കോട്ടയം: അതിസുരക്ഷാ മേഖലയായ പുതുപ്പള്ളി തലപ്പാടിയിലെ റബർ ബോർഡ് ക്വാർട്ടേഴ്സിൽ നടന്ന മോഷണത്തിന് പിന്നിൽ ഉത്തരേന്ത്യൻ സംഘമെന്ന് നിഗമനം. റബ്ബർ ബോർഡ് ആസ്ഥാനത്തെ 2 ക്വാട്ടേഴ്സിൽ നടന്ന മോഷണത്തിൽ നഷ്ടമായത് പണവും 75 പവനോളം സ്വർണാഭരണങ്ങളും.

ഇത് കൂടാതെ 2 ക്വാട്ടേഴ്സിൽ കൂടി മോഷ്ടാക്കൾ മോഷണ ശ്രമം നടത്തിയെങ്കിലും ഒന്നും നഷ്ടമായിട്ടില്ല. മറ്റൊരു കെട്ടിടത്തിന്റെ പൂട്ട് പൊളിക്കാനും ശ്രമം നടത്തി. റബർ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ഫാം ഓഫിസർ ജോയ് പി.ഇടക്കര, സയന്റിസ്റ്റ് ഡോ.രേഖ എന്നിവരുടെ ക്വാർട്ടേഴ്സുകളിലാണ് മോഷണം നടന്നത്. ജില്ലാ പൊലീസ് മേധാവി എ.ഷാഹുൽ ഹമീദിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് 2 കേസുകൾ രജിസ്റ്റർ ചെയ്തു അന്വേഷണം ആരംഭിച്ചു. മോഷണം നടന്ന ക്വാർട്ടേഴ്സിൽ ആരും ഉണ്ടായിരുന്നില്ല. താഴത്തെ നിലയിലുള്ള ക്വാർട്ടേഴ്സിൽ മോഷണം നടന്നത് മുകളിലത്തെ നിലയിൽ താമസിച്ചവർ ആരും തന്നെ അറിഞ്ഞിരുന്നില്ല.


