കോട്ടയം: രണ്ടാം പിണറായി സർക്കാരിന്റെ അവസാനത്തെയും ധനമന്ത്രിയുടെ ആറാമത്തെയും ബജറ്റ് നാളെ അവതരിപ്പിക്കും. ധനമന്ത്രി കെ എൻ ബാലഗോപാൽ നാളെ രാവിലെ 9 മണിക്ക് നിയമസഭയിൽ ബജറ്റ് അവതരിപ്പിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സംസ്ഥാന ബജറ്റിൽ വലിയ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലാണ് കേരളത്തിനൊപ്പം കോട്ടയവും.

മൂന്നാം ഭരണം ലക്ഷ്യമിട്ട് അടുത്ത മുഴുവൻ സാമ്പത്തിക വർഷത്തേക്കുള്ള സമ്പൂർണ ബജറ്റാണ് സർക്കാർ അവതരിപ്പിക്കുന്നത്. പിണറായി സർക്കാരിന്റെ കഴിഞ്ഞ 10 വർഷത്തെ നേട്ടങ്ങൾ ബജറ്റിൽ അക്കമിട്ടു നിരത്തും. ജനങ്ങൾക്ക് ദോഷകരമായി നിരക്ക് വർദ്ധനവ് ഇക്കുറിയുണ്ടായേക്കില്ല എന്നാണു കരുതുന്നത്. ക്ഷേമ പെൻഷൻ വർദ്ധനവ് ഉണ്ടാകുമോ എന്ന് ജനം ഉറ്റുനോക്കുന്നുണ്ട്. റബറിന്റെ താങ്ങുവില 250 രൂപയാക്കണമെന്ന ആവശ്യം മാണി കോൺഗ്രസിൽ നിന്നടക്കം ശക്തമാണ്. റബ്ബർ,നെല്ല്,നാളികേരം എന്നിവയിൽ കോട്ടയം കൂടുതൽ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കുന്നുണ്ട്. ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയെക്കുറിച്ചുള്ള സാമ്പത്തിക അവലോകന റിപ്പോർട്ട് സഭയിൽ സമർപ്പിക്കും. ശബരിമല റെയിൽവേ പദ്ധതിയുടെ വേഗത കൂട്ടൽ ബജറ്റിൽ ഇടം നേടിയേക്കും.




