കോട്ടയം മെഡിക്കൽ കോളേജിലെ നാലാമത്തെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയും വിജയം! മസ്തിഷ്ക മരണം സംഭവിച്ച കൈലാസ് നാഥിന്റെ കരൾ സ്വീകരിച്ച 52 വയസുകാരിയായ വയനാട്


കോട്ടയം: ഗുരുതരമായ കരൾ രോഗം ബാധിച്ച് കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായി കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന വയനാട് സ്വദേശിനി സുജാത(52) ഇന്ന് ഡിസ്ചാർജ് ആയി. വാഹനാപകടത്തെ തുടർന്ന് ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച കൈലാസ് നാഥിന്റെ കരളാണ് സുജാത സ്വീകരിച്ചത്. 

സംസ്ഥാനത്ത് സർക്കാർ മേഖലയിലെ അവയവമാറ്റ ശസ്ത്രക്രിയയിൽ സുപ്രധാനമായ ഒരു ചുവടുവെപ്പ് കൂടിയാണിത് എന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. മരണാനന്തര അവയവ മാറ്റം സമയ ബന്ധിതമായി നടത്തേണ്ട സങ്കീർണ്ണതയേറിയ ശസ്ത്രക്രിയയാണ്. ഇതു കൂടാതെ ഓപ്പറേഷൻ കഴിഞ്ഞിട്ടുള്ള റിക്കവറി സമയത്തും കൂടുതൽ ശ്രദ്ധയോടെ പരിചരിക്കേണ്ടതായുണ്ട് എന്നും മന്ത്രി പറഞ്ഞു. സർക്കാർ ആരോഗ്യമേഖലയിൽ സാധ്യമല്ലാതിരുന്ന കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ കേരളത്തിൽ ആരംഭിച്ചത് 2022 ഫെബ്രുവരിയിലാണ്. ആദ്യത്തെ മൂന്ന് ശസ്ത്രക്രിയകളിലും ബന്ധുക്കളാണ് കരൾ നൽകിയത്. ഇതുകൂടാതെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയ ആരംഭിച്ചു. അതെല്ലാം തന്നെ സൗജന്യമായി വിജയകരമായി നടപ്പിലാക്കാൻ സാധിച്ചു. 



കോട്ടയം മെഡിക്കൽ കോളേജിലെ നാലാമത്തെ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയുടെ വിജയം കൂടിയാണിത് എന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയ ആരോഗ്യ മന്ത്രി കോട്ടയം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എസ്. ശങ്കര്‍, സൂപ്രണ്ട് ഡോ. ജയകുമാര്‍, സര്‍ജിക്കല്‍ ഗ്യാസ്‌ട്രോ വിഭാഗം മേധാവി ഡോ. ആര്‍.എസ്. സിന്ധു എന്നിവരുടെ നേതൃത്വത്തിലുള്ള മുഴുവന്‍ ടീം അംഗങ്ങളെയും അഭിനന്ദനം അറിയിച്ചു. 

കൈലാസ് നാഥ് മരണത്തിലും സുജാതയുള്‍പ്പെടെ 7 പേരുടെ ജീവിതത്തിലാണ് പ്രകാശമായത്. 2021 മുതൽ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു സുജാത. ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ.ആർ.എസ്.സിന്ധുവിന്റെ നേതൃത്വത്തിലാണ് നാലാമത്തെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയും വിജയകരമായി പൂർത്തീകരിച്ചത്. 

കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായാണ് മസ്തിഷ്‌ക മരണമടഞ്ഞ വ്യക്തിയില്‍ നിന്നും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.