കാഞ്ഞിരപ്പള്ളി: വിദ്യാർത്ഥിനിയുടെ മരണത്തെ തുടർന്ന് സഹവിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമായതോടെ കോളേജ് അനശ്ചിതകാലത്തേക്ക് അടച്ചിടാൻ മാനേജ്‌മെന്റ് തീരുമാനം. വിദ്യാർത്ഥിനിയുടെ മരണത്തിൽ കടുത്ത പ്രതിഷേധവുമായി നീങ്ങുന്ന വിദ്യാർത്ഥികളുമായി മാനേജ്‌മെന്റ് ഇന്ന് ചർച്ച നടത്താനിരിക്കെയാണ് കോളേജ് അടച്ചിടാനുള്ള തീരുമാനം. ഇന്നലെ വിദ്യാർത്ഥി പ്രതിനിധികളുമായി മാനേജ്‌മെന്റ് ചർച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. കോളേജ് അനശ്ചിതകാലത്തേക്ക് അടയ്ക്കുന്നതിനാൽ ഹോസ്റ്റൽ ഒഴിയണമെന്ന് വിദ്യാർത്ഥികൾക്ക് നിർദേശം നൽകി. എന്നാൽ ഹോസ്റ്റൽ ഒഴിയില്ലെന്ന നിലപാടിലാണ് വിദ്യാർത്ഥികൾ. കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലില്‍ കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ടാണ് തൃപ്പൂണിത്തുറ തിരുവാങ്കുളം സ്വദേശിനിയും കോളേജിലെ രണ്ടാം വർഷ ഫുഡ് ടെക്നോളജി വിദ്യാർത്ഥിനിയുമായ ശ്രദ്ധ സതീഷിനെ(20) യാണ് ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. വരും ദിവസങ്ങളിൽ കൂടുതൽ വിദ്യാർത്ഥികളുടെ മൊഴികൾ ശേഖരിച്ചേക്കും. സംഭവത്തിൽ ഉന്നത വിദ്യാഭ്യാസമന്ത്രി ആർ ബിന്ദു റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.