കോട്ടയം: കേന്ദ്ര സർക്കാരിന്റെ കടുത്ത അവഗണനയ്ക്കും യുഡിഎഫിന്റെ വികസന വിരുദ്ധ രാഷ്ട്രീയത്തിനുമെതിരെ ജോസ് കെ. മാണി എം.പി നയിക്കുന്ന ഇടതുമുന്നണിയുടെ മധ്യമേഖല വികസന മുന്നേറ്റ ജാഥ നാളെ ആരംഭിക്കും. വൈകുന്നേരം മൂന്ന് മണിക്ക് പത്തനംതിട്ട പഴയ പ്രൈവറ്റ് ബസ് സ്റ്റാൻഡ് മൈതാനിയിൽ ജാഥയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

10 വർഷത്തെ എൽഡിഎഫ് ഭരണകാലത്ത് കേരളം മാറിയതിന്റെ യഥാർഥ ചിത്രം ജനങ്ങൾക്കുമുമ്പിൽ അവതരിപ്പിക്കുന്നതിനൊപ്പം ക്ഷേമത്തിലും വികസനത്തിലും ഉൗന്നി നവ ഉദാരനയങ്ങൾക്ക് ബദലുയർത്തി കേരളത്തെ എങ്ങനെയാണ് നവകേരളത്തിലേക്ക് നയിക്കുന്നതെന്ന കാര്യവും ജനങ്ങളോട് വിശദീകരിക്കും. ബിജെപിക്കെതിരെ ബദലുയർത്തുന്ന കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ തകർക്കാൻ യു.ഡി.എഫ് ബി.ജെ.പി കൂട്ടു കെട്ട് നടത്തുന്ന ശ്രമം ജാഥയിലുടനീളം ജനങ്ങളോട് വിശദീകരിക്കും. കഴിഞ്ഞ 10 വർഷക്കാലം തുടർച്ചയായി മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണി സർക്കാർ അഭിമാനത്തോടും ആത്മവിശ്വാസത്തോടും കൂടി മുന്നേറുന്ന ആവേശകരമായ സാഹചര്യത്തിലാണ് ഇടതുമുന്നണിയുടെ മേഖലാജാഥകൾ നടന്നുകൊണ്ടിരിക്കുന്നത് എന്ന് ജോസ് കെ മാണി എം.പി പറഞ്ഞു. കെ കെ ശൈലജ ടീച്ചർ (സിപിഐ എം), പി കെ ബിജു (സിപിഐ എം), പി പി സുനീർ എംപി (സിപിഐ),സാബു ജോർജ് (ഇന്ത്യൻ സോഷ്യലിസ്റ്റ് ജനതാദൾ), സുഭാഷ് പുഞ്ചക്കോട്ടിൽ (എൻസിപി),ഡോ. വർഗീസ് ജോർജ് (ആർജെഡി),മാത്യൂസ് കോലഞ്ചേരി (കോൺഗ്രസ് എസ്), കെ ജി പ്രേംജിത്ത് (കേരള കോൺഗ്രസ് ബി), ഫ്രാൻസിസ് തോമസ് (ജനാധിപത്യ കേരള കോൺഗ്രസ്),എം എ ലത്തീഫ് (ഐഎൻഎൽ),ബിനോയ് ജോസഫ് (കേരള കോൺഗ്രസ് സ്കറിയ) എന്നിവരാണ് മധ്യമേഖല ജാഥ അംഗങ്ങൾ. ഫെബ്രുവരി 7 മുതൽ 9 വരെയാണ് ജില്ലയിൽ എൽ.ഡി.എഫ് ന്റെ വികസന മുന്നേറ്റ ജാഥ. ചങ്ങനാശ്ശേരി, കോട്ടയം,പുതുപ്പള്ളി, ഏറ്റുമാനൂർ,കടുത്തുരുത്തി, വൈക്കം,പാലാ,പൊൻകുന്നം, മുണ്ടക്കയം എന്നിവിടങ്ങളിലാണ് സ്വീകരണങ്ങൾ സജ്ജമാക്കിയിരിക്കുന്നത്.



