കോട്ടയം: ആകാശപ്പാതയെ കൈവിടാതെ യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്. കോട്ടയത്തെ സ്കൈവാക്കിന്റെ പ്രവൃത്തികൾ പുനരാരംഭിക്കും എന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റ് അവതരണത്തിൽ പറഞ്ഞു.

ഇതോടെ നാളുകളായി നിർമ്മാണം മുടങ്ങി അനശ്ചിതത്വത്തിലായ ആകാശപ്പാതയ്ക്ക് ജീവൻ വയ്ക്കുകയാണ്. യുഡി എഫ് സർക്കാർ അധികാരത്തിലെത്തിയാൽ ആക്ഷേപതയുടെ നിർമ്മാണം പൂർത്തിയാക്കി നാടിനു സമർപ്പിക്കുമെന്ന് തെരഞ്ഞെടുപ്പ് വേളയിൽ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞിരുന്നു. പത്തു വർഷത്തെ കാലപ്പഴക്കവും തുരുമ്പും കാരണം കമ്പികൾക്കുണ്ടായ ബലക്ഷയം വലിയ വെല്ലുവിളിയാണ് ഉയർത്തുന്നത്. എങ്കിലും, ഈ പദ്ധതിയെ ഏതു രീതിയിൽ പുതിയൊരു രൂപത്തിൽ അവതരിപ്പിക്കാം എന്നതിനെക്കുറിച്ച് ആലോചനകൾ നടത്തിവരികയാണെന്ന് നിയമസഭാ സ്പീക്കറായ തിരുവഞ്ചൂർ രാധാകൃഷ്ണൻ കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. 2015 ഡിസംബർ 22നാണു സംസ്ഥാനത്ത് ആദ്യമായി ആകാശപാത എന്ന നിലയിൽ കോട്ടയത്ത് ആകാശപാത നിർമാണം ആരംഭിച്ചത്. പദ്ധതിക്ക് ആവശ്യമായ 5.18 കോടി രൂപയും അനുവദിച്ചു. കിറ്റ്കോയെ നിർമാണ ചുമതല ഏൽപിച്ചു. 28 ലക്ഷം കെഎസ്ഇബിക്കും 7.5 ലക്ഷം ജല അതോറിറ്റിക്കും 54,000 രൂപ മണ്ണ് പരിശോധനയ്ക്കുമായി കിറ്റ്കോ കൈമാറി. നിർമാണത്തിന്റെ ഒരു ഘട്ടം പൂർത്തിയായ ശേഷമാണ് നിർമാണം നിലച്ചത്. നഗരത്തിന്റെ ഹൃദയഭാഗത്ത് കാൽനട യാത്രികർക്ക് വാഹനത്തിരക്കിലകപ്പെടാതെ റോഡ് മുറിച്ചു കടക്കുന്നതിനായി വിഭാവനം ചെയ്ത ആകാശ നടപ്പാതയുടെ നിർമ്മാണം ആദ്യ പ്രളയത്തിന് ശേഷമാണ് നിലച്ചത്. ആദ്യ പ്രളയത്തെ തുടർന്ന് ആകാശ നടപ്പാതയുടെ പണികൾ പ്രതിസന്ധി നേരിടുകയും പിന്നീട് പണികൾ മുഴുവനായും നിലയ്ക്കുകയുമായിരുന്നു. പിന്നീട് പത്തു വർഷം ഭരണത്തിലെത്തിയ എൽഡിഎഫ് സർക്കാർ കോട്ടയത്തിന്റെ ആകാശപ്പാതയെ അവഗണിക്കുകയായിരുന്നു. തിരുവഞ്ചൂർ രാധാകൃഷ്ണൻ മന്ത്രിയായിരിക്കെ കോട്ടയത്ത് പണിയാരംഭിച്ച ആകാശപാത പൂർത്തിയാകാത്തത് വലിയ വിവാദമായിരുന്നു. കോട്ടയത്തെ ആകാശപാത പദ്ധതി അട്ടിമറിച്ചത് പത്ത് വർഷം സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ആണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ തെരഞ്ഞെടുപ്പ് സമയത്ത് പറഞ്ഞിരുന്നു. അഭിമാന പദ്ധതിയായി നിർമ്മാണം ആരംഭിച്ച കോട്ടയത്തെ ആകാശപാതയുടെ നിർമ്മാണം തടസ്സപ്പെടുത്തിയത് പിണറായി വിജയമാണെന്നും പണം അനുവദിക്കാതെ പദ്ധതി മരവിപ്പിക്കുകയായിരുന്നു എന്നും തിരുവഞ്ചൂർ പറഞ്ഞിരുന്നു.

