TRENDING NOW

TRENDING NOW

FEATURED

TRAVEL

SEED N SOIL

BUSINESS

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


പാലാ: പാലാ കരൂരിലെ റബ്ബര്‍ ഫാക്ടറി അടച്ചുപൂട്ടാനുള്ള ഹൈക്കോടതി ഉത്തരവ് ഉടൻ നടപ്പാക്കണമെന്ന് നാട്ടുകാർ. വിഷവാതകവും മാലിന്യങ്ങൾ ഒഴുക്കിവിടുന്നത് മൂലം ജലസ്രോതസ്സുകൾ മലിനമാകുന്നതും ചൂണ്ടിക്കാട്ടി ആക്ഷന്‍ കൗണ്‍സില്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് പാലാ  നഗരസഭയിലെ രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ഫാക്ടറി അടച്ചുപൂട്ടാന്‍ ഹൈക്കോടതി ഉത്തരവിട്ടത്.

 

 നഗരസഭാ ലൈസന്‍സ്, വായു മലിനീകരണ നിയന്ത്രണ ബോര്‍ഡ് ലൈസന്‍സ് എന്നിവയൊന്നും ഇല്ലാതെ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്നതായി ഹർജിയിൽ പരാതിക്കാർ ചൂണ്ടിക്കാട്ടിയിരുന്നു. ഫാക്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തണമെന്ന ഹൈക്കോടതി ഉത്തരവ്  പാലാ ആര്‍ഡിഒ ഉടൻ നടപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. ജനങ്ങൾക്ക് ബുദ്ധിമുട്ടായതോടെ പല തവണ വിവിധ വകുപ്പ് അധികാരികൾക്ക് പരാതി നൽകുകയും പലതവണ ജനങ്ങള്‍ ഫാക്ടറിയ്ക്ക് മുന്നില്‍ സമരവും നടത്തിയിരുന്നു. ഇവയൊന്നും ഫലം കാണാതെ വന്നതോടെയാണ് നാട്ടുകാർ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചു ഹൈക്കോടതിയെ സമീപിച്ചത്.

Kottayam LIVE is one of the emerging online news portal concentrating instant delivery of news from kottayam.


എരുമേലി: എരുമേലിക്ക് ആഘോഷരാവിൽ ചന്ദനക്കുടം ഇന്ന്. മാനവ മത മൈത്രിയുടെ സംഗമ ഭൂമിയായ എരുമേലിയിൽ ഇനി 2 നാൾ ഉത്സവ ദിനങ്ങൾ. ചന്ദനക്കുടം ഉത്സവവും ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങളുടെ പേട്ട തുള്ളലും. ഇന്ന് രാത്രിയാണ് ചന്ദനക്കുടം. നാളെയാണ് അമ്പലപ്പുഴ-ആലങ്ങാട്ട് സംഘങ്ങളുടെ പേട്ട തുള്ളൽ.

 

 ചന്ദനക്കുട ആഘോഷങ്ങൾക്കും എരുമേലി പേട്ടകെട്ടിനുമുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ദീപശോഭയിൽ പ്രകാശിച്ചു നിൽക്കുകയാണ് എരുമേലി നൈനാർ ജുമാ മസ്ജിദ്. ഒപ്പം ശ്രീ ധർമ്മ ശാസ്താ ക്ഷേത്രവും. വാദ്യമേളങ്ങളുടെയും കലാരൂപങ്ങളുടെയും അകമ്പടികളോടെ രാത്രി വെളുക്കോളമുള്ള നാടിന്റെ ആഘോഷമാണ് എരുമേലി ചന്ദനക്കുടം. പേട്ടക്കവലയിലെ കൊച്ചമ്പലത്തില്‍ തൊഴുതുപ്രാര്‍ഥിച്ച് അഭിമുഖമുള്ള മുസ്ലിം പള്ളിയിലെത്തി നടയില്‍ കാലെടുത്തുവയ്ക്കും മുമ്പ് കൈ തൊട്ട് വന്ദിച്ച് ആദരവോടെ വണങ്ങുന്ന ഹിന്ദുമത വിശ്വാസികള്‍. അയ്യപ്പനെ ധ്യാനിച്ച് ശരണം വിളികളോടെ എത്തുന്ന അവരെ മുല്ലപ്പൂക്കള്‍ വിതറി സഹോദര സ്‌നേഹത്തോടെ സ്വീകരിക്കുന്ന മുസ്ലിം സഹോദരങ്ങള്‍. ആശംസകളുമായി എരുമേലി ക്രിസ്ത്യൻ പള്ളിയിലെ പുരോഹിതനും വിശ്വാസികളും. ദശാബ്ദങ്ങള്‍ക്കപ്പുറത്ത് തുടങ്ങിയ ഈ കാഴ്ചയുടെ പ്രഭയിലാഴാൻ ഒരുങ്ങുകയാണ് ഇപ്പോള്‍ എരുമേലി. ഒരുമയുടെ, എരുമേലിയുടെ ചന്ദനക്കുട മഹോത്സവം ഇന്നാണ്. ഇന്ന് വൈകുന്നേരത്തോടുകൂടി ആരംഭിക്കുന്ന ചന്ദനക്കുടം ഒരു നാടിന്റെ ഒരുമയുടെ ആഘോഷമാണ്. എരുമേലി മഹല്ല് മുസ്ലിം ജമാ അത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചന്ദനക്കുട മഹോത്സവം കാണാൻ ആയിരങ്ങൾ എരുമേലിയിൽ എത്തും. പിറ്റേന്ന് നടക്കുന്ന ചരിത്ര പ്രസിദ്ധമായ അമ്പലപ്പുഴ ആലങ്ങാട്ട് സംഘങ്ങളുടെ പേട്ടകെട്ട് കാണാനും ആയിരങ്ങൾ തടിച്ചു കൂടും. വാദ്യ ദൃശ്യ വിസ്മയത്തോടൊപ്പം വർണ്ണ ശബളമായ ഘോഷയാത്രയും ഗജവീരന്മാരും ഇരു ദിവസങ്ങളിലും അണിനിരക്കും. വൈകിട്ട് 3 മണിക്ക് അമ്പലപ്പുഴ സംഘവുമായി സൗഹൃദ സമ്മേളനത്തോടെയാണ് ചന്ദനക്കുട ആഘോഷം ആരംഭിക്കുന്നത്. 6 ന് നടക്കുന്ന പൊതുസമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. ചന്ദനക്കുടം ഘോഷയാത്രയുടെ ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാൻ നിർവഹിക്കും. ഉത്‌ഘാടന സമ്മേളനത്തിൽ സമുദായിക, സാമൂഹിക സാംസ്കാരിക പ്രതിനിധികളും പങ്കെടുക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 2 ദിവസം എരുമേലിയിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. എരുമേലിയുടെ വിവിധ മേഖലകളിൽ ചന്ദനക്കുടം ഘോഷയാത്രയ്ക്ക് സ്വീകരണം ഒരുക്കിയിട്ടുണ്ട്. ചന്ദനക്കുടം, പേട്ട ദിവസങ്ങളായ ഇന്നും നാളെയും 200 പൊലീസ് ഉദ്യോഗസ്ഥരെ കൂടി അധികമായി നിയോഗിച്ചതായി ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് പറഞ്ഞു.