വേനല്‍ മഴ: കോട്ടയം ജില്ലയില്‍ 21.58 കോടിയുടെ കൃഷി നാശം, കണക്കുകൾ ഇങ്ങനെ:


കോട്ടയം: വേനല്‍മഴയിൽ ജില്ലയിലെ കാര്‍ഷിക മേഖലയില്‍ 21.58 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി പ്രിൻസിപ്പൽ കൃഷി ഓഫീസർ ബീന ജോർജ് അറിയിച്ചു. ഏപ്രില്‍ 1 മുതല്‍ 12 വരെയുള്ള പ്രാഥമിക കണക്കാണിത്. കനത്ത കാറ്റിലും വെള്ളക്കെട്ടിലുമകപ്പെട്ട് 1271.72 ഹെക്ടറിലായി 3819 കര്‍ഷകരുടെ കൃഷികളാണ് നശിച്ചത്. നെല്ല്, വാഴ, റബര്‍, അടയ്ക്ക, കൊക്കോ, കുരുമുളക്, ജാതിക്ക, കുരുമുളക്, വെറ്റില, കപ്പ, പച്ചക്കറികള്‍ തുടങ്ങിയവയ്ക്കാണ് നാശം സംഭവിച്ചത്. കൂടുതല്‍ നാശം സംഭവിച്ചത് നെല്‍ കൃഷിയ്ക്കാണ്. 1071.52 ഹെക്ടറിലെ നെല്‍കൃഷി നശിച്ചു. നെല്‍കൃഷിയില്‍ മാത്രമായി 16.07 കോടി രൂപയുടെ നഷ്ടം കണക്കാക്കിയിട്ടുണ്ട്.  പായിപ്പാട്, വാഴപ്പള്ളി, ഏറ്റുമാനൂര്‍- ചെറുവാണ്ടൂര്‍, പേരൂര്‍, വാകത്താനം, വൈക്കം മേഖലകളിലാണ് നെല്‍കൃഷിയില്‍ ഏറ്റവുമധികം നാശമുണ്ടായിട്ടുള്ളത്.  54723 കുലച്ച വാഴകളും 32073 കുലയ്ക്കാത്ത വാഴകളും നശിച്ചു. 4. 56 കോടി രൂപയുടെ വാഴ കൃഷി നശിച്ചു. 27.38 ഹെക്ടറിലെ പച്ചക്കറികള്‍ നശിച്ചതില്‍ 12.04  ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായി. ടാപ്പിംഗ് ഉള്ള 2431 ഉം ടാപ്പിംഗ് ചെയ്യാത്ത 995 റബർ മരങ്ങളും നശിച്ചു. 4.58 ഹെക്ടറിലെ തെങ്ങ്, 4.48 ഹെക്ടര്‍ കുരുമുളക്, 303  ജാതി മരങ്ങൾ, 2.60 ഹെക്ടറിൽ  കപ്പ കൃഷി തുടങ്ങിയവയും നശിച്ചു. മാടപ്പളളിയിലാണ് ഏറ്റവുമധികം കൃഷി നാശം സംഭവിച്ചത്.  685.01 ഹെക്ടറിലായി 10.30 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. 

നാശനഷ്ടങ്ങളുടെ കണക്ക്  ബ്ലോക്ക്, ഹെക്ടര്‍, തുക  എന്ന ക്രമത്തില്‍:

ഏറ്റുമാനൂര്‍-  145.35  - 2.11 കോടി

കടുത്തുരുത്തി- 149.84   - 4.69 കോടി

കാഞ്ഞിരപ്പള്ളി-  7.55 - 15.98 ലക്ഷം

പാലാ-  78.41     -     14.49 ലക്ഷം

പള്ളം-     79.22 -  1.20 കോടി

പാമ്പാടി-     3.36      -    35.33 ലക്ഷം

ഉഴവൂര്‍-   53.56        -  91.45 ലക്ഷം

വൈക്കം-   50.27     -     1.41 കോടി

വാഴൂര്‍-     19.14       -    27.59 ലക്ഷം