കോട്ടയം: കോട്ടയത്ത് ഭർത്താവിനൊപ്പം ബൈക്കിൽ യാത്ര ചെയ്യുന്നതിനിടെ റോഡിലെ കുഴിയിൽ വീണുണ്ടായ അപകടത്തിൽ ഗുരുതര പരിക്കേറ്റു ചികിത്സയിലായിരുന്ന യുവതി മരിച്ചു.

ഗാന്ധിനഗർ മുടിയൂർക്കര ഇടിവെട്ടുംകാലായിൽ അഖിൽമോന്റെ ഭാര്യ പ്രവിത (28) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു അപകടം. ഇരുവരും ബൈക്കിൽ വീട്ടിലേക്ക് പോകുന്നതിനിടെ പേരൂർ ബ്ലസിപ്പടിയിൽ ബൈക്ക് റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ടു മറിയുകയും പ്രവിതയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. റോഡിലെ വാട്ടർ അതോറിറ്റിയുടെ മാൻഹോൾ ഗട്ടറിൽ ബൈക്ക് ചാടിയാണ് അപകടം ഉണ്ടായത്. റോഡിലെ മാൻഹോൾ കൃത്യമായി മൂടാത്തതിനെ തുടർന്നാണ് ഇവിടെ അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്കുശേഷം ഇടിവെട്ടുംകാലായിലെ വീട്ടുവളപ്പിൽ നടത്തും. അപകടകരമായ ഈ കുഴി വളരെ നാളുകളായി ഇവിടെ ഉള്ളതാണെന്നും അധികൃതരുടെ അലംഭാവമാണ് ഈ അപകടത്തിന് കാരണമെന്നും നാട്ടുകാർ പറഞ്ഞു. വാട്ടർ അധികൃതർ എത്രയും വേഗം നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


