കോട്ടയം: സാഹിത്യപ്രവർത്തക സഹകരണസംഘം ഏർപ്പെടുത്തിയിട്ടുള്ള 'അക്ഷരപുരസ്കാരം' യു. കെ. കുമാരന് നൽകാൻ തീരുമാനിച്ചു. അദ്ദേഹത്തിന്റെ 'തക്ഷൻകുന്ന് സ്വരൂപം' എന്ന കൃതിയാണ് ആറാമത് അക്ഷരപുരസ്കാരത്തിന് അർഹമായത്.

ഏതാണ്ട് ഒരു നൂറ്റാണ്ട് കാലത്തെ പരിണാമദശകളിലൂടെ തക്ഷൻകുന്ന് ഗ്രാമത്തിൽ ജീവിക്കുന്ന പല മനുഷ്യരുടെ ജീവിതഗതിയിലൂടെ ആ പ്രദേശത്തിന് മനുഷ്യമുഖവും വ്യക്തിത്വവും നൽകുകയാണ് നോവലിസ്റ്റ്. മലബാറിലെ ഒരു നാട്ടിൻപുറത്തിന്റെ കഴിഞ്ഞ നൂറ്റാണ്ടിന്റെ ചിത്രം ദീപ്തിമത്തായി ഈ നോവലിൽ അവതരിപ്പിച്ചിരിക്കുന്നു. പൊറ്റെക്കാട്ടിനും തകഴിക്കും ഉറൂബിനും ബഷീറിനും എം. ടി.ക്കും ശേഷം പൂർണ്ണമായും കേരളീയ പരിസരത്തുനിന്നുകൊണ്ട് എഴുതപ്പെട്ട നോവലാണിത്. വയലാർ അവാർഡ്, കേരളസാഹിത്യ അക്കാദമി അവാർഡ് എന്നിവയടക്കം ഒട്ടനവധി പുരസ്ക്കാരങ്ങൾക്കർഹമായ ഈ നോവൽ 22 പതിപ്പുകൾ പിന്നിട്ടു എന്നത് നോവലിന് മലയാളി വായനാസമൂഹത്തിൽ ലഭിച്ച സ്വീകാര്യതയെയാണ് വെളിവാക്കുന്നത്. ഒന്നേകാൽ ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവും അടങ്ങുന്നതാണ് പുരസ്കാരം. ശനിയാഴ്ച്ച രാവിലെ11ന് നാട്ടകത്തുള്ള എസ്. പി. സി. എസ്. അക്ഷരം മ്യൂസിയം വളപ്പിൽ വെച്ച് എസ്. പി. സി. എസ്. പ്രസിഡന്റ് അഡ്വ. പി. കെ. ഹരികുമാർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സഹകരണം-തുറമുഖം- ദേവസ്വം വകുപ്പ് മന്ത്രി വി. എൻ. വാസവൻ പുരസ്ക്കാരം നൽകും.


