കോട്ടയം: ബെംഗളൂരുവിൽ സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റു ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന പ്രീ സ്‌കൂൾ വിദ്യാർത്ഥിനിയായ കോട്ടയം മണിമല സ്വദേശികളായ ദമ്പതികളുടെ മകൾ മരിച്ച സംഭവത്തിൽ ദുരൂഹത തുടരുന്നു. മണിമല സ്വദേശിയായ പൊന്തൻപുഴ കുറുക്കൻപറമ്പിൽ ജിന്റോ ടോമി ജോസഫിന്റെ മകളും ബെംഗളൂരു ചെല്ലക്കരയിലെ ഡൽഹി പ്രീ സ്‌കൂൾ വിദ്യാർത്ഥിനിയുമായ ജിയന്ന ആൻ ജിന്റോ(4) ആണ് സ്‌കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിരുന്നു. തുടർന്ന് ചോദ്യം ചെയ്യുന്നതിനായി പ്രിൻസിപ്പലിനെ വിളിപ്പിച്ചെങ്കിലും ചങ്ങനാശ്ശേരി സ്വദേശിയായ സ്‌കൂൾ പ്രിൻസിപ്പൽ തോമസ് ചെറിയാൻ ഒളിവിലാണ്. സ്‌കൂൾ അധികൃതർ ജിയന്നയെ സ്‌കൂൾ മുറ്റത്ത് വീണ് പരിക്കേറ്റു കിടക്കുന്ന നിലയിൽ കണ്ടത്.അപകടത്തെ സംബന്ധിച്ചുള്ള വ്യക്തമായ വിവരം ഇതുവരെയും സ്‌കൂൾ അധികൃതർ മാതാപിതാക്കളെ അറിയിച്ചിട്ടില്ല എന്നും മാതാപിതാക്കൾ പറഞ്ഞു. കുട്ടി കളിക്കുന്നതിനിടെ വീണതാണെന്നാണ് സ്‌കൂൾ അധികൃതർ പറഞ്ഞത്. എന്നാൽ കുട്ടിയുടെ ശരീരത്തിലെ പരിക്കുകൾ അങ്ങനെ അല്ലായിരുന്നു എന്നും മാതാപിതാക്കൾ പറഞ്ഞു. അപകടത്തിൽ കുട്ടിയുടെ തലക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. അതേസമയം സ്‌കൂൾ അധികൃതരുടെ വീഴ്ചയാണ് കുട്ടിക്ക് അപകടം സംഭവിക്കാൻ കാരണമെന്ന് മാതാപിതാക്കൾ ആരോപിച്ചു. കുട്ടിയെ നോക്കാൻ ആയമാരുണ്ടായിട്ടും കുട്ടി എങ്ങനെ സ്‌കൂൾ കെട്ടിടത്തിന്റെ മുകളിൽ എത്തി എന്നാണു മാതാപിതാക്കൾ ഉന്നയിക്കുന്ന ചോദ്യം. അപകടം സംഭവിച്ചിട്ടും തൊട്ടടുത്തുള്ള ക്ലിനിക്കിൽ മാത്രമാണ് എത്തിച്ചതെന്നും മാതാപിതാക്കൾ എത്തിയ ശേഷമാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും സമയം വൈകിയത് ആരോഗ്യനില കൂടുതൽ വഷളാക്കിയതായും മാതാപിതാക്കൾ പറഞ്ഞു. സംഭവം ഒതുക്കി തീർക്കാനാണ് സ്‌കൂൾ അധികൃതർ ശ്രമിക്കുന്നതെന്നും സംഭവത്തിൽ ദുരൂഹതയുണ്ടെന്നും മാതാപിതാക്കൾ പറഞ്ഞു. അപകടത്തിനു പിന്നിൽ സ്കൂൾ അധികൃതർക്ക് പങ്കുണ്ടെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. കുഞ്ഞിനെ നോക്കാൻ ചുമതല ഉണ്ടായിരുന്ന ആയ മോശമായി പെരുമാറിയിരുന്നുവെന്ന് മാതാപിതാക്കൾ പറയുന്നു. സ്കൂളിലെ ക്യാമറ പ്രവർത്തിക്കാത്തതിനാൽ ഈ ദിവസങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.