ഏറ്റുമാനൂർ: ഏഴരപൊന്നാനയുടെ നാട്ടിൽ ഈ ഉത്സവകാലത്ത് എല്ലാ ദിവസവും ഉത്സവത്തിന് വരാൻ സാധിക്കുമെന്നും ഏറ്റുമാനൂരപ്പനെ കൺകുളിർക്കെ കണ്ടു തൊഴുത് പ്രാർത്ഥിക്കാനും സാധിക്കുമെന്ന് ഗൗരി പ്രദീപ് പറയുന്നു. വെല്ലുവിളി നിറഞ്ഞ ജീവിതമാണ് പ്രദീപ് ആശ ദമ്പതികളുടെ മകളായ ഗൗരിയുടേത്.

ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും ക്ഷേത്രത്തിലേക്ക് അനായാസം പ്രവേശിച്ചു ദർശനം നടത്താനുള്ള സൗകര്യമൊരുക്കി ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിൽ റാമ്പ് ഒരുങ്ങിയതോടെയാണ് ദർശനവും ഉത്സവവും ഏഴരപ്പൊന്നാനയും ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ കയറി കാണാൻ ഗൗരിക്ക് അവസരമൊരുക്കിയത്. മുൻപ് ഭിന്നശേഷിക്കാർക്ക് ക്ഷേത്രത്തിനുള്ളിലേക്ക് കയറാൻ പ്രയാസപ്പെടേണ്ടിയിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ക്ഷേത്രത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് ദര്‍ശന സൗകര്യത്തിനായി റാമ്പ് നിര്‍മ്മിക്കുന്നത്. തെക്ക് വശത്തെ കവാടത്തിലും, കൃഷ്ണ കോവിലിലുമാണ് റാമ്പ് സൗകര്യം ഒരുക്കിയിട്ടുള്ളത്. നടക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് വീല്‍ചെയറില്‍ എത്തിയാല്‍ റാമ്പിലൂടെ അകത്തുകടന്ന് ദര്‍ശനം നടത്താം. തിരുവിതാംകൂര്‍ ദേവസ്വം ഫണ്ട് ഉപയോഗിച്ച് റാമ്പ് നിര്‍മ്മിച്ചത്. ഒരു പുസ്തക പ്രകാശന ചടങ്ങില്‍ വച്ച് തവളക്കുഴി പ്രഗതി വീട്ടിൽ പ്രദീപ്-ആശ ദമ്പതികളുടെ മകളായ ഗൗരി ആണ് ഈ ആവശ്യം ആദ്യമായി ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവനോട് ഉന്നയിച്ചത്. റാമ്പ് ഉദ്ഘാടനം ചെയ്തതിനുശേഷം ഗൗരിയോടൊപ്പം മന്ത്രി ക്ഷേത്രദർശനവും നടത്തിയിരുന്നു. ആരുടെയും സഹായമില്ലാതെ ഇലക്ട്രോണിക് വീൽ ചെയറിൽ ഏറ്റുമാനൂർ ക്ഷേത്ര ദർശനം നടത്തിയ സന്തോഷത്തിലാണ് ഗൗരി.
ജന്മനാ കാലുകൾക്ക് ചലനശേഷി ഇല്ലാതിരുന്നതിനാൽ അകത്തേക്ക് കയറാൻ ബുദ്ധിമുട്ടായതിനാൽ പലപ്പോഴും ഗൗരി കാറിൽ പടിഞ്ഞാറേ നടയുടെ മുമ്പിൽ വന്ന് തൊഴുതിട്ടു പോകുകയായിരുന്നു പതിവ്. മാന്നാനം കെ ഇ കോളേജിൽ എം കോം വിദ്യാർഥിനിയായ ഗൗരി എഴുത്തുകാരിയും ശാസ്ത്രീയ സംഗീതം, ഓടക്കുഴൽ, കവിതാ പാരായണം എന്നിവയിലെല്ലാം മികവ് തെളിയിച്ച വ്യക്തിയുമാണ്. ആതിരയാണ് സഹോദരി. സുഹൃത്ത് അശ്വതിയുടേയും, സഹോദരി പുത്രി തുമ്പിയുടെയും കൂടെയാണ് ഗൗരി ദർശനത്തിനു എത്തിയത്.




