കോട്ടയം: വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്ന ആവശ്യമുന്നയിച്ച് കോട്ടയം പാമ്പാടിയിൽ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രകടനം. പുതുപ്പള്ളി നിയോജകമണ്ഡലത്തിലെ പുതുപ്പള്ളിയിലെയും പാമ്പാടിയിലെയും കോൺഗ്രസ്സ് പ്രവർത്തകരാണ് പ്രകടനം നടത്തിയത്.

പുതുപ്പള്ളിയുടെ സിരാകേന്ദ്രമായ പാമ്പാടിയിൽ വി ഡി സതീശന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ബഹുജന റാലിയാണ് കോൺഗ്രസ്സ് പ്രവർത്തകർ നടത്തിയത്. തകർന്നു പോയെന്നു കരുതിയിരുന്ന സമയത്ത് കേരളത്തിലെ പ്രവർത്തകർക്ക് പ്രതീക്ഷയും ആവേശവും നൽകിക്കൊണ്ട് പാർട്ടിയെ അധികാരത്തിലേക്ക് തിരികെ കൊണ്ട് വന്നത് വി ഡി സതീശനാണെന്നും നിലമൊരുക്കി വിത്ത് വിതച്ചു പരിപാലിച്ചവൻ തന്നെ വിളവെടുക്കട്ടെ എന്നും പ്രവർത്തകർ പറഞ്ഞു. അതേസമയം ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണമെന്നു വി ഡി സതീശൻ ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം ആവശ്യപ്പെട്ടത്. 102 സീറ്റുമായി കോൺഗ്രസിൻ്റെയും യു.ഡി.എഫിൻ്റെയും ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് നമ്മൾ നേടിയത് എന്നും കോൺഗ്രസ് നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കാനുള്ള ആദ്യഘട്ട നടപടികൾ പൂർത്തിയായി. രണ്ടാം ഘട്ട നടപടികളിലേക്ക് എഐസിസി കടക്കുന്നതായും വി ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. നമുക്കിത് സന്തോഷത്തിൻ്റേയും അഭിമാനത്തിൻ്റേയും നിമിഷങ്ങളാണ്. ഇത്തരമൊരു സാഹചര്യത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടേയും പ്രവർത്തകരുടേയും ഭാഗത്ത് നിന്നുണ്ടാകാൻ പാടില്ല. ചേരിതിരിഞ്ഞ് പ്രകടനങ്ങൾ നടത്തുന്നതും ഫ്ളക്സുകൾ സ്ഥാപിക്കുന്നതും ഒഴിവാക്കണം. അത്തരം നടപടികളിൽ നിന്ന് പ്രിയപ്പെട്ട കോൺഗ്രസ് -യു.ഡി.എഫ് പ്രവർത്തകർ പിൻമാറണമെന്ന് സ്നേഹപൂർവം അഭ്യർഥിക്കുന്നതായും വി ഡി സതീശൻ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.


