60 വയസു പിന്നിട്ട സ്ത്രീകളുടെ പരിചരണത്തിന് തദ്ദേശസ്ഥാപനങ്ങൾ പദ്ധതികൾ തയാറാക്കണം: കോൺക്ലേവ്.


കോട്ടയം: സമീപഭാവിയിൽ 60 വയസുകഴിഞ്ഞവരുടെ എണ്ണത്തിൽ വലിയ വർധനവുണ്ടാകുമെന്നും ഇവയിൽ നല്ലൊരു പങ്കു സ്ത്രീകളായിരിക്കുമെന്നും ഇവരുടെ ആരോഗ്യ, പരിചരണ കാര്യങ്ങളിൽ സവിശേഷ ശ്രദ്ധപതിപ്പിക്കണമെന്നും ഏറ്റുമാനൂർ നിയോജക മണ്ഡലത്തിലെ വനിതാ-ശിശു സാമൂഹിക സുരക്ഷിത കോൺക്ലേവ്. നവകേരളസദസിന്റെ ഭാഗമായിട്ടാണ് അയ്മനം ഗ്രാമപഞ്ചായത്ത് ഹാളിൽ 'വിഹ്വലതകളിൽ നിന്നു വിഹായസിലേക്ക്' എന്ന പേരിൽ വനിതാ ശിശു സംരക്ഷണവും ഭിന്നശേഷിക്കാരുടെ പരിചരണവും ചർച്ച ചെയ്തുകൊണ്ടുള്ള കോൺക്ലേവ് സംഘടിപ്പിച്ചത്. പ്രായമായവരുടെ പരിചരണത്തിന് ആരോഗ്യമായവരുടെ സേവനം എങ്ങനെ പ്രയോജനപ്പെടുത്താം എന്ന് എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ആലോചിക്കണം. മറവിരോഗത്തെ മറികടക്കാൻ ആരോഗ്യകരമായ ജീവിതരീതി ഫാഷൻ ആകണം. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരേയുള്ള അതിക്രമങ്ങൾ ചെറുക്കുന്നതിനായി തദ്ദേശസ്ഥാപനങ്ങളുടെ വാർഡ് തലത്തിലുള്ള ജാഗ്രതാസമിതികൾ ശക്തമാക്കണം.  ഇതിനായി തദ്ദേശസ്ഥാപനങ്ങൾ പ്രോജക്ടുകളിലൂടെ ഫണ്ട് നൽകണം. മാസത്തിൽ ഒരുതവണയെങ്കിലും ജാഗ്രതാസമിതികൾ ചേരണം. എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സ്ത്രീ ശാക്തീകരണകേന്ദ്രങ്ങളും മുതിർന്ന പൗരന്മാർക്കായി പകൽവീടുകളും ആരംഭിക്കണം. വനിതാസഹകരണസംഘങ്ങൾ കൂടുതൽ ശക്തമാക്കണമെന്നും കോൺക്‌ളേവിൽ ചർച്ചകൾ നയിച്ച വിദഗ്ധർ  അഭിപ്രായപ്പെട്ടു. തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിൽ സ്ത്രീകൾക്ക് 50 ശതമാനം പ്രാതിനിധ്യം ഉറപ്പായെങ്കിലും നിയമനിർമാണസഭകളിൽ സ്ത്രീകളുടെ പ്രാതിനിധ്യം മതിയായ തോതിൽ ആയെങ്കിലേ സ്ത്രീശാക്തീകരണം സാധ്യമാകൂ എന്നും ചർച്ച ചൂണ്ടിക്കാട്ടി. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി കോൺക്ലേവ് ഉദ്ഘാടനം ചെയ്തു. 24 മണിക്കൂറിൽ ഒരു മണിക്കൂറെങ്കിലും തങ്ങൾക്കുവേണ്ടി ചെലവഴിക്കാൻ സ്ത്രീകൾ ശ്രമിക്കണമെന്നു ജില്ലാ കളക്ടർ പറഞ്ഞു. അയ്മനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജി രാജേഷ് കോൺക്ലേവിൽ അധ്യക്ഷത വഹിച്ചു. വയോജന-ഭിന്നശേഷി-ആരോഗ്യ ക്ഷേമ പ്രവർത്തനങ്ങളുടെ സാമൂഹ്യ ഭൂമിക എന്ന വിഷയത്തിൽ കോട്ടയം മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം മേധാവി ഡോ. സൈറു ഫിലിപ്പ്, വനിത-ശിശു ശാക്തീകരണം സുരക്ഷ ഇന്നലെ, ഇന്ന്, നാളെ എന്ന വിഷയത്തിൽ ശിശുക്ഷേമസമിതി അംഗവും മുൻ വനിതാ പ്രൊട്ടക്ഷൻ ഓഫീസറുമായ അഡ്വ. പി.എൻ. ശ്രീദേവി, വനിതാ-ശിശുആരോഗ്യ സംരക്ഷണം സമകാലിക ജീവിതത്തിൽ എന്ന വിഷയത്തിൽ ന്യൂട്രീഷനിസ്റ്റ് അഞ്ജലി ശശികുട്ടൻ എന്നിവർ വിഷയാവതരണം നടത്തി. എം.ജി. സർവകലാശാല ടീച്ചേഴ്‌സ് എജ്യൂക്കേഷൻ വകുപ്പ് അസിസ്റ്റന്റ് പ്രൊഫസർ ആഷ മോഹനൻ മോഡറേറ്ററായി. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യരാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌സ് അസോസിയേഷൻ പ്രസിഡന്റ് അജയൻ കെ. മേനോൻ, അയ്മനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് കരീമഠം, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, ഏറ്റുമാനൂർ മണ്ഡലം നവകേരളസദസ് സംഘാടകസമിതി ജോയിന്റ് കൺവീനർ കെ.എൻ. വേണുഗോപാൽ, അയ്മനം ഗ്രാമപഞ്ചായത്ത് മെമ്പർ സെക്രട്ടറി എൻ.സി സുനിൽ കുമാർ, ഏറ്റുമാനൂർ അഡീഷണൽ സി.ഡി.പി.ഒ: എസ്. സുജാദേവി,  എന്നിവർ പ്രസംഗിച്ചു.