TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ശബരിമലയിലെ തിരക്ക് ഒഴിവാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായി കാനന പാതയിൽ ഉൾപ്പെടെ നിരീക്ഷണ സംവിധാനം ശക്തമാക്കാൻ എരുമേലി ദേവസ്വം ഹാളിൽ  ചേർന്ന  അവലോകന യോഗം തീരുമാനിച്ചു. 



ഹൈക്കോടതി അനുമതിയോടെ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. കാനന പാതയിലൂടെ സഞ്ചരിക്കുന്ന തീർത്ഥാടകർ പരമ്പരാഗത പാതയിൽനിന്ന് മാറി മറ്റു വഴികളിലൂടെ സന്നിധാനത്ത് എത്തുന്നത് ഒഴിവാക്കേണ്ടതുണ്ട്.  ഇതിനായി മുക്കുഴി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ വനം വകുപ്പും പോലീസും സഹകരിച്ച് നിരീക്ഷണം നടത്തും. കാനന പാത തിരഞ്ഞെടുക്കുന്ന തീർത്ഥാടകർ പൂർണമായും പരമ്പരാഗത പാതയിലൂടെ മാത്രമേ വരാൻ പാടുള്ളൂ.  മറ്റു വഴികളിലൂടെ എത്തുന്നത് നിലവിലെ ക്രമീകരണങ്ങളെ ബാധിക്കും. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ എത്തുന്നവർക്കുമാത്രമായി മുക്കുഴിയിൽ സ്പോട്ട് ബുക്കിംഗ് ഏർപ്പെടുത്തുന്നതിന്റെ സാധ്യത പരിശോധിക്കാൻ യോഗം തീരുമാനിച്ചു. ഇങ്ങനെ പാസ് ലഭിക്കുന്നവരും പമ്പയിൽ എത്താതെ സന്നിധാനത്തേക്ക് പോകാൻ പാടില്ല. മറ്റു ദിവസങ്ങളിലേക്ക് ബുക്കിംഗ് എടുത്തിട്ടുള്ളവർ മുൻകൂട്ടി എത്തിയാൽ ബുക്ക് ചെയ്ത അവസരം വരുന്നതു വരെ കാത്തു നിൽക്കേണ്ടിവരും. അതുകൊണ്ടുതന്നെ ബുക്കിംഗ് എടുത്തിട്ടുള്ള ദിവസം മാത്രം വരാൻ തീർത്ഥാടകർ ശ്രദ്ധിക്കണം. ശബരിമലയിലും ഇടത്താവളങ്ങളിലും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുവേണ്ട ജാഗ്രതാ സംവിധാനം ശക്തമാക്കും. തിരക്ക് നിയന്ത്രിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും  ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട എല്ലാ കേന്ദ്രങ്ങളെയും ഉൾപ്പെടുത്തിയുള്ള പോലീസിന്റെ ഏകോപനം കൂടുതൽ ശക്തമാക്കണം. തീർത്ഥാടനവുമായി ബന്ധപ്പെട്ട് എരുമേലിയിലും സമീപ മേഖലകളിലും വിവിധ വകുപ്പുകളും സ്ഥാപനങ്ങളും സ്വീകരിച്ചിട്ടുള്ള നടപടികളും മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി. എല്ലാ കേന്ദ്രങ്ങളിലും കുടിവെള്ളം സുരക്ഷിതമാണെന്ന് ഉറപ്പാക്കുന്നതിന്  ആരോഗ്യവകുപ്പം ഭക്ഷ്യസുരക്ഷാ വിഭാഗവും സംയുക്തമായി പരിശോധനകൾ നടത്തും. രാസ കുങ്കുമം ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് ഹൈക്കോടതിയുടെ നിർദേശപ്രകാരമുള്ള പരിശോധനകൾ കർശനമാക്കും. എരുമേലിയിലെ മാലിന്യ സംസ്‌കരണത്തിനായി കുമരകം, ചങ്ങനാശേരി എന്നിവിടങ്ങളിൽനിന്ന് ദേവസ്വം ബോർഡ് തത്കാലത്തേക്ക് എടുത്തിട്ടുള്ള  മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റുകൾ ഫലപ്രദമായി ഉപയോഗിക്കുന്നുണ്ടെന്ന് യോഗത്തിൽ അറിയിച്ചു. യോഗത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ,  അംഗങ്ങളായ അഡ്വ. കെ. രാജു, അഡ്വ. പി.ഡി. സന്തോഷ്‌കുമാർ, എഡിജിപി എസ്. ശ്രീജിത്ത്, എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ. സതീഷ് ബിനോ, കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണ, ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ്, ദേവസ്വം കമ്മീഷണർ ബി. സുനിൽ കുമാർ, കോട്ടയം ആർ.ഡി.ഒ: ജിനു പുന്നൂസ്  തുടങ്ങിയവർ പങ്കെടുത്തു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ സ്ഥാനാർഥികളുടെ അന്തിമ ചിത്രം തെളിഞ്ഞപ്പോൾ ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളിലും എണ്ണത്തിൽ മുന്നിൽ വനിതകൾ. 71 ഗ്രാമപഞ്ചായത്തുകളിൽ 60 ഇടത്തും വനിതാ സ്ഥാനാർഥികളാണ് കൂടുതൽ. 



ഏറ്റവുമധികം കാഞ്ഞിരപ്പളളിയിലാണ്; 87 സ്ഥാനാർഥികളിൽ 48 വനിതകൾ. ഏഴിടത്തു മാത്രമാണ് പുരുഷ സ്ഥാനാർഥികൾ കൂടുതൽ; മുളക്കുളം, നീണ്ടൂർ, ബ്രഹ്മമംഗലം, കൊഴുവനാൽ, തീക്കോയി, മീനടം, വാഴപ്പള്ളി  ഗ്രാമപഞ്ചായത്തുകൾ. ചെമ്പ്, ഉദയനാപുരം, മൂന്നിലവ്, തലനാട് ഗ്രാമപഞ്ചായത്തുകളിൽ സ്ത്രീ, പുരുഷ സ്ഥാനാർഥികൾ എണ്ണത്തിൽ ഒപ്പത്തിനൊപ്പമാണ്. ഗ്രാമപഞ്ചായത്തുകളിലെ ആകെ സ്ഥാനാർഥികളുടെ എണ്ണം 4032 ആണ്. സ്ത്രീകൾ: 2182, പുരുഷന്മാർ; 1850. ജില്ലയിൽ ഏറ്റവും കൂടുതൽ വനിതകൾ മൽസരരംഗത്തുള്ള തദ്ദേശസ്ഥാപനം കോട്ടയം നഗരസഭയാണ്; 178 പേരിൽ 89 വനിതകൾ. ചങ്ങനാശേരി (135 സ്ഥാനാർഥികളിൽ 79), ഏറ്റുമാനൂർ (124 സ്ഥാനാർഥികളിൽ 65), വൈക്കം (91 സ്ഥാനാർഥികളിൽ 51 ) നഗരസഭകളിലും സ്ത്രീകളാണ് മുന്നിൽ. പാലാ, ഈരാറ്റുപേട്ട നഗരസഭകളിൽ മാത്രമാണ് പുരുഷസ്ഥാനാർഥികൾ കൂടുതലുള്ളത്. യഥാക്രമം 69ൽ 35, 80ൽ 41 വീതം. നഗരസഭകളിലെ 677 സ്ഥാനാർഥികളിൽ 357 പേരും വനിതകളാണ്. 83 പേർ മൽസരിക്കുന്ന ജില്ലാ  പഞ്ചായത്തിൽ 47 പേരും വനിതകളാണ്. പുരുഷന്മാർ 36 പേർ. എന്നാൽ ബ്ളോക്ക് പഞ്ചായത്തുകളിലെ സ്ഥാനാർഥികളുടെ ആകെ എണ്ണത്തിൽ  പുരുഷന്മാരാണ് മുന്നിൽ.  489 പേരിൽ 237 പേരാണ് വനിതാ സ്ഥാനാർഥികൾ - പുരുഷന്മാരേക്കാൾ 15 കുറവ്. 11 ബ്ളോക്കുകളിൽ കടുത്തുരുത്തി, ഏറ്റുമാനൂർ, പാമ്പാടി ബ്ളോക്കുകളിലാണ് വനിതകൾ കൂടുതൽ, പള്ളം ബ്ളോക്കിൽ ഒപ്പത്തിനൊപ്പമാണ്.  ബാക്കി ഏഴു ബ്ളോക്കുകളിലും പുരുഷന്മാരാണ് എണ്ണത്തിൽ കൂടുതൽ. ജില്ലയിലെ ആകെ സ്ഥാനാർഥികളുടെ എണ്ണം  5281 ആണ്. ഇതിൽ 2823 പേർ സ്ത്രീകളാണ്. പുരുഷന്മാരുടെ എണ്ണം 2458, സ്ത്രീകളേക്കാൾ 365 പേർ കുറവ്.