ചന്ദ്രയാൻ ദൗത്യത്തിന് ചുക്കാൻ പിടിച്ചവരിൽ പ്രധാനിയായി നമ്മുടെ കോട്ടയം സ്വദേശിയും, ഇരട്ടി അഭിമാനം!


കോട്ടയം: ചന്ദ്രയാൻ 3 ന്റെ സേഫ് ലാൻഡിങ് സാധ്യമാക്കി ഇന്ത്യ ചരിത്രം തിരുത്തിയപ്പോൾ ഇരട്ടി അഭിമാനമാണ് നമ്മൾ കോട്ടയംകാർക്കും. ചന്ദ്രയാൻ ദൗത്യത്തിന് ചുക്കാൻ പിടിച്ചവരിൽ പ്രധാനിയായി ഒരാൾ നമ്മുടെ കോട്ടയം സ്വദേശിയാണ്. ഐ എസ് ആർ ഓ യുടെ രാജ്യത്തെ ഏറ്റവും വലിയ കേന്ദ്രമായ തുമ്പയിലെ വിക്രം സാരാഭായ് സ്‌പേസ് സെന്റർ ഡയറക്ടറായ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ(59) കോട്ടയം കോതനെല്ലൂർ സ്വദേശിയാണ്. ജൂലായ് 14- ഉച്ചകഴിഞ്ഞ് 2.35-നാണ് ചന്ദ്രയാന്‍-3 പേടകം ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്സ് സെന്ററില്‍നിന്ന് മാര്‍ക്ക് -3 റോക്കറ്റില്‍ കുതിച്ചുയര്‍ന്നത്. ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ആറ് മണി കഴിഞ്ഞ് മൂന്നാം മിനുട്ടിൽ ലാൻഡർ ചന്ദ്രനെ തൊട്ടു. ആയിരത്തോളം ശാസ്ത്രജ്ഞന്മാരും എഞ്ചിനീയര്‍മാരുമായിരുന്നു ഈ ദൗത്യത്തിന് പിന്നിൽ. ലോഞ്ച് വെഹിക്കിള്‍ മാര്‍ക്ക്-ത്രീ എന്ന് ഇന്ന് അറിയപ്പെടുന്ന ജിഎസ്എല്‍വി മാര്‍ക്ക്-ത്രീ നിര്‍മ്മിച്ചത് തിരുവനന്തപുരം ജില്ലയിലെ തുമ്പ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിക്രം സാരാഭായി സ്‌പേസ് സെന്ററിലാണ് (VSSC) . വിഎസ്എസ്‌സിയുടെ തലവന്‍ എന്ന നിലയില്‍ ഈ ദൗത്യത്തില്‍ നിര്‍ണായക പങ്ക് വഹിച്ച വ്യക്തി കൂടിയാണ് കോട്ടയം സ്വദേശിയായ ഡോ. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍. മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ പദ്ധതികൾക്ക് നേതൃത്വം നൽകുന്നത് ഡോ. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍ ആണ്. ഗഗൻയാൻ പദ്ധതിക്ക് വേണ്ടിയുള്ള ഹ്യുമൻ സ്‌പേസ് ഫ്‌ളൈറ്റ് സെന്ററിന്റെ ആദ്യ ഡയറക്ടറാണ് ഇദ്ദേഹം. വി.എസ്.എസ്.സി ഡയറക്ടർ ആകുന്ന അഞ്ചാം മലയാളിയാണ് ഈ കോതനല്ലൂർ സ്വദേശി. രാജ്യത്തിന്റെ ബഹിരാകാശസ്വപ്നങ്ങൾക്കൊപ്പം മലയാളികൾക്കും അഭിമാനമായി മാറുകയാണ് ചന്ദ്രയാൻ ദൗത്യത്തിൽ പങ്കെടുത്ത 3 കോട്ടയം സ്വദേശികൾ. ചുക്കാൻ പിടിച്ചവരിൽ പ്രധാനിയായി കോട്ടയം കോതനെല്ലൂർ സ്വദേശി ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ, കിടങ്ങൂർ കുമ്മണ്ണൂർ സ്വദേശി ഹരിദാസ്, ഭരണങ്ങാനം സ്വദേശിനി ലിറ്റി ജോസ് എന്നിവരാണ് ജില്ലക്ക് അഭിമാനമായി മാറിയത്. തിരുവനന്തപുരം വി.എസ്.എസ്.സി.യിലാണ് ചന്ദ്രയാൻ-3ന്റെ വിക്ഷേപണവാഹനം (എൽ.വി.എം.-3) തയ്യാറാക്കിയത്. 2022 ഫെബ്രുവരിയിലാണ് വിക്രം സാരാഭായ് സ്‌പെയ്‌സ് സെന്റർ ഡയറക്ടറായി ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ ചുമതലയേറ്റത്.