കോട്ടയം: തദ്ദേശവകുപ്പിന്റെ സംസ്ഥാനതല ഹാപ്പിനസ് കലോത്സവത്തിൽ തിരുവാതിരകളി മത്സരത്തിൽ കോട്ടയം ജില്ലാ ടീമിന് ഒന്നാം സ്ഥാനം നേടി കണ്ണൂരിലെ മണ്ണിൽ കോട്ടയത്തിന്റെ വിജയമുദ്ര. തിരുവാതിരകളി മത്സരത്തിൽ കോട്ടയം ജില്ലാ ടീമിന് ഒന്നാം സ്ഥാനം നേടി നൽകിയത് ഭരണങ്ങാനം പഞ്ചായത്ത് അസി.സെക്രട്ടറിയും ഭിന്നശേഷി ജീവനക്കാരിയുമായ രശ്മി അനിൽ ആണ്.

കണ്ണൂരിലായിരുന്നു 3 ദിവസം നീണ്ട കലോത്സവം നടന്നത്. തിരുവാതിരക്കളിക്ക് വിവിധ ജില്ലകളിൽ നിന്നായി പങ്കെടുത്ത 14 സംഘങ്ങളിൽ നിന്നുമാണ് രശ്മിയുടെ നേതൃത്വത്തിലുള്ള ടീം വിജയമുദ്ര പതിപ്പിച്ചത്. കണ്ണൂർ മങ്ങാട്ടുപറമ്പ് കെ പി എ 4 ബറ്റാലിയൻ ഗ്രൗണ്ടിൽ വെച്ച് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ വെച്ച് തദ്ദേശ സ്വയംഭരണ വകുപ്പ് ഡയറക്ടർ (റൂറൽ) അപൂർവ തൃപാഠി യിൽ നിന്നും കോട്ടയം ജില്ലയ്ക്ക് വേണ്ടി അഭിമാനത്തോടെയാണ് രശ്മി പുരസ്കാരം ഏറ്റുവാങ്ങിയത്. തദ്ദേശ വകുപ്പുകൾ ഏകോപിച്ചതിനു ശേഷം കലോത്സവത്തിൽ ഗ്രൂപ്പ് ഇനത്തിൽ ജില്ലയ്ക്ക് ലഭിക്കുന്ന ആദ്യ പുരസ്കാരമാണ് ഇത്. നാടൻ പാട്ടുകൾ കൂടി കോർത്തിണക്കി അധ്യാപിക സംഗീത വിനോദാണ് ചുവടുകൾ പഠിപ്പിച്ചത്. ശാരീരികമായ അസുഖങ്ങൾ അലട്ടുമ്പോഴും അത് വകവെക്കാതെ ഞങ്ങളെ പഠിപ്പിക്കാൻ സന്മനസ്സ് കാണിച്ച പ്രിയപ്പെട്ട ടീച്ചറാണ് ഈ വിജയത്തിന്റെ യഥാർത്ഥ ശില്പി എന്ന് രശ്മി പ്രതികരിച്ചു. എല്ലാവിധ പ്രോത്സാഹനവും പിന്തുണയും നൽകി ജോയിന്റ് ഡയറക്ടർ ബിനു ജോൺ ആണ് സംഘത്തെ നയിച്ചത്. രമ്യ ജി (ഓവർസീയർ അതിരമ്പുഴ ഗ്രാമപഞ്ചായത്ത്), ശാരിക എസ് ആർ (ക്ലാർക്ക് JD ഓഫീസ്, കോട്ടയം), തുഷാര (ക്ലർക്ക് പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്), രമ്യ വി. നായർ (അക്കൗണ്ടന്റ് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്), ശ്രീലേഖ (എക്സ്റ്റൻഷൻ ഓഫീസർ -ഹൗസിങ് പാമ്പാടി ബ്ലോക്ക് പഞ്ചായത്ത്), ധന്യ എസ് (അക്കൗണ്ടന്റ് മണർകാട് ഗ്രാമപഞ്ചായത്ത്), സാന്ദ്ര (എം സി എഫ് സൂപ്പർ വൈസർ അതിരമ്പുഴ ഗ്രാമ പഞ്ചായത്ത് ), മൗഷ്മി ആർ. നായർ (സീനിയർ ക്ലർക്ക് കങ്ങഴ ഗ്രാമപഞ്ചായത്ത്), സുനിജ(കുടുംബശ്രീ സി ഡി എസ അംഗം) എന്നിവരാണ് തിരുവാതിരകളി സംഘത്തിലുണ്ടായിരുന്നവർ.
മികച്ച ജീവനക്കാരിക്കുള്ള ദേശീയ ഭിന്നശേഷി അവാർഡ് കരസ്ഥമാക്കിയ വ്യക്തിയാണ് കോട്ടയം സ്വദേശിനിയായ രശ്മി. സാമൂഹ്യനീതിവകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ പുരസ്കാരവും രശ്മിക്ക് ലഭിച്ചിട്ടുണ്ട്. ഭരണങ്ങാനം പഞ്ചായത്ത് അസി.സെക്രട്ടറിയാണ് ബധിരയും മൂകയുമായ രശ്മി. ചെറുപുഞ്ചിരിയും കുട്ടിക്കളികളുമായി മാതാപിതാക്കളുടെ പൊന്നോമനയായിരുന്ന രശ്മിക്ക് മൂന്ന് വയസ്സിനു ശേഷം അപ്രതീക്ഷിതമായി എത്തിയ ന്യുമോണിയയാണ് നിശബ്ദതയുടെ ലോകത്തേക്ക് എത്തിച്ചത്. 1983 ലാണ് പാലാ പുലിയന്നൂർ തെക്കുംമുറി കരയിൽ കെ മോഹനന്റേയും രാധാമണിയുടെയും മകളായ രശ്മിക്ക് ന്യുമോണിയ ബാധിക്കുന്നത്. ഇതേത്തുടർന്ന് കേൾവി ശക്തിയും ഒപ്പം സംസാര ശേഷിയും രശ്മിക്ക് നഷ്ടമായിരുന്നു. നിരവധി ചികിത്സകൾക്ക് ശേഷം രശ്മിക്ക് സംസാര ശേഷി തിരിച്ചു കിട്ടിയെങ്കിലും നിശബ്ദതയുടെ ലോകത്ത് നിന്നും രശ്മിയെ തിരികെയെത്തിക്കാൻ സാധിച്ചില്ല. എന്നാൽ ഈ പ്രതിസന്ധികളിൽ തളരാതെ ധീരമായി അതിജീവിച്ച രശ്മി കഠിനാധ്വാനവും പ്രയത്നവും മാതാപിതാക്കളുടെ പൂർണ്ണ പിന്തുണയും കൊണ്ട് നേടിയെടുത്തത് നിരവധി വിജയങ്ങളായിരുന്നു. പത്താം ക്ലാസ്സും പ്രീഡിഗ്രിയും ഫസ്റ്റ് ക്ലാസ്സോടെ പാസായ രശ്മി 2002 ൽ ബിരുദത്തിന് രണ്ടാം റാങ്ക് സ്വന്തമാക്കി. ഒരു മാർക്കിനാണ് അന്ന് രശ്മിക്ക് ഒന്നാം റാങ്ക് നഷ്ടമായത്. പാലാ അൽഫോൻസാ കോളേജിൽ നിന്നാണ് ഹിസ്റ്ററിയിൽ ബിരുദ പഠനം പൂർത്തിയാക്കിയത്. ബിരുദ പഠനത്തിന് മുൻപ് ഒരു വര്‍ഷത്തെ ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന് കോഴ്സ് രശ്മി പൂർത്തിയാക്കിയിരുന്നു. ഫസ്റ്റ് ക്ലാസ്സോടെയാണ് രശ്മി വിജയിച്ചത്. മീനച്ചില്‍ താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സൊസൈറ്റിയില്‍ ട്രെയിനി ക്ലര്‍ക്ക് ആയി ഒന്നര വർഷം ജോലി ചെയ്തതിനു ശേഷമായിരുന്നു 2004 ൽ മുത്തോലി ഗ്രാമപഞ്ചായത്തിൽ എൽ ഡി ക്ലര്‍ക്ക് ആയി ജോലിയിൽ പ്രവേശിച്ചത്. സ്പെഷ്യൽ റിക്രൂട്ട്മെന്റ് പരീക്ഷയിലും അഭിമുഖത്തിലും രണ്ടാം സ്ഥാനം നേടിയാണ് രശ്മി വിജയിച്ചതും തന്റെ സർക്കാർ സർവ്വീസ് ആരംഭിച്ചതും. അനിൽ കുമാറാണ് രശ്മിയുടെ ഭർത്താവ്. പാർവ്വതി,ശിവാനി എന്നിവരാണ് മക്കൾ.




