ബിരുദ വിദ്യാർത്ഥിനിയുടെ തിരോധാനം: ജെസ്നയുടെ ബന്ധുക്കൾക്കോ അടുത്ത സുഹൃത്തിനോ തിരോധാനത്തിൽ പങ്കില്ലെന്നു സിബിഐ, പോലീസ് പരിശോധിച്ചത് 2 ലക്ഷത്തിലധികം ഫോൺ


എരുമേലി: എരുമേലി സ്വദേശിനിയായ ബിരുദ വിദ്യാർത്ഥിനിയുടെ തിരോധാനത്തിൽ കേസ് അന്വേഷണം അവസാനിപ്പിച്ച് സി ബി ഐ. തിരുവനന്തപുരം ചീഫ് മജിസ്ട്രേറ്റ് കോടതിയിൽ സിബിഐ ക്ലോഷർ റിപ്പോർട്ട് സമർപ്പിച്ചു. നിർണായക വിവരങ്ങൾ ലഭിക്കാതെ മുന്നോട്ടു പോകാനാകില്ല എന്നും ജെസ്നയ്ക്കു എന്തു സംഭവിച്ചു എന്നതിനു തെളിവില്ല എന്നും സി ബി ഐ കോടതിയെ അറിയിച്ചു. ഇതോടെ ജെസ്നയ്ക്ക് എന്ത് സംഭവിച്ചു എന്ന് സി ബി ഐ ക്കും കണ്ടെത്താനായിട്ടില്ല. അന്വേഷണത്തിന്റെ ഭാഗമായി അന്ന് പോലീസ് പരിശോധിച്ചത് 2 ലക്ഷത്തിലധികം ഫോൺകോളുകളും മുന്നൂറിലധികം പേരുടെ മൊഴിയുമാണ്. ജെസ്നയുടെ ബന്ധുക്കൾക്കോ അടുത്ത സുഹൃത്തിനോ തിരോധാനത്തിൽ പങ്കില്ലെന്നു സിബിഐ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. എരുമേലി മുക്കൂട്ടുതറ സ്വദേശിനി ബിരുദ വിദ്യാർത്ഥിയായ ജെസ്‌ന മരിയ ജെയിംസിനെ കാണാതായി 5 വർഷം പിന്നിട്ടിട്ടും അന്വേഷണം എങ്ങുമെത്തിയില്ല എന്നുമാത്രമല്ല ഒരു തെളിവും കണ്ടെത്താൻ പൊലീസിനോ തുടർന്ന് അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘത്തിനോ കഴിഞ്ഞിട്ടില്ല. ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച കേസ് സിബിഐ തിരുവന്തപുരം യൂണിറ്റാണ് അന്വേഷിച്ചത്. മുക്കൂട്ടുതറ കൊല്ലമുള സ്വദേശിനി കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ കാഞ്ഞിരപ്പള്ളി സെന്റ്.ഡൊമിനിക്സ് കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ 2018 മാര്‍ച്ച് 22 നാണ് കാണാതാകുന്നത്. ജെസ്‌ന പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്കു പോയി എന്നാണു പറയപ്പെടുന്നത്. വീട്ടിൽ നിന്നു മുക്കൂട്ടുതറ വരെ ഓട്ടോയിലും തുടർന്ന് ബസിലും എരുമേലിയിൽ എത്തിയതായി ആദ്യഘട്ട അന്വേഷണത്തിൽ വിവരം ലഭിച്ചിരുന്നു. ഇതിനിടെ ജെസ്‌നയെ മുണ്ടക്കയത്തു വെച്ച് കണ്ടതായി സി.സി.ടി.വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും അത് ജെസ്‌നയോടു സാമ്യമുള്ള മറ്റൊരു പെൺകുട്ടിയായിരുന്നു. അധികമാരോടും അടുത്തിടപഴകുന്ന പ്രകൃതമായിരുന്നില്ല ജെസ്‌നയുടേത്. കേരളത്തിനകത്തും പുറത്തും നടത്തിയ അന്വേഷണങ്ങൾ വിഫലമായി തീരുകയായിരുന്നു. തുടക്കത്തിൽ പോലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും യാതൊരു തെളിവും കണ്ടെത്താനായിരുന്നില്ല. ജെസ്ന മരിയ ജെയിംസിനെ കാണാതായി ദിവസങ്ങള്‍ പിന്നിട്ടിട്ടാണ് പോലിസ് അന്വഷണം ആരംഭിച്ചത് തന്നെ. ആദ്യഘട്ടങ്ങളിൽ വെച്ചൂച്ചിറ പോലീസും പിന്നീട് തിരുവല്ല ഡി വൈ എസ്പിയുടെ നേതൃത്വത്തിലും അന്വേഷണം നടന്നു. എന്നാല്‍ ജെസ്നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് യാതൊരു കൃത്യമായ തെളിവുകളും ഇതുവരെ അന്വേഷണ സംഘങ്ങൾക്ക് ലഭിച്ചിട്ടില്ല. അന്വേഷണ സംഘം കേരളത്തിന്‌ വെളിയിലും അന്വേഷണം നടത്തിയെങ്കിലും തുമ്പുകള്‍ ഒന്നും ലഭിച്ചില്ല. ജെസ്‌നയെ എത്രയും വേഗം കണ്ടുപിടിക്കുമെന്നായിരുന്നു സംസ്ഥാന പോലീസ് മേധാവിയായിരുന്ന ലോക്നാഥ് ബെഹ്‌റ പറഞ്ഞിരുന്നത്. ഐ.ജി.മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള 15 അംഗ സംഘത്തിനായിരുന്നു പിന്നീട് അന്വേഷണ ചുമതല നൽകിയത്. പിന്നീട് ജെസ്‌നയുടെ തിരോധാനം ക്രൈബ്രാഞ്ച് ഏറ്റെടുത്തു.പക്ഷെ യാതൊരു തെളിവും ഇന്നേവരെ ലഭിച്ചില്ല. ജെസ്‌ന പിതൃസഹോദരിയുടെ മുണ്ടക്കയത്തെ വീട്ടിലേക്കു പോയി എന്നാണു പറയപ്പെടുന്നത്. അധികമാരോടും അടുത്തിടപഴകുന്ന പ്രകൃതമായിരുന്നില്ല ജെസ്‌നയുടേത്. ഇല്ലാത്ത പ്രണയത്തിന്റെ പേരിലാണ് ജെസ്‌നയെ ചിത്രീകരിക്കുന്നതെന്നും സുഹൃത്തുക്കൾ അന്ന് പോലീസിനോട് പറഞ്ഞിരുന്നു. ജെസ്‌നയുടെ തിരോധാനത്തിന് 8 മാസങ്ങൾക്കു മുൻപായിരുന്നു അമ്മയുടെ മരണം. ജെസ്നയുടെ തിരോധാനം സംബന്ധിച്ച കേസ് സി.ബി.ഐ ക്കു കൈമാറണമെന്ന് ആവശ്യപ്പെട്ടു വിദ്യാർത്ഥികളുടെയും,വിവിധ സംഘടനകളുടെയും, പത്തനംതിട്ട ജില്ലാ കോൺഗ്രസ്സ് കമ്മറ്റിയുടെയും ആഭിമുഖ്യത്തിൽ സമര പരിപാടികൾ നടന്നിരുന്നു. കേരളത്തിന് വെളിയിൽ ജെസ്‌നയെ കണ്ടതായി പലരും പറഞ്ഞ അറിവനുസരിച്ചു വിവിധ സ്ഥലങ്ങളിൽ കേരളാ പോലീസ് അന്വേഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ജെസ്‌നയുടെ കുടുംബാങ്ങങ്ങളെയും സുഹൃത്തുക്കളെയും സഹപാഠികളെയും പോലീസ് ചോദ്യം ചെയ്‌തെങ്കിലും ആരിൽ നിന്നും ജെസ്‌നയിലേക്കെത്താൻ ഒരു തുമ്പും കിട്ടിയില്ല. രണ്ടു ലക്ഷത്തിലധികം ഫോൺ കോളുകളാണ് ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പോലീസ് പരിശോധിച്ചത്. 300 ലധികം പേരെയാണ് പോലീസ് ചോദ്യം ചെയ്തത് ഇവരിൽ 150 ലധികം പേരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. ജെസ്‌നയുടെ തിരോധാനം സംബന്ധിച്ചുള്ള അന്വേഷണത്തിലെ പുരോഗതി അതാത് സമയം അറിയിക്കണെമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കേസിൽ പ്രയോജനകരമായി ഒന്നും കണ്ടെത്താൻ സാധിക്കാതെ വന്നതോടെ ഹൈക്കോടതി കേസ് സിബിഐ ക്ക് കൈമാറി. ജെസ്‌ന മരിയ ജെയിംസിനെ കണ്ടെത്തണം എന്ന് ആവശ്യപ്പെട്ടു കൊച്ചി ക്രിസ്ത്യൻ അലയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ എന്ന സംഘടന ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തിരുന്നു. എന്നാൽ സാങ്കേതിക പിഴവുകളുള്ള ഹർജി തള്ളേണ്ടതായി വരും എന്ന് ഹൈക്കോടതി മുന്നറിയിപ്പ് നൽകിയതിനെ തുടർന്നാണ് ഹർജ്ജിക്കാർ ഹേബിയസ് കോർപ്പസ് പിൻവലിക്കുകയായിരുന്നു. ജെസ്‌ന മരിയ ജയിംസിന്റെ തിരോധാനം സംബന്ധിച്ച കേസ് ഹൈക്കോടതി സിബിഐ ക്കു കൈമാറിട്ടും അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജി സമർപ്പിസിച്ചിരുന്നു കാസ. മകളുടെ തിരോധാനത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് പിതാവ് പരാതി നൽകിയിരുന്നു. കാഞ്ഞിരപ്പള്ളി മുൻരൂപതാധ്യക്ഷൻ മാർ മാത്യു അറയ്ക്കൽ വഴിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കൈമാറുന്നതിനായി നിവേദനം ജെസ്‌നയുടെ പിതാവ് കൈമാറിയത്. ഇപ്പോൾ തെളിവുകൾ ലഭിക്കാത്തതിനാൽ സി ബി ഐ യും കേസ് അന്വേഷണം അവസാനിപ്പിച്ചിരിക്കുകയാണ്. കണ്ടെത്താനായി ഒരു തെളിവ് പോലും അവശേഷിപ്പിക്കാതെ ജെസ്‌ന എവിടെ അപ്രത്യക്ഷയായി എന്ന ചോദ്യമാണ് എല്ലാവരിലും.