പാലാ: ഭരണപക്ഷ എം.എൽ.എയായി പ്രവർത്തിച്ച ഒന്നര വർഷത്തിനിടെ 162 കോടി രൂപയുടെ വികസന പദ്ധതികൾ പാലായിൽ നടപ്പാക്കിയതായും തുടർന്ന് അഞ്ചു വർഷം പ്രതിപക്ഷ എം.എൽ.എയായിരിക്കുമ്പോഴും നിരന്തരമായ രാഷ്ട്രീയ തടസ്സങ്ങൾക്കിടയിലും 82 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ കഴിഞ്ഞതായും മാണി സി കാപ്പൻ പറഞ്ഞു.

1965 ന് ശേഷം പാലാ സമഗ്രമായ വികസനത്തിന് സാക്ഷ്യം വഹിച്ച ഏറ്റവും ശക്തമായ ആറര വർഷക്കാലമാണ് കഴിഞ്ഞത് എന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പര്യടനത്തിൽ ജനങ്ങളുടെ ആവേശവും ആത്മവിശ്വാസവും നേരിട്ട് അനുഭവിക്കാൻ കഴിഞ്ഞത് വലിയ പ്രചോദനമായി എന്നും കഴിഞ്ഞ 10 വർഷത്തെ ദുർഭരണം അവസാനിപ്പിക്കാൻ ജനങ്ങൾ തയ്യാറായി കഴിഞ്ഞിരിക്കുന്നു എന്നും മാണി സി കാപ്പൻ പറഞ്ഞു. കേരളത്തിലെ എല്ലാ നിയോജക മണ്ഡലങ്ങളിലും ടീം യുഡിഎഫ് ഇന്ന് ശക്തമായ ജനശക്തിയായി മാറിക്കഴിഞ്ഞു. മാറ്റത്തിനായുള്ള ഈ തിരമാല ഇനി തടയാനാകില്ല. കഴിഞ്ഞ 5 വർഷം മാണി സി കാപ്പൻ പാലായിൽ എന്ത് ചെയ്തു എന്നതിന്റെ ഉത്തരമാണ് ഈ നാട്ടിൽ നടന്ന 250 കോടിയുടെ വികസന പ്രവർത്തനങ്ങൾ. വെറുമൊരു പ്രതിപക്ഷ എം.എൽ.എ ആയിരുന്നിട്ടും പലവിധ പ്രതിസന്ധികളെയും അതിജീവിച്ചാണ് ഈ വികസന നേട്ടങ്ങൾ പാലായ്ക്ക് സമ്മാനിച്ചത് എന്നും മാണി സി കാപ്പൻ പറഞ്ഞു. 2021-2026 കാലയളവിൽ പാലാ മുനിസിപ്പാലിറ്റിക്ക് 77.99 കോടി രൂപ അനുവദിപ്പിച്ചു. എലിക്കുളം പഞ്ചായത്തിന് 59.72 കോടി രൂപയും മുത്തോലി പഞ്ചായത്തിന് 12.10 കോടി രൂപയും മീനച്ചിൽ പഞ്ചായത്തിന് 88.09 കോടി രൂപയും കൊഴുവനാൽ പഞ്ചായത്തിന് 5.10 കോടി രൂപയും അനുവദിപ്പിച്ചതായി മാണി സി കാപ്പൻ പറഞ്ഞു. ഭരണങ്ങാനം പഞ്ചായത്തിന് 10.47 കോടി രൂപയും തലപ്പലം പഞ്ചായത്തിന് 5.02 കോടി രൂപയും തലനാട് പഞ്ചായത്തിന് 31.06 കോടി രൂപയും മൂന്നിലവ് പഞ്ചായത്തിന് 11.21 കോടി രൂപയും മേലുകാവ് പഞ്ചായത്തിന് 27.92 കോടി രൂപയും കടനാട് പഞ്ചായത്തിന് 15.57 കോടി രൂപയും കാരൂർ പഞ്ചായത്തിന് 7.60 കോടി രൂപയും രാമപുരം പഞ്ചായത്തിന് 21.05 കോടി രൂപയും ഈ കാലയളവിൽ അനുവദിപ്പിച്ചതായി മാണി സി കാപ്പൻ പറഞ്ഞു.

