ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയുടെ കൊലപാതകം: രേഷ്മയ്ക്ക് കഴുത്തിലും വയറിലുമായി ഇരുപതിലധികം കുത്തേറ്റു, നൗഷിദിൻെറ ഫോണിലുള്ളത് കൊലപാതകത്തിന് മുൻപുള്ള ഞ


കോട്ടയം: കൊച്ചിയിൽ ചങ്ങനാശ്ശേരി സ്വദേശിനിയായ യുവതിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. രേഷ്മയ്ക്ക് കഴുത്തിലും വയറിലുമായി ഇരുപതിലധികം കുത്തേറ്റതായി പോലീസ് പറഞ്ഞു. ചങ്ങനാശേരി സ്വദേശിനി വാലുമ്മേൽചിറ ചീരംവേലിൽ രവിയുടെയും തങ്കമ്മയുടെയും മകൾ രേഷ്മ (27)ആണ് കൊച്ചിയിലെ ഹോട്ടൽ മുറിയിൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തും ഹോട്ടലിലെ കെയർടേക്കറായ കോഴിക്കോട് ബാലുശേരി സ്വദേശി നൗഷിദിനെ (31) എറണാകുളം നോർത്ത് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പോലീസിന്റെ ചോദ്യംചെയ്യലിലാണ് കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. രേഷ്മയെ കൊലപ്പെടുത്താനുള്ള കത്തി പോലീസ് കണ്ടെത്തു. കൃത്യം നടത്തുന്നതിന് മുൻപ് നൗഷിദ് രേഷ്മയെ വിചാരണ ചെയ്തിരുന്നു. തന്റെ കുറ്റങ്ങൾ സുഹൃത്തുക്കളോട് എന്തിനാണ് പറഞ്ഞതെന്നും തന്റെ ആരോഗ്യം നശിപ്പിക്കാനായി എന്ത് കൂടോത്രമാണ് ചെയ്തതെന്നും ചോദിച്ചു ശാരീരികമായും മാനസികമായും പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ നൗഷിദ് ഫോണിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങൾ പോലീസ് കണ്ടെത്തിയിരുന്നു. പീഡനം സഹിക്കാനാകാതെ എന്നെ കൊന്നേക്കൂ എന്ന് അവസാനം രേഷ്മ പറയുന്നതായും വീഡിയോ ദൃശ്യങ്ങളിലുള്ളതായാണ് പോലീസ് നൽകുന്ന സൂചന. വാക്കുതർക്കങ്ങൾക്കൊടുവിൽ നൗഷിദ് കത്തിയെടുത്ത് രേഷ്മയുടെ കഴുത്തിലും വയറിലും തുടർച്ചയായി കുത്തുകയായിരുന്നു. എറണാകുളത്ത് ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുന്ന രേഷ്മയുമായി മൂന്നു വര്‍ഷത്തിലേറെയായി പരിചയമുണ്ടെന്നും സമൂഹമാധ്യമത്തിലൂടെയാണ് പരിചയപ്പെട്ടതെന്നും ലിവിങ് ടുഗദർ ജീവിതമാരംഭിക്കാൻ ഫ്ലാറ്റ് വാടകയ്ക്കെടുക്കാൻ രേഷ്മ ആവശ്യപ്പെട്ടിരുന്നതായും നൗഷിദ് പോലീസിനോട് പറഞ്ഞു. ഫ്ലാറ്റ് വാടകയ്ക്ക് എടുക്കാൻ നൗഷിദ് തയ്യാറാകാതെ വന്നതോടെ തന്നെ കുറിച്ച് അപകീർത്തികരമായ കാര്യങ്ങൾ രേഷ്മ സുഹൃത്തുക്കളോട് പറഞ്ഞിരുന്നതായും ഇതിലെ വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് നൗഷിദ് പോലീസിനോട് പറഞ്ഞത്. കൊലപാതകം ആസൂത്രണം ചെയ്ത ശേഷമാണ് രേഷ്മയെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തിയത്. വിചാരണ രീതിയിൽ മാനസികമായും ശരീരികമായും പീഡിപ്പിച്ചതായും വിചാരണ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയതായും പ്രതി പോലീസിനോട് പറഞ്ഞു. എറണാകുളത്ത് ലാബ് ടെക്നീഷ്യനായി ജോലി ചെയ്യുകയാണ് രേഷ്മ. കഴിഞ്ഞ ദിവസം രാത്രി 10നു കലൂർ പൊറ്റക്കുഴി ഭാഗത്തെ ഹോട്ടലിലാണു സംഭവം ഉണ്ടായത്. രേഷ്മ തനിക്കെതിരെ ദുർമന്ത്രവാദം നടത്തിയതായും തുടർന്നാണ് തനിക്ക് ആരോഗ്യ പ്രശനങ്ങൾ ഉണ്ടായതെന്നുമാണ് നൗഷിദ് പോലീസിനോട് പറഞ്ഞത്. കഴിഞ്ഞ കുറച്ചു മാസങ്ങളായി രേഷ്മ എറണാകുളത്തു തന്നെയാണ് താമസിക്കുന്നത്. ചങ്ങനാശ്ശേരിയിലെ വീട്ടിലെത്തിയിട്ട് മാസങ്ങളായതായും ഓണത്തിന് വീട്ടിൽ എത്തുമെന്ന് അറിയിച്ചിരുന്നതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി. രേഷ്മയുടെ സംസ്കാരം ഇന്നു 12നു വീട്ടുവളപ്പിൽ നടക്കും.