നാടാര്‍ ക്രൈസ്തവ സംവരണ തീരുമാനം അഭിനന്ദനാര്‍ഹം: ചങ്ങനാശേരി അതിരൂപത.


ചങ്ങനാശേരി: നാടാര്‍ ക്രൈസ്തവ വിഭാഗത്തെ പൂര്‍ണമായും ഒ.ബി.സി. ലിസ്റ്റില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കണമെന്നുള്ള ദീര്‍ഘകാലമായ ആവശ്യം വസ്തുനിഷ്ഠമായി പരിഗണിച്ച് ഈ വിഭാഗത്തിന് സംവരണം നല്‍കുവാനുള്ള സംസ്ഥാനമന്ത്രിസഭാ തീരുമാനം സ്വാഗതാര്‍ഹവും അഭിനന്ദനീയവുമാണ് എന്ന് ചങ്ങനാശ്ശേരി അതിരൂപതാ മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടം.

സാമൂഹികമായും സാമ്പത്തികമായും പിന്നാക്കാവസ്ഥയില്‍ കഴിയുന്ന നാടാര്‍ ക്രൈസ്തവ വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ പരിഹരിക്കുവാനും അവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കുവാനും ഈ തീരുമാനം തീര്‍ച്ചയായും സഹായകരമാകും എന്നും അദ്ദേഹം പറഞ്ഞു. ഈ വിഷയം പഠിക്കുവാന്‍ നിയോഗിച്ച ജസ്റ്റിസ് ഹരിഹരന്‍ നായര്‍ കമ്മീഷന്‍ മുമ്പാകെയും സംസ്ഥാന ഗവണ്‍മെന്റ് മുമ്പാകെയും നാടാര്‍ ക്രൈസ്തവ വിഭാഗത്തിന്റെ വിവിധ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുവാന്‍ ചങ്ങനാശേരി അതിരൂപത നിരന്തരം ശ്രദ്ധിച്ചിരുന്നു.

കേരള ഗവണ്‍മെന്റിന്റെ ഈ തീരുമാനം സുറിയാനി ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള നാടാര്‍ വിഭാഗത്തിന്റെ വളര്‍ച്ചയ്ക്കും ഉന്നമനത്തിനും അവസരം ഒരുക്കുമെന്ന് പ്രത്യാശിക്കുന്നതായും മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു.