കോട്ടയം റയിൽവേ സ്‌റ്റേഷനിൽ കഞ്ചാവ് വേട്ട: പിടികൂടിയത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വിൽപ്പനയ്‌ക്കെത്തിച്ച 3.823 കിലോഗ്രാം കഞ്ചാവ്, സൂചന നൽകിയത് കെ 9 സ്‌ക്


കോട്ടയം: അന്യസംസ്ഥാനങ്ങളിൽ നിന്നും ട്രെയിൻമാർഗം എത്തിക്കുന്ന ലഹരിവസ്തുക്കൾ പിടികൂടുന്നതിനായി കോട്ടയം ജില്ലാ പോലീസ് മേധാവി ഡി.ശിൽപയുടെ നിർദ്ദേശാനുസരണം നടത്തിയ പരിശോധനയിൽ ഇന്നലെ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 3.823 കിലോഗ്രാം കഞ്ചാവ്.

 

ഒഡീഷയിൽ നിന്ന് ട്രെയിനിൽ എത്തിയ ഇതര സംസ്ഥാന തൊഴിലാളിയുടെ പക്കൽനിന്നാണ് കഞ്ചാവ് കണ്ടെടുത്തത്. ട്രെയിൻമാർഗം മറ്റു സംസ്ഥാനങ്ങളിൽനിന്ന് ലഹരിവസ്തുക്കൾ എത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്ന് റെയിൽവേ സ്‌റ്റേഷനിലും പരിസരങ്ങളിലും കോട്ടയം ഡിവൈ.എസ്.പി: ജെ. സന്തോഷ്‌കുമാർ, നർക്കൊടിക് സെൽ ഡിവൈ.എസ്.പി: എം.എം. ജോസ് എന്നിവരുടെ മേൽനോട്ടത്തിൽ ഈസ്റ്റ് പോലീസ്, ആന്റി നർകോട്ടിക് സെൽ, ഡോഗ് സ്‌ക്വാഡ് എന്നിവർ സംയുക്തമായി പരിശോധന നടത്തിവരികയായിരുന്നു.

 

ഒറീസയിൽനിന്നും ട്രെയിൻമാർഗം എത്തിയവരുടെ ബാഗുകളും മറ്റും ഡോഗ് സ്‌ക്വാഡിന്റെ സഹായത്താൽ പരിശോധിക്കവേയാണ് ഒറീസാ സ്വദേശി പരേഷ് നായ്ക് (29) കഞ്ചാവ് അടങ്ങിയ ബാഗുമായി പോലീസിന്റെ പിടിയിലായത്. കെ9 സ്‌ക്വാഡിലെ ഡോൺ എന്ന പോലീസ് നായയാണ് ബാഗിൽ കഞ്ചാവ് ഉണ്ടെന്നുള്ള സൂചന നൽകിയത്. ഒളിപ്പിച്ചു വച്ചിരിക്കുന്ന ലഹരിവസ്തുക്കൾ കണ്ടെത്താൻ പോലീസ് അക്കാദമിയിൽ പ്രത്യേക പരിശീലനം നേടിയ ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയാണ് ഡോൺ.

പോലീസ് നായ ഡോൺ നൽകിയ സൂചന പിൻതുടർന്ന് ഈസ്റ്റ് എസ്.എച്ച്.ഒ: യു. ശ്രീജിത്തിന്റെയും എസ്.ഐ. അനുരാജ് എം.എച്ചിന്റെയും നേതൃത്വത്തിൽ വിശദമായ പരിശോധന നടത്തി കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. കഞ്ചാവ് പിടികൂടിയ പോലീസ് സംഘത്തിൽ ഉദ്യോഗസ്ഥരായ ഷിബുക്കുട്ടൻ, സജീവ് ചന്ദ്രൻ, പ്രതീഷ്‌രാജ്, വിപിൻ, ശ്രീജിത്ത് ബി. നായർ, തോംസൺ കെ. മാത്യു എന്നിവരും കെ 9 സ്‌ക്വാഡിലെ ഡോണിന്റെ ഹാൻഡലർ ആയ പ്രേംജിയും ഉണ്ടായിരുന്നു. കോടതി മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.