ബിരുദ വിദ്യാർത്ഥിനിയുടെ തിരോധാനം: ജെസ്‌നയുടെ പിതാവിന്റെ ആരോപണങ്ങൾ അനുമാനങ്ങളും സംശയങ്ങളും മാത്രമെന്ന് സി ബി ഐ, ജെയിംസ് ജോസഫിന്റെ ഹര്‍ജി ചീഫ് ജുഡീഷ്യല്


കോട്ടയം: ബിരുദ വിദ്യാർത്ഥിനിയായ എരുമേലി സ്വദേശിനിയായ ജെസ്‌നയുടെ തിരോധാനത്തിൽ സി ബി ഐ കോടതിയിൽ സമർപ്പിച്ച അന്തിമ റിപ്പോർട്ട് തള്ളി വീണ്ടും അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പിതാവ് ജെയിംസ് ജോസഫ് നൽകിയ ഹർജി വാദം പരിഗണിക്കുന്നത് 12 ലേക്ക് മാറ്റി. ജെസ്‌നയുടെ പിതാവിന്റെ ആരോപണങ്ങൾ അനുമാനങ്ങളും സംശയങ്ങളും മാത്രമെന്ന് സി ബി ഐ കോടതിയിൽമറുപടി നൽകി. കൃത്യതയോടെയാണ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചതെന്നു സി ബി ഐ കോടതിയിൽ പറഞ്ഞു. ഡിഗ്രിക്ക് ഒപ്പം പഠിച്ച സുഹൃത്ത് ജെസ്നയെ ചതിച്ചതായി സംശയമുണ്ട് എന്നും ജെസ്‌നയെ കാണാതായി എന്ന് കരുതപ്പെടുന്ന സ്ഥലങ്ങളിൽ സി ബി ഐ അന്വേഷണം നടത്തിയില്ലെന്നും ജെസ്‌നയുടെ ശാരീരിക പ്രശനങ്ങൾ കുറിച്ച് അന്വേഷണം നടത്തിയില്ലെന്നും ചൂണ്ടിക്കാട്ടി പിതാവ് ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹർജി സമർപ്പിച്ചത്. എന്നാൽ ഇക്കാര്യങ്ങളെല്ലാം പരിശോധിച്ചിരുന്നതായും സി ബി ഐ കോടതിയിൽ അറിയിച്ചു. ജെസ്ന മരിച്ചതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നും തിരോധാനത്തിനു പിന്നിൽ മതതീവ്രവാദ സംഘടനകൾക്കു ബന്ധമില്ല എന്നും സി ബി ഐ പറഞ്ഞു. മുക്കൂട്ടുതറ കൊല്ലമുള സ്വദേശിനി കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ കാഞ്ഞിരപ്പള്ളി സെന്റ്.ഡൊമിനിക്സ് കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ 2018 മാര്‍ച്ച് 22 നാണ് കാണാതാകുന്നത്.