ഷവർമ്മയിൽ നിന്ന് ഭക്ഷ്യവിഷബാധയെന്നു സംശയം: ആരോഗ്യ പ്രശനങ്ങളെ തുടർന്ന് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു.


കോട്ടയം: ഷവർമ്മ കഴിച്ചതിനു പിന്നാലെ ആരോഗ്യ പ്രശനങ്ങളുണ്ടാകുകയും ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കോട്ടയം സ്വദേശിയായ യുവാവ് മരിച്ചു. കോട്ടയം ചിറക്കാട്ടുകുഴിയിൽ വീട്ടിൽ രാഹുൽ ഡി നായരാണ്(24) കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ ഇന്ന് ഉച്ചയോടെ മരിച്ചത്. കാക്കനാട് സെസിൽ ജോലി ചെയ്തിരുന്ന രാഹുൽ കഴിഞ്ഞ ദിവസമാണ് കാക്കനാട്ടെ ലെ ഹയാത്ത് ഹോട്ടലിൽ നിന്ന് ഷവർമ്മ പാർസൽ വാങ്ങി കഴിച്ചത്. തുടർന്ന് കുറച്ചു സമയങ്ങൾക്ക് ശേഷം അസ്വസ്ഥതകൾ അനുഭവപ്പെടുകയും ആശുപത്രിയിൽ ചികിത്സ തേടുകയുമായിരുന്നു. ആരോഗ്യ സ്ഥിതി മോശമായതിനെ തുടർന്ന് രാഹുലിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പരാതിയിൽ തൃക്കാക്കര നഗരസഭാ ആരോഗ്യ വിഭാഗം ഹോട്ടലിൽ പരിശോധന നടത്തുകയും കട അടപ്പിക്കുകയും ചെയ്തിരുന്നു. രാഹുലിന്റെ രക്ത സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രക്ത പരിശോധനാ ഫലവും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും കൂടി ലഭിച്ചാൽ മാത്രമേ മരണ കാരണം ഭക്ഷ്യവിഷബാധയാണോ എന്ന് ഉറപ്പിക്കാനാകൂ എന്ന് അധികൃതർ പറഞ്ഞു. ഹൃദയാഘാതം ഉണ്ടായതായും അവയവങ്ങളിൽ അണുബാധയുണ്ടായിരുന്നതായും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. യുവാവിന്റെ കിഡ്‌നികളുടെ പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് ഡയാലിസിസ് നടത്തിയിരുന്നതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. കെഎസ്ഇബി റിട്ട. ഓവർസിയറും കെടിയുസി (എം) പാലാ ടൗൺ മണ്ഡലം സെക്രട്ടറിയുമായ ചെമ്പിളാവ് ചിറക്കരക്കുഴിയിൽ കെ.കെ.ദിവാകരൻ നായരുടെയും എം.പി.സിൽവിയുടെയും മകനാണ് രാഹുൽ. കാക്കനാട് ചിറ്റേത്തുകരയിൽ സുഹൃത്തുക്കൾക്കൊപ്പം വാടകയ്ക്കു താമസിക്കുകയായിരുന്നു രാഹുൽ. കഴിഞ്ഞ ദിവസം ഓണലൈനായാണ് ഷവർമ്മ രാഹുൽ പാർസൽ വാങ്ങി കഴിച്ചത്. ഭക്ഷണം കഴിച്ചതിനു പിന്നാലെ അസ്വസ്ഥതകൾ ഉണ്ടാകുകയും ആശുപത്രിയിൽ ചികിത്സ തേടുകയും ചെയ്ത രാഹുൽ താമസ സ്ഥലത്ത് മടങ്ങി എത്തുകയും തുടർന്ന് ഞായറാഴ്ച വീണ്ടും അസ്വസ്ഥതകളുണ്ടാകുകയും കുഴഞ്ഞു വീഴുകയുമായിരുന്നു. തുടർന്ന് സുഹൃത്തുക്കളാണ് രാഹുലിനെ വീണ്ടും കാക്കനാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വൃക്കകളുടെയും കരളിന്റെയും പ്രവർത്തനം തകരാറിലാകുകയും ഹൃദയാഘാതമുണ്ടായതായും ഡോക്ടർമാർ പറഞ്ഞു.