പത്തനംതിട്ട: സംസ്ഥാനത്തിന്റെ വികസനത്തിൽ വൻ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുന്ന പദ്ധതിയാണ് സിൽവർലൈൻ എന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു.
കെ-റെയിൽ പദ്ധതിയെക്കുറിച്ച് ചർച്ച നടത്തുന്നതിനും പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിനും പാത കടന്ന് പോകുന്ന ജില്ലകളിൽ സംസ്ഥാന സർക്കാരും കേരള റെയിൽ ഡെവലപ്മെന്റ് കോർപറേഷൻ ലിമിറ്റഡും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന വിശദീകരണ യോഗങ്ങളുടെ ഭാഗമായി പത്തനംതിട്ടയിലെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ പങ്കെടുത്ത യോഗത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിച്ചു.
സംസ്ഥാനത്തിന്റെ വികസനമുന്നേറ്റത്തിൽ സുപ്രധാന നാഴികകല്ലായ കെ-റെയിൽ പദ്ധതി സാക്ഷാത്ക്കരിക്കാൻ പത്തനംതിട്ടയുടെ പിന്തുണ ഉറപ്പിക്കുന്നതായിരുന്നു യോഗം. കെ-റെയില്‍ പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നവര്‍ക്ക് സര്‍ക്കര്‍ പുനരധിവാസം ഉറപ്പുവരുത്തും. പണം ലഭിച്ച ശേഷം മാത്രം സ്ഥലം ഒഴിഞ്ഞ് കൊടുക്കേണ്ടി വരികയുള്ളൂ. രണ്ട് വര്‍ഷത്തിനുള്ളില്‍ സ്ഥലമേറ്റെടുപ്പ് പൂര്‍ത്തിയാക്കാനാകും.
മനുഷ്യനേയും പ്രകൃതിയേയും കണക്കിലെടുത്തുള്ള പൊതുഗതാഗത സംവിധാനമാണ് കെ-റെയില്‍ പദ്ധതി. കേരളത്തിന്റെ ഭാവിക്കായുള്ള വികസനപ്രവര്‍ത്തനമാണ് ഈ പദ്ധതി നിലവില്‍ വരുന്നതോടെ യാഥാര്‍ഥ്യമാവുക എന്ന് മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ ഗതാഗതരീതികളും യാത്രയും യാത്രക്കാരും മാറിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ റോഡുകളില്‍ ഇപ്പോള്‍ തന്നെ വാഹനപെരുപ്പവും ഒക്കെയായി യാത്രകള്‍ക്കായി നിലവില്‍ മണിക്കൂറുകളാണ് ചെലവഴിക്കേണ്ടി വരുന്നത്. വാഹനങ്ങളില്‍ നിന്ന് ബഹിര്‍ഗമിക്കുന്ന പുകമലിനീകരണം ഇന്ന് വലിയ പ്രശ്നമാണ്. അതിനാല്‍ പൊതുഗതാഗത സംവിധാനങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത കൂടുതലാണ്. പാരിസ്ഥിതിക ആഘാതം കുറയ്ക്കുന്ന ഗതാഗത മാര്‍ഗമാണ് റെയില്‍വേ സംവിധാനം. കെ-റെയിലിലൂടെ ആരോഗ്യ മേഖലയില്‍ ആംബുലന്‍സ് സംവിധാനം, റോറോ ഗുഡ്സ് സംവിധാനത്തിലൂടെ ലോറികള്‍ ഒരു സ്ഥലത്ത് നിന്ന് മറ്റൊരിടത്തേക്ക് എത്തിക്കാനാകുന്ന സംവിധാനം, വ്യാപാര മേഖലയിലെ വളര്‍ച്ച എന്നിങ്ങനെ വിവിധ രീതിയിലുള്ള വികസനമാകും സാധ്യമാകുക എന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു.