മാലിന്യമുക്തം കേരളം; പാലാ മണ്ഡലം അവലോകന യോഗം ചേർന്നു.

കോട്ടയം: മാലിന്യമുക്തം നവകേരളം കാമ്പയിന്റെ ഭാഗമായി പാലാ നിയോജകമണ്ഡലം പ്രവർത്തനങ്ങളുടെ അവലോകന യോഗം മുത്തോലി ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്നു. പ്രസിഡന്റ് രൺജിത്ത് ജി. മീനാഭവൻ ഉദ്ഘാടനം ചെയ്തു. തദ്ദേശസ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എസ്. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. സോഷ്യോ ഇക്കണോമിക് യൂണിറ്റ് ഫൗണ്ടേഷൻ ജില്ലാ കോ- ഓർഡിനേറ്റർ മനോജ് മാധവൻ വിഷയവതാരണം നടത്തി. മണ്ഡലത്തിലെ 12 ഗ്രാമപഞ്ചായത്തുകളിലെയും പാലാ നഗരസഭയിലെയും പ്രവർത്തനങ്ങൾ വിലയിരുത്തി. തുടർപ്രവർത്തനങ്ങൾ തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ മുഴുവൻ സ്ഥാപനങ്ങളിലും വീടുകളിലും ഹരിതകർമ്മസേനയുടെ നേതൃത്വത്തിൽ അജൈവ മാലിന്യങ്ങൾ ശേഖരിച്ചു സംസ്‌ക്കരണത്തിനായി കൈമാറണം. യൂസർ ഫീ കളക്ഷൻ 100 ശതമാനമാക്കണം. ജൈവമാലിന്യങ്ങളുടെ ഉറവിട മാലിന്യസംസ്‌ക്കരണം നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. എല്ലാ വാർഡിലും നാലു കളക്ഷൻ പോയിന്റുകൾ തീരുമാനിച്ച് മാസത്തിൽ മൂന്നു ദിവസം അജൈവ മാലിന്യം ശേഖരിക്കണം. എല്ലാ പഞ്ചായത്തിലും ഒരു ദിവസം പൊതുസ്ഥലങ്ങളുടെ ശുചീകരണത്തിനും സൗന്ദര്യവത്കരണത്തിനുമായി മാറ്റിവയ്ക്കണം. വിനോദസഞ്ചാര കേന്ദ്രങ്ങൾ, തീർഥാടന കേന്ദ്രങ്ങൾ, കോളനികൾ എന്നിവിടങ്ങളിലെ മാലിന്യസംസ്‌ക്കരണ പ്രവർത്തനങ്ങൾ ഉറപ്പാക്കണം. എല്ലാ ചടങ്ങുകളിലും ഹരിതചട്ടം പാലിക്കണം. ഡിസംബർ 31ന് മണ്ഡലം മാലിന്യമുക്തമായി പ്രഖ്യാപിക്കുന്നതിനു മുൻപ് വാർഡുതലത്തിലും ക്ലസ്റ്റർ തലത്തിലും മോണിറ്ററിംഗ് സമിതികൾ രൂപീകരിക്കണമെന്നും യോഗം തീരുമാനിച്ചു. യോഗത്തിൽ ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷരായ അനുരാഗ് പാണ്ടിക്കാട് (മേലുകാവ്), സ്മിത വിനോദ് (കൊഴുവനാൽ), ആശ റെജു (തലനാട്), കൃഷ്ണൻ ഈറ്റയ്ക്കൽ (മൂന്നിലവ്), കവിത മനോജ് (രാമപുരം), രാജൻ മുണ്ടമറ്റം (മുത്തോലി), നവകേരളം മിഷൻ സീനിയർ റിസോഴ്‌സ് പേഴ്‌സൺ അജിത് കുമാർ, മാലിന്യപരിപാലനവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ, ഹരിതകർമ്മസേന കൺസോർഷ്യം പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.