തെരഞ്ഞെടുപ്പ്: പരിശോധന ശക്തമാക്കി എക്‌സൈസ്, പിടിച്ചെടുത്തത് 10.18 കിലോ കഞ്ചാവ്, 10 വാഹനം പിടിച്ചെടുത്തു, 243 പേരെ അറസ്റ്റ് ചെയ്തു,107.66 കിലോ പുകയില ഉ


കോട്ടയം: ലോക്‌സഭ പൊതുതെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോട്ടയം ജില്ലയിൽ ഇതുവരെ എക്‌സൈസ് നടത്തിയ പരിശോധനകളിൽ 10.184 കിലോ കഞ്ചാവ് പിടിച്ചെടുത്തതായും പരിശോധന ശക്തമാക്കിയതായും ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. 32.066 ഗ്രാം ബ്രൗൺ ഷുഗറും 7.8 ഗ്രാം എം.ഡി.എം.എ.യും 0.408 ഗ്രാം മെത്താംഫിറ്റമിനും 21.84 ഗ്രാം നൈട്രോസെപാം ഗുളികകളും മെഫെന്റർമൈൻ സൾഫേറ്റ് ഐ.പി.യും പിടിച്ചെടുത്തു. 93 മയക്കുമരുന്നുകേസുകളിലായി 94 പേർ അറസ്റ്റിലായി. 15110 രൂപയും അഞ്ചു വാഹനങ്ങളും പിടിച്ചെടുത്തു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം എക്‌സൈസ് 1246 പരിശോധനകളും മറ്റു വകുപ്പുകളുമായി ചേർന്ന് 24 പരിശോധനകളും നടത്തി. 846 കേസെടുത്തു. 400 ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 13 ലിറ്റർ ചാരായവും 73.9 ലിറ്റർ ബിയറും 1830.750 ലിറ്റർ വൈനും 215 ലിറ്റർ കള്ളും 430 ലിറ്റർ വാഷും മറ്റു സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവന്ന 13.5 ലിറ്റർ മദ്യവും പിടിച്ചെടുത്തു. 50594 രൂപയും അഞ്ചു വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ലൈസൻസ് നിബന്ധനകൾക്ക് വിരുദ്ധമായി പ്രവർത്തിച്ച ഒൻപതു സ്ഥാപനങ്ങളിൽനിന്ന് 202.5 ലിറ്റർ കള്ളും അഞ്ചു ലിറ്റർ ഇന്ത്യൻ നിർമിത വിദേശമദ്യവും 185.85 ലിറ്റർ ബിയറും 750 മില്ലീലിറ്റർ വൈനും പിടിച്ചെടുത്തു. 143 അബ്കാരി കേസുകളിലായി 149 പേരെ അറസ്റ്റ് ചെയ്തു. 595 കോട്പ കേസുകളിലായി 107.66 കിലോ പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു. 1,22,000 രൂപ പിഴയീടാക്കി. കോട്ടയം എക്‌സൈസ് ഡിവിഷൻ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിക്കുന്നു. വ്യാജമദ്യനിർമാണം തടയാനായി പൊലീസ്, വനം വകുപ്പ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ് എന്നിവയുമായി ചേർന്ന് റെയിൽവേ സ്‌റ്റേഷൻ, കായൽ, തുരുത്ത്, പുഴയോര മേഖലകൾ, അടഞ്ഞുകിടക്കുന്ന ഫാക്ടറികൾ, മറ്റിടങ്ങൾ, ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ എന്നിവിടങ്ങളിൽ പരിശോധന നടത്തിവരുന്നു. മറ്റു ജില്ലകളിൽനിന്ന് മയക്കുമരുന്നും വ്യാജമദ്യവും വാഹനങ്ങളിലൂടെ കടത്തുന്നത് തടയാൻ ജില്ലയുടെ അതിർത്തികളിൽ വാഹനപരിശോധന ശക്തമാക്കി. ഇതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന രണ്ടു സ്‌ട്രൈക്കിങ് ഫോഴ്‌സ് സംഘവും ഹൈവേ പെട്രോൾ സംഘവുമുണ്ട്. ജില്ലയിലെ രണ്ട് കെ.എസ്.ബി.സി. ഗോഡൗണുകളിലും ഒരു ഡിസ്റ്റലറിയിലും സി.സി.ടി.വി. കാമറകൾ സ്ഥാപിച്ച് നിരീക്ഷണം നടത്തുന്നുണ്ട്.