കോട്ടയത്ത് ഓട്ടോ ഡ്രൈവർ യുവതിയെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപിച്ചു, ആക്രമണം യുവതിയുടെ ഭർത്താവിനെ ആക്രമിച്ച കേസിൽ ജാമ്യത്തിൽ ഇറങ്ങിയതിനു പിന്നാലെ.


കോട്ടയം: കോട്ടയത്ത് ഓട്ടോ ഡ്രൈവർ യുവതിയെ വീട്ടിൽക്കയറി വെട്ടിപ്പരിക്കേൽപിച്ചു. കോട്ടയം ആർപ്പൂക്കര സ്വദേശിനി വിജിതക്കാണ് (40) വെട്ടേറ്റത്. ഗുരുതരമായി പരുക്കേറ്റ വിജിതയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ ഡ്രൈവർ അനൂപ് (40) ആണ് യുവതിയെ വെട്ടിയതെന്നും ഇയാൾ ഒളിവിലാണെന്നും പൊലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. അനൂപ് വിജിതയെ ശല്യപ്പെടുത്തിയിരുന്നതായി പോലീസ് പറഞ്ഞു. ഭർത്താവുമായി പിണങ്ങി 3 വർഷമായി വിജിത വാടകയ്ക്കാണ് താമസിച്ചു വന്നിരുന്നത്. വിജിതയുടെ ഭർത്താവിനെ അനൂപ് ആക്രമിച്ച കേസിൽ 2 ദിവസം മുൻപാണ് അനൂപ് ജാമ്യത്തിൽ ഇറങ്ങിയത്. സംഭവത്തിൽ പോലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചു.