോയി. വൈകുന്നേരം നാലരയോടെ  ശാന്തികവാടത്തിൽ ആര്യയുടെ സംസ്കാരചടങ്ങുകൾ നടത്തി. വിവാഹ സാരി ഉടുപ്പിച്ചാണ് ദേവിയെ ബന്ധുക്കൾ യാത്രയാക്കിയത്.