കോട്ടയം മെഡിക്കൽ കോളേജിലെ നാലാമത്തെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയും വിജയകരം, മസ്തിഷ്‌ക മരണമടഞ്ഞ വ്യക്തിയില്‍ നിന്നും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്ര


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിലെ നാലാമത്തെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയും വിജയകരമായി പൂർത്തീകരിച്ചു. ഗ്യാസ്ട്രോ സർജറി വിഭാഗം മേധാവി ഡോ.ആർ.എസ്.സിന്ധുവിന്റെ നേതൃത്വത്തിലാണ് നാലാമത്തെ കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയയും വിജയകരമായി പൂർത്തീകരിച്ചത്.

ഇരുചക്ര വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റു കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ച കോട്ടയം താഴത്തങ്ങാടി സ്വദേശിയായ കൈലാസ് നാഥ് (23)ന്റെ കരൾ ആണ് 4 മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ഒടുവിൽ അൻപത്തി രണ്ടുകാരിയായ വയനാട് സ്വദേശിനിയുടെ ശരീരത്തിൽ വെച്ചു പിടിപ്പിച്ചത്.

കോട്ടയം മെഡിക്കൽ കോളേജിൽ ആദ്യമായാണ് മസ്തിഷ്‌ക മരണമടഞ്ഞ വ്യക്തിയില്‍ നിന്നും കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. കോട്ടയം താഴത്തങ്ങാടി പ്ലാന്തറയിൽ മനോജിന്റെയും പ്രസന്നയുടെയും മകനാണ് കൈലാസ് നാഥ്‌. ഹൃദയം, കരൾ, വൃക്കകൾ, കണ്ണുകൾ, പാൻക്രിയാസ് എന്നീ അവയവങ്ങളാണ് മൃതസഞ്ജീവനി പദ്ധതി പ്രകാരം ദാനം നൽകിയത്.

കണ്ണുകൾ,കരൾ,ഒരു വൃക്ക എന്നിവ മൃതസഞ്ജീവനി പദ്ധതിയിലൂടെ കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും ഒരു വൃക്ക എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കുമാണ് നൽകുന്നത്.