കോട്ടയം: അവയവദാനത്തിലൂടെ 5 പേർക്ക് പുതുജീവിതം നൽകി യാത്രയായ ആലിൻ ഷെറിൻ എബ്രഹാമിന്റെ അവയവദാനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിലൂടെ സാമ്പത്തിക തട്ടിപ്പിന് ശ്രമം. അവയവം സ്വീകരിച്ച കുട്ടികളുടെ തുടർ ചികിത്സയ്ക്കായി പണം ആവശ്യമാണെന്ന് പറഞ്ഞാണ് സമൂഹമാധ്യമങ്ങളിൽ തട്ടിപ്പ് നടക്കുന്നത്.

പണം മറ്റാരുടെയോ അകൗണ്ടിലേക്കാകും പോകുക എന്നും ഇത്തരത്തിൽ നടക്കുന്ന പ്രചാരണം വ്യാജമാണെന്നും ആലിന്റെ മുത്തച്ഛൻ റെജി സാമുവൽ പറഞ്ഞു. സർക്കാരോ ഞങ്ങളോ അവയവം സ്വീകരിച്ച കുട്ടികളുടെ കുടുംബമോ പണം ആവശ്യപ്പെട്ടിട്ടില്ല എന്നും ശസ്ത്രക്രിയയും തുടർചികിത്സയും സർക്കാർ സൗജന്യമായാണ് നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി അഞ്ചിനാണ് കോട്ടയം പളളത്ത് വെച്ചുണ്ടായ അപകടത്തിൽ മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്‍റേയും ഷെറിന്‍റെയും പത്ത് മാസം പ്രയമുളള കുഞ്ഞിന് ഗുരുതര പരിക്കേറ്റത്. കോട്ടയത്ത് നിന്നും തിരുവല്ലയിലേക്ക് എംസി റോഡ് വഴി കാറിൽ യാത്ര ചെയ്യുന്നതിനിടെ, പള്ളം ബോർമ കവല ജംഗ്ഷന് സമീപം വച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ കുഞ്ഞിനെ ചങ്ങനാശ്ശേരിയിലേയും തിരുവല്ലയിലേയും ആശുപത്രികളിലേക്കും പിന്നീട് ഫെബ്രുവരി ഏഴിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടർന്ന് ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് കുഞ്ഞിന് മസ്തിഷ്കമരണം സംഭവിച്ചത്. തുടർന്ന് കുട്ടിയുടെ വൃക്കകൾ, ഹൃദയം,കരൾ, നേത്രപടലങ്ങൾ എന്നിവ ദാനം ചെയ്യുകയായിരുന്നു. അവയവദാനത്തിൽ പുതു ചരിത്രമെഴുതി നാലു കുരുന്നുകള്‍ക്ക് പുതുജീവനേകിയാണ് ആലിൻ വിടവാങ്ങിയത്. കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ അവയവദാതാവാണ് പത്ത് മാസം മാത്രം പ്രായമായ ആലിൻ. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളായ അരുൺ എബ്രഹാമിന്റെയും ഷെറിൻ ആൻ ജോണിന്റെയും മകളാണ് ആലിൻ.



