കോവിഡ് മുക്തര്‍ക്ക് വീടുകളില്‍ ചികിത്സയ്ക്ക് ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍ നല്‍കും; ജില്ലാ കളക്ടർ.


കോട്ടയം: കോവിഡ് ആശുപത്രികളിലെ ചികിത്സക്ക് ശേഷം തുടർന്നും ഓക്സിജൻ ഉപയോഗിച്ചുള്ള ചികിത്സ ആവശ്യമുള്ളവർക്ക് വീട്ടിൽ ഓക്സിജൻ കോൺസെൻട്രേറ്റർ ലഭ്യമാക്കുമെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ അറിയിച്ചു. ഓക്സിജൻ നല്‍കുന്നതിനു പുറമെ മറ്റു ചികിത്സകൾ ആവശ്യമില്ലാത്തവര്‍ക്കുവേണ്ടിയാണ് ഈ ക്രമീകരണം. ഇതിനായി 200ലധികം ഓക്സിജൻ കോൺസെൻട്രേറ്ററുകൾ ജില്ലയിൽ ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് മുക്തരായവരെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്യുമ്പോൾ ഓക്സിജൻ തുടര്‍ന്നും നല്‍കേണ്ട സ്ഥിതിയാണെങ്കില്‍ ആശുപത്രിയില്‍നിന്ന് അതത് മേഖലകളിലെ  ആരോഗ്യ കേന്ദ്രത്തിലേക്ക് നിർദ്ദേശം നൽകും. ആരോഗ്യ കേന്ദ്രത്തിലെ സാന്ത്വന പരിചരണ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ കോൺസെൻട്രേറ്ററും പൾസ്‌ ഓക്സി മീറ്ററും  രോഗിയുടെ വീട്ടിൽ എത്തിച്ച് നല്‍കും. ഉപയോഗശേഷം വീടുകളില്‍നിന്ന് കോണ്‍സെന്‍ട്രേറ്ററുകള്‍ ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യും എന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഈ സംവിധാനം നിലവില്‍ വരുന്നതോടെ ആശുപത്രികളിലെ കൂടുതല്‍ ഓക്സിജന്‍ കിടക്കകള്‍ ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി ഉപയോഗിക്കാനാകും.  നിലവില്‍ ലഭ്യമായ കോണ്‍സെന്‍ട്രേറ്ററുകള്‍ക്കും സംസ്ഥാന സർക്കാരിൽനിന്ന് ലഭിച്ച 130 എണ്ണത്തിനും പുറമെ അമേരിക്കൻ ഇന്ത്യ ഫൌണ്ടേഷനും(30),റൗണ്ട് ടേബിൾ ഇന്ത്യയും(10), സത്യസായി സേവാ സമിതിയും(1) സൗജന്യമായി നല്‍കിയവയും ഇതിനായി ഉപയോഗിക്കുന്നുണ്ട്. റൗണ്ട് ടേബിള്‍ ഇന്ത്യ  500 പൾസ്‌ ഓക്സിമീറ്ററുകളും ആരോഗ്യ വകുപ്പിന് നല്‍കിയിട്ടുണ്ട്.