കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിൽ സമാപന ദിനം പ്രദർശിപ്പിച്ച ചിത്രങ്ങളിൽ ദ് ലാസ്റ്റ് ഫിലിം ഷോ ചലച്ചിത്ര പ്രേമികളുടെ മനം കവർന്നു.


കോട്ടയം: കോട്ടയം രാജ്യാന്തര ചലച്ചിത്ര മേളയിൽ സമാപന ദിനം പ്രദർശിപ്പിച്ച ചിത്രങ്ങളിൽ ചെല്ലോ ഷോ (ദ് ലാസ്റ്റ് ഫിലിം ഷോ ) ചലച്ചിത്ര പ്രേമികളുടെ മനം കവർന്നു. സിനിമയോടുള്ള തന്റെ പ്രണയത്തിന്റെ തുറന്ന് പറച്ചിലാണ് സംവിധായകൻ പാൻ നളിൻ ചെല്ലോ ഷോ ദ് ലാസ്റ്റ് ഫിലിം ഷോയിൽ അവതരിപ്പിക്കുന്നത്.

 

 സിനിമയുടെ സമയങ്ങളും കാലങ്ങളും സമയ് എന്ന ഒൻപത് വയസുകാരനിലൂടെ രേഖപ്പെടുത്തുകയാണിവിടെ. ഒരു ദശാബ്ദം മുൻപുള്ള സൗരാഷ്ട്രയിലെ ചലാല എന്ന ഉൾഗ്രാമത്തിലാണ് കഥ നടക്കുന്നത്. മാതാപിതാക്കളോടൊപ്പം ദേവി മഹാകാളി സിനിമ കാണുന്നതാണ് സമയ് യുടെ ജീവിതത്തിലെ വഴിത്തിരിവാകുന്നത്. പ്രൊജക്ടറിൽ നിന്ന് സ്ക്രീനിലേക്ക്  പതിക്കുന്ന വെളിച്ചവും സിനിമയും അവന്റെ സിരകളിലലിയുന്നു. അച്ഛന്റെ പണപെട്ടിയിലെ പണം കട്ടും ടിക്കറ്റില്ലാതെയും എങ്ങനെയും സിനിമ കാണാൻ സാധ്യത തേടുകയാണ് പിന്നെ.  പ്രൊജക്ടർ ഓപ്പറേറ്ററെ അമ്മ നൽകിയ ഭക്ഷണത്തിന്റെ രുചിയിലൂടെ കൈയിലെടുക്കുന്ന സമയ്  പിന്നീട് വെളിച്ചത്തിലൂടെയും ഇരുട്ടിലൂടെയും സിനിമ സ്വന്തമാക്കാനൊരുങ്ങുന്നു.  

കഥ പറയുന്നവരാണ് നല്ല സിനിമകൾ ചെയ്യുന്നതെന്നും ഭാവി അവർക്കുള്ളതാണെന്നുമുള്ള തിരിച്ചറിവിലാണ് സമയ് ഈ പരീക്ഷണങ്ങളുടെയും യാത്രകളുടെയും ഊർജം മുഴുവനായി സൂക്ഷിച്ചിട്ടുള്ളത്. 2010ത്തിലാണ് സിനിമ നടക്കുന്നത്. ഫിലിം റീലുകളിലൂടെയുള്ള സിനിമകളുടെ അവസാന കാലം.  സമയ് സിനിമ കണ്ടിരുന്ന തിയറ്റർ ഡിജിറ്റലാകുന്നതോടെ കഥാഗതി മാറുന്നു. അതിവേഗത്തിൽ ഒരു കാലം കുഴിച്ചു മൂടപ്പെടുന്നു. ഫിലിം റീലുകൾ  കളർ വളകളായി മാറുന്നു. പക്ഷേ പെട്ടെന്നുള്ള ആ അടയാളപ്പെടുത്തലിൽ ഒരു കാലത്തെ സിനിമ നിശ്ചലമാക്കുന്നു. അത് പോലെ  ഇലക്ട്രിക് ട്രെയിനിന്റെ വരവും സിനിമയിൽ കാലത്തെ അടയാളപ്പെടുത്തി കൊണ്ട് കടന്നു പോകുന്നു. 

തൊഴിൽ നഷ്ടം, വികസനം, കാലം ഒക്കെ ലളിതമായി പറഞ്ഞു പോകുന്ന രംഗങ്ങളായി മാറുന്നു. ഭാവിൻ റബ്റിയാണ് സമയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. മറ്റ് പ്രധാന കഥാപാത്രങ്ങളെ ഭവേഷ് ശ്രീമലി, റിച്ച മീന, ദീപൻ റാവൻ എന്നിവർ അവതരിപ്പിച്ചിരിക്കുന്നു. ഇന്ത്യയിൽ നിന്നു ഓസ്കാർ  മത്സരങ്ങൾക്കായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ഗുജറാത്തി ചിത്രമാണിത്.