TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


തിരുവനന്തപുരം: സംസ്ഥാനത്ത് വൃക്കരോഗികളുടെ ചികിത്സാ ആവശ്യങ്ങൾ ഫലപ്രദമായി നേരിടുന്നതിനായി ഡയാലിസിസ്, വൃക്കമാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വിപുലീകരിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നിർദേശപ്രകാരം സംസ്ഥാനത്തെ രോഗികൾക്ക് ആശ്വാസമായി എല്ലാ തലത്തിലുമുള്ള ആശുപത്രികളിൽ ഈ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുണ്ട്. മെഡിക്കൽ കോളേജുകൾക്ക് പുറമേ സംസ്ഥാനത്തെ 112 സർക്കാർ ആശുപത്രികളിൽ നിലവിൽ ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിക്കുന്നു. ആകെ 1,287 ഡയാലിസിസ് മെഷീനുകളാണ് വിവിധ സർക്കാർ ആശുപത്രികളിലായി സജ്ജീകരിച്ചിട്ടുള്ളത്. ഇതുവഴി പ്രതിമാസം 64,000 ൽ അധികം ഡയാലിസിസ് ചികിത്സകൾ ആരോഗ്യവകുപ്പിന് കീഴിലുള്ള വിവിധ കേന്ദ്രങ്ങളിൽ നടത്തപ്പെടുന്നു. സ്വകാര്യ മേഖലയിൽ ഡയാലിസിസ് ചികിത്സയുടെ ഓരോ സെഷനും 1,500 മുതൽ 2,000 രൂപ വരെയാണ് ഈടാക്കുന്നത്. ഒരാഴ്ചയിൽ മൂന്ന് പ്രാവശ്യം ചെയ്യുമ്പോൾ 4500 രൂപയും ഒരു മാസത്തേക്ക് 18,000 രൂപയുമാകും. എന്നാൽ സർക്കാർ ആശുപത്രികളിൽ ഡയാലിസിസ് ചികിത്സ പൂർണമായും സൗജന്യമായോ മിതമായ നിരക്കിലോ ആണ് ലഭ്യമാക്കുന്നത്. സംസ്ഥാനത്തെ ആശുപത്രികളിൽ ഡയാലിസിസ് ഉൾപ്പെടെയുള്ള സ്പെഷ്യാലിറ്റി സേവനങ്ങൾ 'ആർദ്രം' മാനദണ്ഡങ്ങൾ പാലിച്ചാണ് നടപ്പിലാക്കുന്നത്. താലൂക്ക് ആശുപത്രി തലത്തിൽ നിന്ന് മുകളിലോട്ടുള്ള ആശുപത്രികളിലാണ് പ്രധാനമായും ഇത്തരം സേവനങ്ങൾ ഒരുക്കുന്നത്. ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ, പരിശീലനം ലഭിച്ച ഡോക്ടർമാരുടെയും നഴ്സുമാരുടെയും സാങ്കേതിക വിദഗ്ധരുടെയും സേവനം, ശുചിത്വം, ജല-വൈദ്യുതി ലഭ്യത എന്നിവ ആർദ്രം പദ്ധതിയുടെ ഭാഗമായി കർശനമായി ഉറപ്പാക്കുന്നുണ്ട്. ഡയാലിസിസ് സൗകര്യങ്ങളില്ലാത്ത വിദൂര, ദുർഘട പ്രദേശങ്ങളിൽ സഞ്ചരിക്കുന്ന ഡയാലിസിസ് യൂണിറ്റുകൾ ആരംഭിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. വാഹനങ്ങളിൽ സജ്ജീകരിക്കുന്ന ഡയാലിസിസ് മെഷീനുകൾ വഴി രോഗികൾക്ക് സമീപ കേന്ദ്രങ്ങളിലെത്തി ചികിത്സ ലഭ്യമാക്കുകയാണ് ഈ പദ്ധതിയുടെ ലക്ഷ്യം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സന്നദ്ധ സംഘടനകളും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. ഹീമോഡയാലിസിസിന് പകരമായി ചെലവ് കുറഞ്ഞതും വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്നതുമായ പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതിയും സംസ്ഥാനത്ത് ശക്തിപ്പെടുത്തിയിട്ടുണ്ട്. എല്ലാ ജില്ലകളിലും ഈ സൗകര്യം ലഭ്യമാക്കിയിട്ടുള്ളതും, ഇതിന് ആവശ്യമായ മുഴുവൻ ചെലവും സർക്കാർ വഹിക്കുന്നതുമാണ്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി (കാസ്പ്) വഴി എംപാനൽ ചെയ്ത സർക്കാർ, സ്വകാര്യ ആശുപത്രികളിൽ സൗജന്യ ഡയാലിസിസ് ലഭ്യമാകുന്നുണ്ട്. കാസ്പ് അംഗത്വമില്ലാത്തവർക്ക് കാരുണ്യ ബെനവലന്റ് ഫണ്ട് മുഖേനയും ഈ സേവനം നൽകുന്നു. കൂടാതെ, ആരോഗ്യ കേരളത്തിന്റെ പാലിയേറ്റീവ് കെയർ പദ്ധതിയിലൂടെ വൃക്കരോഗികൾക്ക് ആവശ്യമായ എറിത്രോപോയിറ്റിൻ കുത്തിവയ്പ്പ് സൗജന്യമായി നൽകുന്നുണ്ട്. നിലവിൽ ഡയാലിസിസ് യൂണിറ്റുകൾ പ്രവർത്തിക്കാത്ത താലൂക്ക്, ജില്ലാ തല ആശുപത്രികളിൽ 13 കേന്ദ്രങ്ങളിൽ കൂടി ഈ സാമ്പത്തിക വർഷം തന്നെ പുതിയ യൂണിറ്റുകൾ ആരംഭിക്കും. ഇതോടെ സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ഡയാലിസിസ് സൗകര്യം ഉറപ്പാക്കാൻ സാധിക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: സംസ്ഥാനത്ത് കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസം പദ്ധതി ഡിസംബറിൽ ചരിത്ര നേട്ടം സ്വന്തമാക്കി. ഒരുമാസം കൊണ്ട് 5.51 കോടി രൂപയുടെ വരുമാനമാണ് കോർപറേഷനു ലഭിച്ചത്. 2021-ൽ ബജറ്റ് ടൂറിസം പദ്ധതി ആരംഭിച്ചശേഷമുള്ള ഏറ്റവും ഉയർന്ന മാസവരുമാനമാണിത്. ഇതോടെ 2024 ഡിസംബറിൽ രേഖപ്പെടുത്തിയിരുന്ന നാലര കോടി രൂപയുടെ പ്രതിമാസ റെക്കോർഡും മറികടന്നു. ആകർഷകമായ ടൂർ പാക്കേജുകളും യാത്രക്കാരുടെ മികച്ച പ്രതികരണവുമാണ് ഈ റെക്കോർഡ് നേട്ടത്തിന് വഴിതെളിച്ചതെന്ന് ബജറ്റ് ടൂറിസം സംസ്ഥാന കോഓർഡിനേറ്റർ ആർ. സുനിൽ കുമാർ പറഞ്ഞു. സംസ്ഥാനത്തെ 90 കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ 80 ഡിപ്പോകളിൽ നിന്നും ബജറ്റ് ടൂറിസം പാക്കേജുകൾ നടപ്പാക്കിയിരുന്നു. ഡിസംബറിൽ മാത്രം സംസ്ഥാനത്താകെ ഇത്തരം 2,505 ട്രിപ്പുകളാണ് കെ.എസ്.ആർ.ടി.സി നടത്തിയത്. ഇതിലൂടെ 1,16,300 യാത്രക്കാരാണ് വിവിധ വിനോദസഞ്ചാര-തീർത്ഥാടന കേന്ദ്രങ്ങൾ സന്ദർശിച്ചത്. ഡിസംബർ-ജനുവരി മാസങ്ങളിലെ കോടമഞ്ഞും അവധിക്കാല തിരക്കും മുൻകൂട്ടി കണക്കിലെടുത്ത് ബജറ്റ് ടൂറിസം സെൽ ഒരുക്കിയ പുതിയ വിനോദയാത്ര പാക്കേജുകൾ വരുമാനം വർധിപ്പിക്കാൻ നിർണായകമായി. മലക്കപ്പാറയും ,മൂന്നാറും യാത്രക്കാരുടെ ഏറ്റവും പ്രിയപ്പെട്ട കേന്ദ്രങ്ങളായി. ഇതിനൊപ്പം തമിഴ്‌നാട്ടിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളായ മേഘമല, ഊട്ടി, കൊടൈക്കനാൽ, രാമേശ്വരം, കന്യാകുമാരി എന്നിവിടങ്ങളിലേക്കുള്ള യാത്രകളും വലിയ തോതിൽ സഞ്ചാരികളെ ആകർഷിച്ചു. കെ.എസ്.ആർ.ടി.സി.യുടെ സൂപ്പർഫാസ്റ്റ്, ഫാസ്റ്റ് പാസഞ്ചർ, സൂപ്പർ ഡീലക്‌സ് ബസുകളാണ് ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കുന്നത്. പച്ചയും മഞ്ഞയും നിറത്തിലുള്ള പുതിയ 150 ബസുകളാണ് ബജറ്റ് ടൂറിസത്തിനായി പുതിയതായി അനുവദിച്ചിരിക്കുന്നത്. ഇതിൽ 17 ബസുകൾ സർവീസ് ആരംഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലയിലെ ഏഴു ഡിപ്പോകളിൽനിന്നും കൂത്താട്ടുകുളത്തുനിന്നും ബജറ്റ് ടൂറിസത്തിന്റെ ഭാഗമായി ട്രിപ്പുകൾ നടത്തിയിരുന്നു.