ശബരിമല വിമാനത്താവള പദ്ധതിയുടെ ചിറകരിഞ്ഞു ഡിജിസിഎ റിപ്പോർട്ട്, കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ല, ചട്ടം അനുസരിച്ചുള്ള റൺവേ തയ്യാറാക്കാൻ ചെറുവള്ളി എസ്റ്റേറ


കോട്ടയം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയപ്പോൾ ഏറെ പ്രതീക്ഷയോടെ നോക്കിക്കണ്ട പദ്ധതികളിൽ ഒന്നായ ശബരിമല വിമാനത്താവള പദ്ധതിയുടെ ചിറകരിഞ്ഞു ഡിജിസിഎ റിപ്പോർട്ട്.

 

 വിമാനത്താവളത്തിനായി കണ്ടെത്തിയ സ്ഥലം പ്രായോഗികമല്ലെന്നും ചട്ടം അനുസരിച്ചുള്ള റൺവേ തയ്യാറാക്കാൻ ചെറുവള്ളി എസ്റ്റേറ്റിലാകില്ലെന്നുമാണ് ഡയറ്കടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് സമർപ്പിച്ചിരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്.

റൺവേയ്ക്ക് ആവശ്യമായ നീളവും വീതിയും ഉറപ്പ് നൽകാനാകില്ല എന്നും മംഗലാപുരത്തിനും കോഴിക്കോടിനും സമാനമായ സാഹചര്യങ്ങളാണ് ചെറുവള്ളിയിൽ നിലനിൽക്കുന്നതെന്നും പദ്ധതിയോടനുബന്ധിച്ചു രണ്ടു ഗ്രാമങ്ങളെ ബാധിക്കുമെന്നും റിപ്പോർട്ടിലുണ്ട്. ജനവാസ കേന്ദ്രങ്ങളെ എത്രത്തോളം ബാധിക്കുമെന്നും സംസ്ഥാനം നൽകിയ പഠന റിപ്പോർട്ടിൽ ഇല്ല എന്നും ഡിജിസിഐ റിപ്പോർട്ടിൽ പറയുന്നു.

സംസ്ഥാനം നൽകിയിരിക്കുന്ന റിപ്പോർട്ട് വിശ്വസനീയമല്ലെന്നുമാണ് ഡിജിസിഎ റിപ്പോർട്ടിൽ പറയുന്നത്. 150 കിലോമീറ്ററിനുള്ളിൽ ഒരു ഗ്രീൻഫീൽഡ് എയർപോർട്ട് പാടില്ല എന്നുള്ളതാണ് ചട്ടം. കൊച്ചിയിലേക്ക് 88 കിലോമീറ്ററും തിരുവനന്തപുരത്തേക്ക് 110 കിലോമീറ്ററും മാത്രമാണ് ദൂര പരിധി. ശബരിമല വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്താന്‍ സംസ്ഥാന സർക്കാർ തീരുമാനിച്ചിരിക്കുന്ന സമയത്താണ് ഇത്തരമൊരു തീരുമാനം എത്തിയിരിക്കുന്നത്.

വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റിന്‍റെ 2263.18 ഏക്കര്‍ ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ 2020 ജൂണ്‍ 18ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. 2017 ലാണ് സർക്കാർ ശബരിമല വിമാനത്താവളം സ്ഥാപിക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം കൈക്കൊണ്ടത്. 

Photo:Bennet