കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ സ്ഥാനാർഥി ധാരണയായി. ഈയാഴ്ച അവസാനം കോട്ടയത്ത് ചേരുന്ന സംസ്ഥാന നേതൃ യോഗത്തിനു ശേഷമായിരിക്കും ഔദ്യോഗികമായി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക. ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് പാർട്ടി ചെയർമാൻ പി.ജെ ജോസഫ് ഇക്കുറി മത്സരിക്കില്ല.

പകരം തൊടുപുഴയിൽ ജോസഫിന്റെ മകൻ അപു ജോസഫ് സ്ഥാനാർഥിയായേക്കും. കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ ഇക്കുറിയും മോൻസ് ജോസഫ് തന്നെ വീടിനും മത്സരിക്കും. കുട്ടനാട് കേരളാ കോൺഗ്രസ്സ് പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് റെജി ചെറിയാൻ മത്സരിക്കും. ഏറ്റുമാനൂർ മണ്ഡലത്തിൽ തോമസ് ഉണ്ണിയാടനും ഇരിങ്ങാലക്കുടയിൽ കെ.വി കണ്ണൻ, തിരുവല്ലയിൽ വർഗീസ് മാമൻ, കോതമംഗലത്ത് ഷിബു തെക്കുംപുറം, തൃക്കരിപ്പൂരിൽ അഡ്വ. എം.വിനോദ്, ചങ്ങനാശ്ശേരി മണ്ഡലത്തിൽ വിനു ജോബ്, വി.ജെ ലാലി എന്നിവരാണ് പട്ടികയിലുള്ളത്. യുഡിഎഫിൽ കേരള കോൺഗ്രസ് മത്സരിച്ച 10 സീറ്റുകളിൽ ഒൻപത് സീറ്റുകളിലാണ് ധാരണയായത്. ഇടുക്കി സീറ്റ് വിട്ടുനിൽക്കണമെന്ന് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ധാരണയായിട്ടില്ല. കോൺഗ്രസ്സ് നിലപാട് കടുപ്പിച്ചാൽ ഇടുക്കി സീറ്റ് വിട്ടുനൽകാനും സാധ്യതയുണ്ട്.



