കോട്ടയം: നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സീറ്റിൽ വിട്ടുവീഴ്ച വേണ്ടന്ന് കേരളാ കോൺഗ്രസ്. ആവശ്യമെങ്കിൽ വിജയ സാധ്യത നോക്കി സീറ്റുകൾ വെച്ചുമാറാൻ തയ്യാറെന്ന് ഉന്നതാധികാര സമിതി യോഗത്തിൽ തീരുമാനമുണ്ടായെങ്കിലും 10 സീറ്റിൽ തന്നെ മത്സരിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ തീരുമാനം.

നിയമസഭാ തെരഞ്ഞെടുപ്പിൽ 10 സീറ്റെന്ന ആവശ്യത്തിൽനിന്ന് പിന്നാക്കം പോകില്ലെന്ന് കേരള കോൺഗ്രസ് ജോസഫ് വിഭാഗം. കോൺഗ്രസ്സ് സീറ്റുകൾ തിരിച്ചെടുക്കുന്നു എന്ന വിവരങ്ങൾക്ക് പിന്നാലെ കോട്ടയത്ത് കേരളാ കോൺഗ്രസ്സ് ഉന്നതാധികാര സമിതി ചേർന്നിരുന്നു. കേരള കോൺഗ്രസിന് ജയസാധ്യതയില്ലെന്ന് ചൂണ്ടിക്കാട്ടി നാല് സീറ്റുകൾ ഏറ്റെടുക്കാനും ചിലത് വെച്ചുമാറാനുമായിരുന്നു കോൺഗ്രസിന്റെ നീക്കം. ഏറ്റുമാനൂർ, ഇടുക്കി, കുട്ടനാട് സീറ്റുകളാണ് കോൺഗ്രസ് നോട്ടമിട്ടത്. നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയസാധ്യതകൾ മുന്നിൽക്കണ്ട് കേരളാ കോൺഗ്രസ്സ് പി ജെ ജോസഫ് വിഭാഗത്തിന്റെ സീറ്റുകളിൽ പലതും കോൺഗ്രസ്സ് തിരിച്ചെടുത്തേക്കുമെന്ന സൂചന നിലനിൽക്കുന്നുണ്ട്. ജയസാധ്യത കണക്കിലെടുത്ത് ചില സീറ്റുകൾ ഏറ്റെടുക്കാനുള്ള തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ്. മുഖ്യമന്ത്രി പിണറായി വിജയനും ജോസ് കെ. മാണിയും തമ്മില്‍ നടത്തിയ നിര്‍ണ്ണായക കൂടിക്കാഴ്ച യുഡിഎഫ് ക്യാമ്പില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്. സീറ്റുകള്‍ വെച്ചുമാറുന്നതില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് കോട്ടയത്ത് ചേര്‍ന്ന പാര്‍ട്ടിയുടെ ഉന്നതാധികാര സമിതി തീരുമാനം. ഏറ്റുമാനൂര്‍ സീറ്റ് വിട്ടുകൊടുക്കണമെങ്കില്‍ പകരം പൂഞ്ഞാര്‍ വേണമെന്ന ആവശ്യം ജോസഫ് ഗ്രൂപ്പ് മുന്നോട്ടുവെച്ചിട്ടുണ്ട്. ജോസ് കെ. മാണിയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ചകള്‍ക്ക് പിന്നില്‍ ജോസഫ് വിഭാഗത്തെ എല്‍ഡിഎഫിലേക്ക് എത്തിക്കാനുള്ള നീക്കമുണ്ടോ എന്നും രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നു. കോണ്‍ഗ്രസ് കടുത്ത നിലപാട് തുടര്‍ന്നാല്‍ യുഡിഎഫിലെ പത്ത് വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് ജോസഫ് പുതിയ വഴി തേടുമോ എന്നാണ് കണ്ടറിയേണ്ടത്. നിയമസഭാ നടപടികള്‍ക്ക് ശേഷം ഇന്ന് നടക്കുന്ന ഉഭയകക്ഷി ചര്‍ച്ചകളില്‍ സീറ്റ് വിഭജനത്തില്‍ ധാരണയായില്ലെങ്കില്‍ കടുത്ത തീരുമാനങ്ങളിലേക്ക് കടക്കാനാണ് ജോസഫ് വിഭാഗത്തിന്റെ ആലോചന.



