അൺലോക്ക്: ടി പി ആർ അനുസരിച്ച് പുതിയ വിഭാഗീകരണം, സംസ്ഥാനത്ത് നാളെ മുതൽ കോവിഡ് നിയന്ത്രണങ്ങളിൽ പുതിയ ക്രമീകരണം.


തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ പുതിയ വിഭാഗീകരണം അനുസരിച്ചായിരിക്കും വ്യാഴാഴ്ച മുതൽ കോവിഡ് നിയന്ത്രണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് എട്ടു ശതമാനത്തിൽ താഴെയുള്ള പ്രദേശങ്ങളെ എ വിഭാഗത്തിലും എട്ടിനും 16 നുമിടയിൽ ടി പി ആർ ഉള്ള സ്ഥലങ്ങളെ ബി വിഭാഗത്തിലും 16നും 24നുമിടയിലുള്ള പ്രദേശങ്ങളെ സി വിഭാഗത്തിലും 24 ശതമാനത്തിനു മുകളിലുള്ള സ്ഥലങ്ങളെ ഡി വിഭാഗത്തിലും ഉൾപ്പെടുത്തും.

ചൊവ്വ, വ്യാഴം ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനം ഒഴിവാക്കി ബാങ്കുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകും. കാറ്റഗറി എ യിലും ബി യിലും പെട്ട പ്രദേശങ്ങളിൽ എല്ലാ സർക്കാർ സ്ഥാപനങ്ങളും ബാങ്കുകളും 50 ശതമാനം വരെ ജീവനക്കാരെയും, കാറ്റഗറി സി യിൽ എല്ലാ സർക്കാർ സ്ഥാപനങ്ങളും 25 ശതമാനം വരെ ജീവനക്കാരെയും ഉൾപ്പെടുത്തി പ്രവർത്തിക്കും. യോഗങ്ങൾ പരമാവധി ഓൺലൈനായി നടത്തണം. തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ ആയതിനാൽ അതിർത്തിയിലെ മദ്യശാലകൾ അടച്ചിടും.

തമിഴ്‌നാട്ടിൽ നിന്ന് ഇടുക്കിയിലേക്ക് വരുന്നവർക്ക് ആന്റിജൻ ടെസ്റ്റ് റിസൾട്ട് വേണ്ടിവരും. എന്നാൽ അവിടെ ലോക്ക് ഡൗണുള്ളതിനാൽ എല്ലാദിവസവും പോയിവരാൻ അനുവദിക്കില്ല. ആരാധനാലയങ്ങളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾക്കു വിധേയമായി പ്രവേശനം അനുവദിക്കും. പതിനഞ്ചുപേരിൽ കൂടുതലാകാൻ പാടില്ല. ടിപിആർ 16 ശതമാനത്തിൽ കുറവുള്ള സ്ഥലങ്ങളിൽ ആരാധനാലയങ്ങൾ തുറക്കാം.