കോട്ടയം: ഓണനാളുകൾ അടുത്തെത്തിയതോടെ ജില്ലയിൽ സജീവമായി പൂവിപണി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വഴിയോര പൂകടകളുൾപ്പടെ സജീവമായി കഴിഞ്ഞു. കോട്ടയം തിരുനക്കരയിൽ തിരക്കാണ് പൂ വിപണിയിൽ.

പുലർച്ചെ മുതൽ പൂക്കൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് ഇപ്പോൾ രാത്രി വരെ നീളുന്നുണ്ട്. ചുവപ്പും മഞ്ഞയും വെള്ളയും നീലയും തുടങ്ങി വിവിധ നിറങ്ങളിൽ ബന്ധിയും റോസും വാടാമുല്ലയും തുടങ്ങി വിവിധങ്ങളായ പൂക്കളാണ് കുട്ടകൾ നിറയെ നറഞ്ഞിരിക്കുന്നത്.രാവിലെ 5 മണിക്ക് വിപണിയിൽ പൂക്കൾ വാങ്ങാനായി ആളുകൾ എത്തിത്തുടങ്ങുമെന്നു വ്യാപാരികൾ പറഞ്ഞു.

തമിഴ്നാട്,കർണ്ണാടക എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലായും പൂക്കൾ വിപണിയിലേക്ക് എത്തുന്നത്. 100 രൂപ മുതൽ പൂക്കൾക്ക് കിലോ വില ആരംഭിക്കുന്നുണ്ട്. തിരുവോണം വരെ അത്തപ്പൂക്കളമൊരുക്കാൻ പൂക്കൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് ഇന്നലെ മുതൽ ആരംഭിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ പൂക്കൾക്ക് വില കൂടിയിട്ടുണ്ട്. സ്കൂളുകളിലും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലും ഈ ആഴ്ച ഓണാഘോഷങ്ങൾ ആരംഭിക്കും. 300 രൂപയാണ് ചെണ്ടുമല്ലിക്ക് കിലോ വില. വാടാമല്ലിക്ക് 300 രൂപയും അരളിപ്പൂവിന് 600 രൂപയും റോസാപ്പൂവിന് 500 രൂപയുമാണ് വില. മുല്ലപ്പൂവിന് 1300 രൂപയാണ് കിലോയ്ക്ക് വില. വരും ദിവസങ്ങളിൽ പൂക്കളുടെ വില ഉയരാൻ സാധ്യതയുണ്ടെന്നും വ്യാപാരികൾ പറഞ്ഞു.


