TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: അവയവമാറ്റത്തിലൂടെ റിവിഷൻ ഹിപ് റീപ്ലേസ്മെന്റ് ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റി ഓർത്തോപീഡിക്സ് വിഭാഗം വീണ്ടും വിജയകരമായി നടത്തി. പാലാ സ്വദേശിയായ 67 കാരന്റെ കാലപ്പഴക്കം മൂലം ഇളകി മാറിയ 35 വർഷം പഴക്കമുള്ള ഇടുപ്പിലെ കൃത്രിമ സന്ധിയാണ്  മാറ്റി വെച്ചത്.

 

 ബംഗളുരുവിലെ രാമയ്യാ മെഡിക്കൽ കോളേജിൽ നിന്ന് അവയവമാറ്റ ശസ്ത്രക്രിയയിലൂടെ എത്തിച്ച അല്ലോഗ്രാഫ്റ്റ് ഉപയോഗിച്ച് എല്ലിലുണ്ടായ വലിയ വിടവ് പുനസ്ഥാപിച്ച ശേഷം റിവിഷൻ ഇംപ്ലാന്റുകൾ ഉപയോഗിച്ച് പുതിയ കൃത്രിമസന്ധി ഘടിപ്പിച്ചായിരുന്നു ശസ്ത്രക്രിയ. ഓർത്തോപീഡിക്സ് വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ.രാജീവ് പി.ബിയുടെ നേതൃത്വത്തിലാണ് നാലു മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയ അല്ലോഗ്രാഫ്റ്റ് ഉപയോഗിച്ചു വിജയകരമാക്കിയത്. വർഷങ്ങൾക്കു മുൻപുണ്ടായ അപകടത്തിൽ ഇടുപ്പിലെ ഗോളത്തിന് പരുക്കേറ്റതിനെ തുടർന്നാണ് 67കാരന് കൃത്രിമ സന്ധി സ്‌ഥാപിച്ചിരുന്നത്. അടുത്തിടെ അതിശക്തമായ വേദനയെ തുടർന്ന് മാർ സ്ലീവാ മെഡിസിറ്റിയിൽ നടത്തിയ പരിശോധനയിൽ മുൻപു സ്‌ഥാപിച്ച കൃത്രിമ സന്ധി ഇളകിയതായി കണ്ടെത്തി. ചുറ്റുമുള്ള അസ്ഥി കൃത്രിമസന്ധിയിലുള്ള പോളിഎത്തിലീൻ ഘടകങ്ങളുടെ പ്രതി പ്രവർത്തനം മൂലം ദ്രവിച്ചതായും ശ്രദ്ധയിൽ പെട്ടു. എല്ലിൽ ഉണ്ടായ വലിയ വിടവ് നികത്താൻ ബംഗളുരുവിൽ നിന്നു അവയവമാറ്റത്തിലൂടെയുള്ള അല്ലോഗ്രാഫ്റ്റ് എത്തിക്കുകയായിരുന്നു. ഡോ.രാജീവ്‌ പി.ബി യുടെ നേതൃത്വത്തിൽ നടത്തിയ ശസ്ത്രക്രിയയിൽ ഓർത്തോപീഡിക്സ് വിഭാഗം മേധാവി പ്രഫ.ഡോ. മാത്യു എബ്രഹാം, ഡോ. സിബിൻ സൈഫുദീൻ, അനസ്തേഷ്യ വിഭാഗത്തിലെ ഡോ.എബി ജോൺ, ഡോ.ജെയിംസ് സിറിയക്, ഡോ. രേഷ്മ എന്നിവരും പങ്കെടുത്തു. സുഖം പ്രാപിച്ച രോഗി വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. സന്ധിമാറ്റി വെയ്ക്കൽ ശസ്ത്രക്രിയകൾ സർവ്വസാധാരണമായതിനാൽ ഭാവിയിൽ ഇത്തരം റിവിഷൻ ശസ്ത്രക്രിയൾക്കായി അവയവമാറ്റത്തിനായുള്ള അലോഗ്രാഫ്റ്റിന്റെ ആവശ്യകത വർധിക്കാൻ സാധ്യതയുണ്ട്. ഇതിനാൽ രക്ത ബാങ്കുകൾ പോലെ ബോൺ ബാങ്കുകളും സംസ്ഥാനത്ത് സ്ഥാപിക്കേണ്ടതുണ്ടെന്നു ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ ഡോ.രാജീവ് പി.ബി പറഞ്ഞു. നേരത്തെ ബൈക്ക് അപകടത്തിൽ ഗുരുതര പരുക്കേറ്റ യുവാവിന് അവയമാറ്റത്തിലൂടെ എത്തിച്ച അല്ലോഗ്രാഫ്റ്റ് സ്ഥാപിച്ചു സംസ്ഥാനത്തെ ആദ്യത്തെ കാർട്ടിലേജ് ബോൺ കോംപ്ലക്സ് അവയവമാറ്റ ശസ്ത്രക്രിയ മാർ സ്ലീവാ മെഡിസിറ്റിയിലാണ് നടത്തിയിരുന്നത്. അന്നും അല്ലോഗ്രാഫ്റ്റ് കർണാടകയിലെ ബോൺ ബാങ്കിൽ നിന്നും എത്തിക്കുകയായിരുന്നു.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


കോട്ടയം: ബംഗാൾ ഉൾക്കടലിലും അറബിക്കടലിലും ന്യൂനമർദവും ചക്രവാതച്ചുഴിയും രൂപപ്പെട്ടതോടെ സംസ്ഥാനത്ത് വീണ്ടും വേനൽ മഴ ശക്തമാകുന്നു. കനത്ത ചൂടിനാശ്വാസമായി കഴിഞ്ഞ ദിവസങ്ങളിലായി കോട്ടയം ജില്ലയുടെ മലയോര മേഖലകളിലുൾപ്പടെ അതിശക്തമായ മഴയാണ് ലഭിച്ചത്.

 

 ഇടിമിന്നലോട് കൂടിയ മഴയും അതിശക്തമായ കാറ്റും ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നാശം വിതയ്ക്കുകയും ചെയ്തിരുന്നു. മിന്നലിൽ ജില്ലയുടെ വിവിധയിടങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു. സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത കണക്കിലെടുത്തു കോട്ടയം ഉൾപ്പടെ 7 ജില്ലകളിൽ ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ആണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മന്നാർ ഉൾക്കടലിനും അതിനോട് ചേർന്നുള്ള ശ്രീലങ്കയ്ക്കും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്റെ സ്വാധീനത്താൽ മെയ് പതിനൊന്നോടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്കുപടിഞ്ഞാറൻ അറബിക്കടലിനും അതിനോട് ചേർന്നുള്ള ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നു. ഇതിന്റെ ഫലമായി മേയ് 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത 3 ദിവസങ്ങളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.