ബെംഗളൂരു ഇരട്ട കൊലപാതകം: ബിസിനസ് വൈരത്തിൽ കൊല്ലപ്പെട്ട കോട്ടയം സ്വദേശിയുടെ സംസ്കാരം ഇന്ന്.


കോട്ടയം: ബെംഗളൂരുവില്‍ കോട്ടയം സ്വദേശിയായ ഐ ടി സ്ഥാപന ഉടമയെയും സുഹൃത്തിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസ് 3 പേരെ അറസ്റ്റ് ചെയ്തു. ബിസിനസ് വൈരമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു.

 

 ഇന്റർനെറ്റ് സേവനങ്ങളുമായി ബന്ധപ്പെട്ടു സർവീസ് നൽകുന്ന കമ്പനിയായ എയറോണിക്സ് മീഡിയ പ്രൈവറ്റ് ലിമിറ്റഡിന്റെ സി ഇ ഓ കോട്ടയം പനച്ചിക്കാട് കുഴിമറ്റം സ്വദേശിയായ രുക്മിണിവിലാസത്തിൽ ആർ.വിനുകുമാർ(47), കമ്പനിയുടെ എം ഡി ഫണീന്ദ്ര സുബ്രഹ്മണ്യ എന്നിവരാണ് ചൊവ്വാഴ്ച വൈകിട്ടുണ്ടായ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. വിനുകുമാറിന്റെ സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് നടക്കും. പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ഇന്നലെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകിയിരുന്നു.

 

 കേസിൽ മുഖ്യപ്രതി ജോക്കർ ഫെലിക്സ് ( ശബരീഷ്–27) ഉൾപ്പെടെ 3 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജി–നെറ്റ് ബ്രോഡ് ബാൻഡ് കമ്പനി ഉടമ അരുൺകുമാർ ആസാദിനെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ബിസിനസ് വൈരത്തെ തുടർന്ന് അരുൺകുമാർ ഫെലിക്സിന് കൊട്ടേഷൻ നൽകിയതായാണ് വിവരം. അരുൺകുമാറിന്റെ സഹപ്രവർത്തകരായിരുന്ന വിനുകുമാറും ഫണീന്ദ്രയും ജി–നെറ്റ് ബ്രോഡ് ബാൻഡ് കമ്പനിയിൽ നിന്ന് മാറുകയും സ്വന്തമായി എയറോണിക്സ് മീഡിയ എന്ന സ്ഥാപനം തുടങ്ങുകയുമായിരുന്നു. കുറഞ്ഞ തുകയ്ക്ക് സേവനം വാഗ്‌ദാനം ചെയ്തതും സഹപ്രവർത്തകരെ കൂടുതൽ ശമ്പളം നൽകി ഇവരുടെ സ്ഥാപനത്തിലേക്ക് എത്തിച്ചതുമാണ് പകയ്ക്ക് കാരണമെന്നാണ് പോലീസ് കരുതുന്നത്. വടക്കൻ ബെംഗളൂരുവിലെ അമൃതഹള്ളിയിലെ ജനവാസ മേഖലയിലാണ് നാടിനെ ഞെട്ടിക്കുന്ന സംഭവം ഉണ്ടായത്. സംഭവ സമയത്ത് പത്തോളം ജീവനക്കാർ ഓഫീസിൽ ഉണ്ടായിരുന്നു. ഇവരെ ഭീഷണിപ്പെടുത്തിയാണ് അക്രമികൾ കൊലപാതകം നടത്തി ഭീകരാന്തരീക്ഷം സൃഷിടിച്ചു കടന്നു കളഞ്ഞത്. വിനുകുമാറിന്റെ ഭാര്യ ശ്രീജയും കമ്പനി ഡയറക്ടര്മാരില് ഒരാളാണ്. വിനുവിന് 2 മക്കളാണുള്ളത്.