കോട്ടയം: വിനോദസഞ്ചാര രംഗത്ത് കുതിപ്പേകാൻ വിനോദ സഞ്ചാര വകുപ്പിന്റെ 'കാരവൻ കേരള'യുടെ ആദ്യ ട്രിപ്പ് കുമരകത്ത് നിന്നും വാഗമണ്ണിലേക്ക് ഒരു ഹാപ്പി ഫാമിലിക്കൊപ്പം പൂർത്തിയാക്കി. മാവേലിക്കര സ്വദേശികളായ ദീപക്,ഭാര്യ ശില്പ മകൾ സാൻവി എന്നിവരാണ് 'കാരവൻ കേരള'യുടെ ആദ്യ ട്രിപ്പ് ആഘോഷമാക്കിയത്.
പദ്ധതി ആരംഭിച്ച ശേഷം ആദ്യമായി ലഭിച്ച ബുക്കിങ് ഇവരുടേതായിരുന്നു എന്ന് കുമരകത്ത് ഇവരെ യാത്രയയക്കാൻ എത്തിയ കെ ടി ഡി സി ഉദ്യോഗസ്ഥർ പറഞ്ഞു. സ്വദേശികൾക്കും ഇതരസംസ്ഥാനക്കാർക്കും വിദേശികൾക്കും കേരളത്തിന്റെ പ്രകൃതിഭംഗി കൂടുതൽ ആസ്വദിക്കാൻ അവസരം ഒരുക്കുക എന്നതാണ് കാരവൻ കേരള പദ്ധതിയുടെ ലക്ഷ്യം. 2021 ഒക്ടോബറിൽ ആരംഭിച്ച കാരവൻ കേരള പദ്ധതിയിൽ ഫെബ്രുവരി 25 നു വാഗമണ്ണിൽ വിനോദസഞ്ചാര വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് ഉത്‌ഘാടനം നിർവഹിച്ചിരുന്നു.
സ്‌ക്രീനിൽ മാത്രം കണ്ട് പരിചയമുളള കാരവനുകൾ ഇന്ന് കേരള ടൂറിസത്തിന്റെ ഭാഗമാകുകയാണ്. അഡ്രാക് ഹോട്ടൽസ് ആൻഡ് റിസോർട്ട്സ് ആണ് വാഗമണ്ണിലെ കാരവൻ പാർക്ക് സജ്ജമാക്കിയിരിക്കുന്നത്. വാഗമൺ-ഏലപ്പാറ റൂട്ടിൽ നല്ലതണ്ണിയിലാണ് പാർക്ക് ഒരുക്കിയിരിക്കുന്നത്. കെ ടി ഡി സി യുടെ കുമരകം വാട്ടർസ്‌കേപ്പ് റിസോർട്ടിൽ നിന്നുമാണ് ഈ ഫാമിലി ട്രിപ്പ് ആരംഭിച്ചത്. കുമരകത്ത് നിന്നും ആരംഭിക്കുന്ന ട്രിപ്പ് വാഗമണ്ണിലേക്കും തുടർന്ന് തേക്കടിയിലെത്തിയാണ് ട്രിപ്പ് അവസാനിപ്പിക്കുന്നത്. പദ്ധതിയുടെ ആദ്യ ട്രിപ്പും കാരവനിലെ ആദ്യയാത്രയും കൊച്ചു കുട്ടിയുൾപ്പടെയുള്ള കുടുംബം ആസ്വദിച്ചു. ശീതീകരിച്ച ലോഞ്ച് ഏരിയ, സുരക്ഷിതമായ സീറ്റുകൾ, ഇൻഫോടെയ്്ൻമെന്റ് സിസ്റ്റം, എല്ലാ അവശ്യ ഉപകരണങ്ങളോടും കൂടിയ അടുക്കള, ഷവർ സൗകര്യമുള്ള കുളിമുറി, വിശാലമായ കിടപ്പുമുറി തുടങ്ങിയ സൗകര്യങ്ങളുള്ള കാരവനുകളാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ അറിയപ്പെടുന്നതും വികസിച്ചു വരുന്നതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സഞ്ചാരികൾക്ക് കാരവനിൽ എത്താനാവും. കൂടാതെ ഈ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ഏറ്റവുമടുത്തുള്ള സുരക്ഷിതമായ സ്ഥലങ്ങളിൽ കാരവൻ പാർക്കുകളുമുണ്ടാവും. രാത്രികാലങ്ങളിൽ അവിടെ വിശ്രമിക്കാം. കേരളത്തിലെ പ്രകൃതിരമണീയമായ ഉൾഗ്രാമങ്ങളിൽ താമസിച്ച് ഗ്രാമീണ ജീവിതം അറിയാനുള്ള സൗകര്യം കാരവൻ ടൂറിസത്തിന്റെ ഭാഗമാണ്. നെൽവയൽ, കൃഷി, ജലസംഭരണി, ഉൾനാടൻ മൽസ്യബന്ധനം, പരമ്പരാഗത വ്യവസായം, കരകൗശലമേഖല, ചെറുകിട സൂക്ഷ്മ സംരംഭങ്ങൾ, കലാകാരൻമാർ, കുടുംബശ്രീ പോലുള്ള സംരംഭങ്ങൾ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാകും. ഗ്രാമീണ മേഖലയിലെ ജനങ്ങളുടെ വരുമാനം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യം കൂടി കാരവൻ കേരള പദ്ധതിക്കുണ്ട്.
ചിത്രം: ദീപക്.