സഞ്ചാരികളുടെ മനം കവർന്നു കോട്ടയത്തിന്റെ പിങ്ക് വസന്തം, കണ്ണെത്താ ദൂരത്തോളം പൂത്തുലഞ്ഞ കോട്ടയത്തിന്റെ ആമ്പൽ വസന്തം കണ്ട് ആസ്വദിക്കാനാകുക ഇനി 10 ദിവസങ്ങ


കോട്ടയം: മൂന്നാറിൽ നീലക്കുറിഞ്ഞി പൂക്കുന്നത് പോലെ മലരിക്കലിൽ ഏക്കറുകണക്കിന് പാടശേഖരങ്ങളിൽ ആമ്പൽപ്പൂക്കൾ പൂത്തുലഞ്ഞു നിൽക്കുന്ന കോട്ടയത്തിന്റെ പിങ്ക് വസന്തം അവസാനിക്കുന്നു. സഞ്ചാരികളുടെ മനം കവർന്ന കോട്ടയത്തിന്റെ പിങ്ക് വസന്തം കണ്ട് ആസ്വദിക്കാനാകുക ഇനി 10 ദിവസങ്ങൾ കൂടി മാത്രം. 10 ദിവസങ്ങൾക്ക് ശേഷം മരുന്ന് തളിച്ച് പാടശേഖരത്തിലെ കളയായ ആമ്പൽ ചെടികൾ നശിപ്പിക്കും. എങ്കിലും പിന്നീട് കൃഷിക്ക് ശേഷം അടുത്ത വർഷവും പിങ്ക് വസന്തം സമ്മാനിച്ചു ആമ്പൽപ്പൂക്കൾ വിടർന്നു വരും. ഇത്തവണ ഒരു ലക്ഷം പേരിലധികമാണ് മലരിക്കലിൽ ആമ്പൽ വിസ്മയം കാണാനായി എത്തിയത്. ആമ്പൽ ഫെസ്റ്റ് ഉൾപ്പടെ നിരവധി പരിപാടികൾ ഇതിനോടനുബന്ധിച്ച് നടത്തിയിരുന്നു. 12 വര്ഷത്തിലൊരിക്കലാണ് മൂന്നാറിന് നീല വസന്തം സമ്മാനിച്ചു നീലക്കുറിഞ്ഞികൾ പൂക്കുന്നതെങ്കിൽ കോട്ടയത്തിനു എല്ലാ വർഷവും പിങ്ക് വസന്തം സമ്മാനിച്ചു പൂത്തുലഞ്ഞു നിൽക്കുകയാണ് മലരിക്കലിലും അമ്പാട്ടുകടവിലും ആമ്പൽ വസന്തം. രാവിലെ 6 മണി മുതൽ 10 മണി വരെയാണ് ദൃശ്യ വിസ്മയം കണ്ടാസ്വദിക്കാനാകുക. സഞ്ചാരികൾക്ക് ആമ്പൽ പാടത്തിലൂടെ വള്ളത്തിൽ യാത്രയ്ക്ക് അവസരമൊരുക്കുന്നുണ്ട്. മലരിക്കലിലെ ആമ്പൽ വിസ്മയം ടൂറിസം ഭൂപടത്തിൽ ഇതിനോടകം തന്നെ വളരെയധികം ശ്രദ്ധ നേടിക്കഴിഞ്ഞു. സമീപ ജില്ലകളിൽ നിന്നും സംസ്ഥാനത്തിന് പുറത്തു നിന്നുമുൾപ്പടെ സഞ്ചാരികൾ ഈ വിസ്മയ കാഴ്ചകൾ കാണാനായി എത്തിയിരുന്നു. 2018 മുതൽ ആണ് ആമ്പൽ വിസ്മയം ഇത്രത്തോളം പ്രസിദ്ധമായി മാറിയത്. മാധ്യമങ്ങളിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും കണ്ടറിഞ്ഞവർ മലരിക്കലിലേക്ക് ഒഴുകിയെത്തുകയായിരുന്നു. ആമ്പൽ വിസ്മയം കാണാനെത്തിയ എല്ലാവരിലും വിസ്മയകരമായ നയനാന്ദകര കാഴ്ചകൾ സമ്മാനിച്ചാണ് സഞ്ചാരികളെ മലരിക്കൽ യാത്രയാക്കിയത്. ഒഴിവു ദിവസങ്ങളിലും ഞായറാഴ്ചകളിലുമാണ് സന്ദർശകരുടെ തിരക്ക് കൂടുതലായി അനുഭവപ്പെട്ടത്. സെലിബ്രിറ്റികളുടേതടക്കം നിരവധി ഫോട്ടോഷൂട്ടുകൾക്കും വെഡിങ് ഷൂട്ടുകൾക്കും ആമ്പൽ വിസ്മയം വേദിയാകുന്നുണ്ട്. ജില്ലയിൽ നിന്ന് മാത്രമല്ല ജില്ലക്ക് പുറത്തു നിന്നും സംസ്ഥാനത്തിന് പുറത്തു നിന്നും വരെ കഴിഞ്ഞ വർഷങ്ങളിൽ പിങ്ക് വസന്തം നേരിൽക്കണ്ട് ആസ്വദിക്കാനായി സഞ്ചാരികൾ എത്തിയിരുന്നു. വള്ളത്തിൽ ആമ്പൽ കാടുകൾക്കിടയിലൂടെ പൂക്കളെ തൊട്ട് തലോടി നീങ്ങാം. മുട്ടറ്റം വരെ മാത്രം വെള്ളമുള്ള സ്ഥലങ്ങളിലൂടെ വേണമെങ്കിൽ നടന്ന് ആസ്വദിക്കാം. ആമ്പൽക്കാടുകൾക്കിടയിലൂടെ നടക്കുകയും ഫോട്ടോകൾ പകർത്തുന്നതിനുമാണ് തിരക്ക്. ആകാശത്തെ നീല നിറവും വെള്ളത്തിലെ പിങ്ക് നിറവും ചേരുമ്പോൾ വശ്യമായ സൗന്ദര്യം ഈ സ്ഥലത്തിന് ലഭിക്കുന്നു. മീനച്ചിലാർ മീനന്തറയാർ കൊടൂരാർ പുനർസംയോജന പദ്ധതി,തിരുവാർപ്പ് ഗ്രാമപഞ്ചായത്ത്,മലരിക്കൽ ടൂറിസം സൊസൈറ്റി, കാഞ്ഞിരം സർവ്വീസ് സഹകരണ ബാങ്ക്, തിരുവാർപ്പ് വില്ലേജ് സർവ്വീസ് സഹകരണ ബാങ്ക്, ജെ-ബ്ലോക്ക്, തിരുവായ്ക്കരി പാടശേഖര സമിതികൾ എന്നിവർ സംയുകതമായാണ് ആമ്പൽ ഫെസ്റ്റ് സംഘടിപ്പിച്ചത്.