Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.
പാലാ: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലമായ പാലായിൽ കളമൊരുങ്ങിത്തുടങ്ങുന്നു. മുന്നണികൾ ഔദ്യോഗികമായി സ്ഥാനാർത്ഥികളെ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും ഏറെക്കുറെ രാഷ്ട്രീയ നീക്കങ്ങളുടെ അടിസ്ഥാനത്തിൽ ചിത്രങ്ങൾ വ്യക്തമായി തുടങ്ങിയിട്ടുണ്ട്. യു ഡി എഫ് സ്ഥാനാർത്ഥിയായി പാലാഴി മാണി സി കാപ്പൻ തന്നെ മത്സരിക്കാനാണ് സാധ്യത.
ജോസ് കെ മാണിയുടെ മുന്നണിമാറ്റ സംസാരങ്ങൾ ഉണ്ടായപ്പോൾ തന്നെ സ്ഥാനാര്ഥിത്വത്തിനു തടയിട്ടു പാലാ സീറ്റ് ആർക്കും വിട്ടുതരില്ല എന്ന് മാണി സി കാപ്പൻ ഉറപ്പിച്ചു പറഞ്ഞിരുന്നു. ജോസ് കെ മാണി ഇടതുപക്ഷത്ത് ചേക്കേറിയപ്പോൾ പാലാ സീറ്റ് യു ഡി എഫ് നേടിയെടുത്തത് മാണി സി കാപ്പനിലൂടെയാണ്. അതിനാൽ ഇത്തവണയും മാണി സി കാപ്പനെ തന്നെ പാലായിൽ സ്ഥാനാര്ഥിയാക്കാനായിരിക്കും മുന്നണിയുടെ തീരുമാനം. എന്നാൽ മുന്നണി ഇക്കാര്യത്തിൽ ഔദ്യോഗിക തീരുമാനങ്ങളോ സൂചകളോ നൽകിയിട്ടില്ല. പാലായിൽ എൽഡിഎഫ് സ്ഥാനാർഥിയായി കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണി രംഗത്തെത്തിയേക്കും.
ജോസ് ഇത്തവണയും സ്ഥാനാർഥിയാകുമെന്നാണ് പാർട്ടിനേതാക്കൾ നൽകുന്ന സൂചന. കഴിഞ്ഞ സ്റ്റിയറിങ് കമ്മിറ്റി യോഗത്തിൽ ജോസ് പാലായിൽ മത്സരിക്കണമെന്ന് പാർട്ടിപ്രതിനിധികൾ അഭിപ്രായപ്പെട്ടിരുന്നു. പാലായിലെ ജോസ് കെ മാണിയുടെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് എൽ ഡി എഫും ഔദ്യോഗികമായി തീരുമാനങ്ങൾ അറിയിച്ചിട്ടില്ല. എൻഡിഎ സ്ഥാനാർഥിയായി ബിജെപി വൈസ് പ്രസിഡന്റ് ഷോൺ ജോർജ് പാലായിൽ മത്സരിക്കാനാണ് സാധ്യതകൾ ഏറെയും. പാലാ മണ്ഡലത്തിലെ 6 പഞ്ചായത്തുകളിൽ പി സി ജോര്‍ജിനുള്ള വ്യക്തിപരമായ സ്വാധീനം ഷോൺ ജോർജ്ജിനെ പാലായിൽ സ്ഥാനാര്‍ഥിയാക്കിയാൽ ഗുണം ചെയ്യുമെന്നാണ് എൻ ഡി എ യുടെ ധാരണ.
ഭരണവിരുദ്ധവികാരവും കഴിഞ്ഞ അഞ്ചുവർഷം എംഎൽഎ എന്ന നിലയിൽ മണ്ഡലത്തിലുണ്ടാക്കിയ സ്വാധീനവും തുണയാകുമെന്ന പ്രതീക്ഷയിലാണ് യുഡിഎഫ്. പാലാ സീറ്റിൽ പി സി ജോർജ്ജിനെ മത്സരിപ്പിക്കണമെന്ന താത്പര്യവും എൻ ഡി എ മുന്നണിക്കുണ്ട്. പാർട്ടി പറഞ്ഞാൽ മത്സരിക്കും. പ്രിയങ്കരമായ നാടാണ് പാലാ. വലിയൊരു ഷിഫ്റ്റ് പാലായിൽ പ്രതീക്ഷിക്കുന്നുവെന്നാണ് ഷോൺ ജോർജ് പറയുന്നത്.
പാലായിൽ എതിർ സ്ഥാനാർഥി ആരായാലും യുഡിഎഫിന് വിജയമുറപ്പാണെന്നു കഴിഞ്ഞ ദിവസം മാണി സി കാപ്പൻ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.ഇത്തവണ ഭൂരിപക്ഷം ഇരുപതിനായിരം കടക്കുമെന്നും കാപ്പൻ പറഞ്ഞു. 54 വർഷത്തോളം കെ.എം. മാണി പ്രതിനിധാനംചെയ്ത മണ്ഡലം തിരിച്ചുപിടിക്കേണ്ടത് കേരളാ കോൺഗ്രസ്സ് എം പാർട്ടിയുടെ അഭിമാനപ്രശ്നമാണ്. ഇതിനായി ജോസ് കെ മാണി അശ്രാന്ത പരിശ്രമം നടത്തുമെന്ന് ഉറപ്പാണ്.