കോട്ടയം: സംക്ഷിപ്ത വോട്ടർപട്ടിക പട്ടിക പുതുക്കലുമായി ബന്ധപ്പെട്ടു കോട്ടയം ജില്ലയിൽ താലൂക്ക്-വില്ലേജ് തലത്തിൽ പ്രത്യേക ക്യാമ്പയിൻ സംഘടിപ്പിക്കുമെന്നു വോട്ടർപട്ടിക നിരീക്ഷകൻ കെ. ബിജു പറഞ്ഞു. 2022 നവംബർ 26, 27 ഡിസംബർ 3,4 തീയതികളിലായി വില്ലേജ്-താലൂക്ക് തലത്തിൽ സംഘടിപ്പിക്കുന്ന ക്യാമ്പയിനിൽ വോട്ടർ പട്ടികയിൽ പേരുചേർക്കാനും നീക്കം ചെയ്യാനും സൗകര്യമൊരുക്കാനും നിർദേശിച്ചിട്ടുണ്ട്.
ജനുവരി ഒന്നിനു പുതിയ വോട്ടർ പട്ടിക നിലവിൽ വരും. നിലവിൽ ജില്ലയിൽ വോട്ടർ പട്ടികയെ കുറിച്ച് ലഭിച്ച പരാതികൾ ഡിസംബർ പകുതിയോടെ പരിഹരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് വോട്ടർപട്ടിക നിരീക്ഷകൻ നിർദ്ദേശം നൽകി. വോട്ടർ പട്ടിക പുതുക്കൽയഞ്ജം 2023 ന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ചേർന്ന യോഗത്തിലാണ് നിർദേശം. ജില്ലയിൽ വോട്ടർ തിരിച്ചറിയൽ കാർഡുമായി ആധാർ ബന്ധിപ്പിക്കൽ 57.53 ശതമാനം പൂർത്തിയായതായും തുടർനടപടികൾ വേഗത്തിലാക്കാനും ജില്ലാ കളക്ടറുടെ ചേംബറിൽ ചേർന്ന യോഗത്തിൽ വോട്ടർപട്ടിക നിരീക്ഷകൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വൈക്കം നിയോജക മണ്ഡലത്തിലാണ് കൂടുതൽ പേർ ആധാർ വോട്ടർ പട്ടികയുമായി ബന്ധിപ്പിച്ചത്. കുറവ് കോട്ടയം മണ്ഡലത്തിലും.
പുതുക്കൽ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് നിരീക്ഷകൻ ആവശ്യപ്പെട്ടു. 17 വയസ് പൂർത്തിയായവർക്ക് വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അപേക്ഷ നൽകാം. പ്രവാസി വോട്ടർമാരുടെ പേരുകൾ ചേർക്കാനുള്ള അവസരവും ഇപ്പോഴുണ്ട്. മരിച്ചവരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്നു നീക്കാനുള്ള നടപടികളും സുതാര്യമാക്കണം.
യോഗത്തിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി.ബി ബിനു, കെ.ഐ. കുഞ്ഞച്ചൻ, ജോഷി ഫിലിപ്പ്, ബാബു കപ്പക്കാലാ, ഡോ. തോമസ് സി. കാപ്പൻ, എസ്. രാജീവ്, ടി.എൻ ഹരികുമാർ, പി.കെ രാജൻ, പി.എൻ. അമീർ, ജോജി കെ. തോമസ്, തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടർ ജിയോ ടി. മനോജ് തഹസിൽദാർമാരായ എസ്.എൻ. അനിൽ കുമാർ, ടി.ഐ വിജയ സേനൻ, ടി.എൻ. വിജയൻ, ജോസ്‌കുട്ടി കെ.എം, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു.