പള്ളിക്കത്തോട്: പള്ളിക്കത്തോട് കെ.ആർ നാരായണൻ ഫിലിം ഇസ്റ്റിറ്റൂട്ടിൽ സന്ദർശനത്തിനു മുൻകൂർ അനുമതി വാങ്ങി എത്തിയ കുട്ടികളെ ഒരു സംഘം വിദ്യാർത്ഥികൾ ക്യാംപസിൽ നിന്നും ഇറക്കിവിട്ടു.

പാമ്പാടി 215 നമ്പർ കരയോഗത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബാലസമാജം ആണ് കുട്ടികളുമായി മുൻകൂർ അനുമതി വാങ്ങിയ ശേഷം പള്ളിക്കത്തോട് കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കുവാൻ എത്തിയത്. എന്നാൽ 'സമുദായ സംഘടനകളുടെ പേരിൽ സന്ദർശനം അനുവദിക്കില്ല' എന്ന് പറഞ്ഞു വിദ്യാർത്ഥി സംഘടനയുടെ പ്രതിനിധികൾ എന്ന പേരിൽ ഒരു സംഘം വിദ്യാർത്ഥികൾ കുട്ടികളെ ക്യാംപസിൽ നിന്നും ഇറക്കി വിടുകയായിരുന്നു. സന്ദർശത്തിനു എത്തിയ കുട്ടികൾക്ക് ക്ലാസുകൾ എടുക്കുന്നതിനിടെ ഇവർ എത്തുകയും പുറത്തു പോകാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇവർ സ്ഥാപനത്തിന്റെ ഡയറക്ടറോട് അപമര്യാതയായി പെരുമാറുകയും ചെയ്തു. സമുദായ സംഘടനകളുടെ പേരിൽ സന്ദർശനം അനുവദിക്കില്ല എന്നും സമുദായ സംഘടനയുടെ ആളുകൾ മാറി നിൽക്കണമെന്നും വിദ്യാർത്ഥികൾക്കും മറ്റുള്ളവർക്കും എപ്പോൾ വേണമെങ്കിലും ക്യാംപസ് സന്ദർശിക്കാമെന്നുമായിരുന്നു ഒരു സംഘം വിദ്യാർത്ഥികളുടെ വാദം. പൊതു ഖജനാവിൽ നിന്നും പണം മുടക്കി നടത്തുന്ന ഇത്തരം സ്ഥാപനങ്ങളിൽ പൊതു ജനങ്ങളുടെ മതം നോക്കി പ്രവേശനം നടത്തുന്ന രീതിയിലേയ്ക്ക് കാര്യങ്ങൾ മാറിയിരിക്കുന്നതായി സന്ദർശനത്തിന് എത്തിയ കുട്ടികൾക്കൊപ്പമുണ്ടായിരുന്നവർ കുറ്റപ്പെടുത്തി.


