ഓണം ഉഷാറാക്കാൻ കൺസ്യൂമർഫെഡ്‌ ഓണച്ചന്തകൾക്ക് ആഗസ്റ്റ് 19 ന്‌ തുടക്കമാകും.


തിരുവനന്തപുരം: ഓണം ഉഷാറാക്കാൻ കൺസ്യൂമർഫെഡ്‌ ഓണച്ചന്തകൾക്ക് ആഗസ്റ്റ് 19 ന്‌ തുടക്കമാകും. ആഗസ്റ്റ് 28വരെ പത്ത്‌ ദിവസം സംസ്ഥാനത്താകെ 1,500 ഓണച്ചന്തകളാണ്‌ പ്രവർത്തിക്കുക. പൊതുവിപണി  വിലയിലും പത്ത്‌ മുതൽ 40 ശതമാനംവരെ കുറവിൽ നിത്യോപയോഗ സാധനങ്ങളും പച്ചക്കറിയും ചന്തകളിൽ ലഭിക്കും. ആഗസ്റ്റ് 20ന്‌ രാവിലെ കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ സഹകരണ ഓണം വിപണി ഉദ്‌ഘാടനം ചെയ്യും. ഒരു റേഷൻകാർഡിന്‌ സപ്ലെകോ നിരക്കിൽ സബ്‌സിഡി സാധനങ്ങളായ ആന്ധ്ര ജയ അരി, കുറുവ, കുത്തരി (അഞ്ച്‌ കിലോ), പച്ചരി (രണ്ട്‌കിലോ), പഞ്ചസാര, (ഒരുകിലോ) ചെറുപയർ, വൻകടല, ഉഴുന്ന്‌, വൻപയർ, തുവരപ്പരിപ്പ്‌, മുളക്‌, മല്ലി (അരകിലോവീതം), വെളിച്ചെണ്ണ (അരലിറ്റർ) എന്നീ അളവിലാണ്‌ ലഭിക്കുക. കുറഞ്ഞവിലക്ക്‌ സേമിയ, പാലട, അരിയട, ചുമന്നുള്ളി, സവാള, ഉരുളക്കിഴങ്ങ്‌, കറിപ്പൊടികൾ, അരിപ്പൊടികൾ, തേയില എന്നിവയും വിലക്കുറവിൽ കിട്ടും. സഹകരണസംഘങ്ങൾക്ക്‌ തിരക്കില്ലാതെ സാധനങ്ങൾ വിതരണം ചെയ്യാനുള്ള ക്രമീകരണവും ഒരുക്കിയിട്ടുണ്ട്‌. ഓണച്ചന്തകളിൽ ഉപഭോക്താക്കൾക്കായി സമ്മാനങ്ങളും കണസ്യൂമർഫെഡ്‌ ഒരുക്കിയിട്ടുണ്ട്. അഞ്ഞൂറ്‌ രുപയിൽ കൂടുതൽ സാധനങ്ങൾ വാങ്ങുന്നവർക്കാണ്‌ ആകർഷകമായ സമ്മാനം ലഭിക്കുക. ദിവസവും നറുക്കെടുപ്പിലാണ്‌ സമ്മാനാർഹരെ തെരഞ്ഞെടുക്കുക. കൺസ്യൂമർഫെഡ്‌ നേരിട്ട്‌ നടത്തുന്ന (ത്രിവേണി ) 175 ചന്തകളിലാണ്‌ സമ്മാനങ്ങൾ കാത്തിരിക്കുന്നത്‌.