കോട്ടയം: തിരുവോണ നാളിന്റെ ആഘോഷവും കുടുംബസമേതവും സുഹൃത്ത് കൂട്ടായ്മകളും ഒരുമിച്ചൊരു അവധി ദിനത്തിൽ ഒന്നിച്ചതിന്റെ ആഘോഷ നിമിഷങ്ങളായിരുന്നു ഇന്നലെ കോട്ടയത്തിന്റെ പിങ്ക് വസന്തം മലരിക്കലിലിലും വാലേക്കടവിലെയും പറാലിലെയും ആമ്പൽപ്പാടങ്ങൾ സഞ്ചാരികൾക്ക് സമ്മാനിച്ചത്.

നോക്കെത്താ ദൂരം പടർന്നു കിടക്കുന്ന ആമ്പൽപ്പാടങ്ങളിലെ വിസ്മയ കാഴ്ചകൾ കാണാനായി രാവിലെ മുതൽ സഞ്ചാരികളുടെ തിരക്കായിരുന്നു. ആമ്പൽ പൂക്കൾ കാണാനും വള്ളത്തിൽ സഞ്ചരിച്ചു വിസ്മയ കാഴ്ചകളെ തലോടി നയനാനന്ദകരമാക്കാനും സഞ്ചാരികൾ ഇന്നലെ കൂടുതലായി എത്തിയിരുന്നു. തിരുവോണനാളിൽ സെൽഫിയിലും ഫോട്ടോഷൂട്ടിലും സൂപ്പർ ഹിറ്റായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ് കോട്ടയത്തിന്റെ ആമ്പൽ വസന്തം.

കോട്ടയത്തിന്റെ സ്വന്തമായ കൗതുക കാഴ്ച കാണാനായി കോട്ടയം ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നും മാത്രമല്ല, കേരളത്തിന് പുറത്തു നിന്നും ഇന്ത്യയ്ക്ക് പുറത്തു നിന്നും വരെ സഞ്ചാരികൾ ഈ പാടശേഖരങ്ങളിലേക്കും എത്തുന്നുണ്ട്. തിരുവോണ നാളിൽ സഞ്ചാരികളുടെ വലിയ തിരക്കായിരുന്നു. വിസ്മയ കാഴ്ചകൾ കാണാനും പൂക്കൾക്കിടയിലൂടെ വള്ളത്തിൽ സഞ്ചരിക്കാനും ചിത്രങ്ങളെടുക്കാനുമായാണ് എല്ലാവരും എത്തുന്നത്. ഇക്കൊല്ലമാണ് വാലേക്കടവിലെയും പറാലിലെയും കൂടുതൽ ശ്രദ്ധ നേടിത്തുടങ്ങിയത്. കോട്ടയം–ആലപ്പുഴ അതിർത്തിയിലെ 400 ഏക്കറോളം പടർന്നു കിടക്കുന്ന ചങ്ങനാശ്ശേരി പറാൽ പാടശേഖരത്തിലാണ് ആമ്പൽപ്പൂക്കളുടെ ഈ വിസ്മയ കാഴ്ചകൾ കണ്ടു ആസ്വദിക്കാനാകുന്നത്. ജില്ലയിൽ ആമ്പൽ വിസ്മയം മുൻവർഷങ്ങളിലും സൂപ്പർ ഹിറ്റായിരുന്നു. അമ്പാട്ട് കടവിലും മലരിക്കലും കൊല്ലാട് കിഴക്കുപറത്തും ആമ്പൽ വസന്തങ്ങൾ സഞ്ചാരികളെ ആകർഷിച്ചിരുന്നു. ചങ്ങനാശേരി മാർക്കറ്റ് റോഡിലൂടെ വണ്ടിപ്പേട്ടയിൽ എത്തി പറാൽ–കുമരങ്കരി റോഡിൽ പ്രവേശിക്കണം. ഇവിടെ നിന്ന് 1.5 കിലോമീറ്റർ സഞ്ചരിച്ചാൽ പറാലിൽ എത്താം. പറാൽ അറയ്ക്കൽ ദേവീ ക്ഷേത്രത്തിനോടു ചേർന്ന് ആറാട്ടുകടവിലേക്കുള്ള ചെറിയ കോൺക്രീറ്റ് റോഡ് വഴി ഒരു കിലോമീറ്റർ സഞ്ചരിക്കണം. കോട്ടയം പള്ളം വാലേക്കടവിലും ആമ്പൽവസന്തം സഞ്ചാരികളെ ആകർഷിക്കുന്നുണ്ട്. കോട്ടയം നഗരസഭ 33 –ാം വാർഡ് പള്ളം വാലേക്കടവിലുള്ള തൊള്ളായിരം പാടത്തെ 320 ഏക്കറിലാണ് ആമ്പലുകൾ വിടർന്ന് വിസ്മയ കാഴ്ചകൾ സമ്മാനിക്കുന്നത്. കോട്ടയം ചങ്ങനാശേരി (എംസി റോഡ്) ബസിൽ കയറി പള്ളം പോസ്റ്റോഫീസ് പടിക്കൽ ഇറങ്ങണം. അവിടെ നിന്ന് ഒരു കിലോമീറ്റർ സഞ്ചരിച്ചാൽ വാലേക്കടവിൽ (പള്ളം പാടം) എത്താം.
Image: Social Media


