എരുമേലി കനകപ്പലം-പ്ലാച്ചേരി വനപാതയിൽ ഇനി മാലിന്യം തള്ളിയാൽ പിടി വീഴും, വനം വകുപ്പ് ട്രാപ്പ് ക്യാമറകൾ സ്ഥാപിച്ചു! മാലിന്യം നിക്ഷേപിക്കുന്നവർക്കെതിരെ ചു


എരുമേലി: എരുമേലി കനകപ്പലം-പ്ലാച്ചേരി വനപാതയിൽ മാലിന്യം തള്ളുന്നവർ ജാഗ്രതൈ! ഇനി വന പാതയിൽ മാലിന്യം തള്ളിയാൽ പിടി വീഴും. എരുമേലി കനകപ്പലം വന മേഖല മുതൽ പ്ലാച്ചേരി വരെയുള്ള വന മേഖലയിൽ പാതയോരങ്ങളിൽ വിവിധ സ്ഥലങ്ങളിലായി വനം വകുപ്പ് ട്രാപ്പ് ക്യാമറകൾ സ്ഥാപിച്ചു.

 

 കനകപ്പലം-പ്ലാച്ചേരി വന പാതയിൽ മാലിന്യം തള്ളുന്നത് പതിവായിരുന്നു. ദുർഗന്ധ പൂരിതമായിരുന്നു ഈ പാതയിലൂടെയുള്ള യാത്ര. നിരവധി തവണ വനം വകുപ്പും വിവിധ സന്നദ്ധ സംഘടനകളും വന മേഖലയിലെ പാതയോരങ്ങളിലെ മാലിന്യങ്ങൾ നീക്കം ചെയ്തു വൃത്തിയാക്കിയെങ്കിലും വീണ്ടും ഇരുട്ടിന്റെ മറവിൽ മാലിന്യങ്ങൾ തള്ളുകയായിരുന്നു. ചൊവ്വാഴ്ച വനം വകുപ്പിന്റെ നേതൃത്വത്തിൽ പ്ലാച്ചേരി മുതൽ എരുമേലി കനകപ്പലം വരെയുള്ള വന മേഖലകളിൽ നിക്ഷേപിക്കപ്പെട്ട മാലിന്യങ്ങൾ നീക്കം ചെയ്തു. 



മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് ഈ പാതയിലെ മാലിന്യങ്ങൾ മുഴുവനും നീക്കം ചെയ്യാൻ വനം വകുപ്പിന് സാധിച്ചത്. പ്ലാസ്റ്റിക്ക്, ജൈവ-അജൈവ മാലിന്യങ്ങൾ വനം വകുപ്പ് നീക്കം ചെയ്തു. മാലിന്യങ്ങൾ നീക്കം ചെയ്തതിനെ തുടർന്ന് പാതയുടെ വിവിധ മേഖലകളിൽ മാലിന്യ നിക്ഷേപകരെ പിടി കൂടുന്നതിനായി വനം വകുപ്പ് ട്രാപ്പ് ക്യാമറകൾ സ്ഥാപിച്ചു. വിവിധ സ്ഥലങ്ങളിലായി മരത്തിലാണ് ട്രാപ്പ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. പഞ്ചായത്ത് അധികൃതരും പോലീസും മാലിന്യ നിക്ഷേപകരെ പിടികൂടിയിട്ടും പിഴ ചുമത്തിയിട്ടും വീണ്ടും മാലിന്യ നിക്ഷേപം പതിവായതോടെയാണ് വനം വകുപ്പ് ഇപ്പോൾ രംഗത്ത് എത്തിയിരിക്കുന്നത്.

 

 മാലിന്യങ്ങൾ നിക്ഷേപിക്കുന്നവർക്കെതിരെ വന്യ ജീവി സംരക്ഷണ നിയമങ്ങൾ ഉൾപ്പടെയുള്ള നിയമങ്ങൾ ഉൾപ്പെടുത്തി ജാമ്യമില്ലാത്ത വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുമെന്നും മാലിന്യം തള്ളാനുപയോഗിച്ച വാഹനം പിടിച്ചെടുക്കുകയും വാഹനം തിരിച്ചു നൽകാത്ത വിധമോ രജിസ്‌ട്രേഷൻ റദ്ദ് ചെയ്യുന്ന വിധമോ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനങ്ങൾ തിരിച്ചറിയുന്നതിനാണ് ട്രാപ്പ് ക്യാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ക്യാമറകളിലെ ദൃശ്യങ്ങൾ എരുമേലി-പ്ലാച്ചേരി ഫോറസ്റ്റ് റേഞ്ച് ഓഫീസിലും ഓഫീസർമാരുടെ ഫോണിലും ലഭിക്കും. 



പ്ലാസ്റ്റിക്ക് മാലിന്യങ്ങളും പച്ചക്കറി-മത്സ്യ-മാംസ അവശിഷ്ടങ്ങളും വന പാതയിൽ തള്ളുന്നത് പതിവായിരുന്നു. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഹോട്ടലുകളിൽ നിന്നും വീടുകളിൽ നിന്നുമുള്ള മാലിന്യങ്ങൾ ഈ വന പാതയിൽ തള്ളിയിരുന്നു. മാലിന്യം നിക്ഷേപിക്കരുത് എന്ന് വന പാതയുടെ വിവിധ മേഖലകളിൽ വനം വകുപ്പ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും പുല്ലു വില നൽകിയാണ് ഇരുട്ടിന്റെ മറവിൽ സാമൂഹ്യദ്രോഹികൾ മാലിന്യം തള്ളുന്നത്. കനകപ്പലം-പ്ലാച്ചേരി വന പാതയിൽ മാലിന്യം തള്ളിയതിന് നിരവധിപ്പേരെയും വാഹനങ്ങളെയും പോലീസും ഫോറസ്റ്റും മുൻപ് പിടികൂടിയിരുന്നു. കിലോമീറ്ററുകളോളം ആളൊഴിഞ്ഞ പാതയായതിനാൽ വ്യാപാര സ്ഥാപനങ്ങളിൽ നിന്നും അറവ് ശാലകളിൽ നിന്നും വീടുകളിൽ നിന്നുമുള്ളത് മാലിന്യങ്ങൾ വന പാതയിൽ വലിച്ചെറിയുക പതിവാണ്  ഇതു മൂലം ഇതുവഴിയുള്ള യാത്ര കാനന ഭംഗി ആസ്വദിക്കുന്നതിനു പകരം ദുർഗന്ധ പൂരിതമായി തീരുകയാണ്. പ്ലാച്ചേരി മണിമല റോഡിൽ പൊന്തൻപുഴ വരെയുള്ള ഭാഗത്തെ സ്ഥിതിയും വിഭിന്നമല്ല.