കോട്ടയം: മീനമാസത്തിലെ പൊള്ളുന്ന ചൂടിനുമപ്പുറം തെരഞ്ഞെടുപ്പ് ചൂടിൽ ആണ് കോട്ടയം. വോട്ടെടുപ്പിന് ഇനി മൂന്ന് നാൾ മാത്രം ശേഷിക്കവേ അവസാനവട്ട ഓട്ടപ്പാച്ചിലിലാണ് മുന്നണികളും സ്ഥാനാർത്ഥികളും. വോട്ടുറപ്പിക്കാനുള്ള തിരക്കിലാണ് പ്രവർത്തകർ.

ഒരു വീടും വിട്ടുപോകാതെ വീടുകൾ കയറിയുള്ള പ്രചാരണം ശക്തമാക്കിയാണ് മൂന്ന് മുന്നണികളും മുന്നോട്ടു പോകുന്നത്. ജില്ലയിലെ ഒൻപത് നിയോജക മണ്ഡലങ്ങളിലും ആവേശപ്പോരാട്ടം തുടരുകയാണ്. പലപ്പോഴും രാഷ്ട്രീയ കേരളത്തെ അത്ഭുതപ്പെടുത്തിക്കൊണ്ടുള്ള രാഷ്ട്രീയ നീക്കങ്ങളുണ്ടായിട്ടുള്ള ജില്ലയാണ് കോട്ടയം. 2016 വരെ ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിൽ 6 മണ്ഡലങ്ങളും യുഡിഎഫിനൊപ്പം ആയിരുന്നു. എന്നാൽ 2021 ലെ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ചു കൊണ്ട് ജില്ല ഇടത്തേക് ചാഞ്ഞു.

ഇതിനു പ്രധാന പങ്ക് വഹിച്ചത് കേരളം കോൺഗ്രസ്സ് എമ്മിന്റെ ഇടതുപക്ഷത്തേക്കുള്ള മുന്നണി മാറ്റം ആയിരുന്നു. 2016 ലെ തെരഞ്ഞെടുപ്പിൽ യുഡിഎഫിൽ ആയിരുന്ന കേരളാ കോൺഗ്രസ്സ് എം 2021 ലെ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനൊപ്പമായിരുന്നു. ജില്ലയിലെ 9 നിയോജക മണ്ഡലങ്ങളിൽ 3 മണ്ഡലങ്ങളിലെ സീറ്റുകളിൽ വിജയിച്ചത് കേരളാ കോൺഗ്രസ്സ് എം ആയിരുന്നു. വൈക്കവും ഏറ്റുമാനൂരും ഇടതുമുന്നണി നേടിയതോടെ 5 സീറ്റുകൾ എൽഡിഎഫിന് ലഭിച്ചു. പാലായും പുതുപ്പള്ളിയും കടുത്തുരുത്തി, കോട്ടയം മണ്ഡലം ഉൾപ്പടെ 4 സീറ്റുകൾ യുഡിഎഫിന് ലഭിച്ചു. ഇത്തവണയും ജില്ലയിൽ വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. മുന്നണിപ്പോരാട്ടത്തിനുമപ്പുറം കേരളാ കോൺഗ്രസ്സുകാരുടെ നേർക്കുനേർ മത്സരം നടക്കുന്ന മണ്ഡലങ്ങളും ജില്ലയിലുണ്ട്. ചങ്ങനാശ്ശേരിയിലെ കടുത്തുരുത്തിയിലുമാണ് ഈ നേർക്കുനേർ മത്സരം നടക്കുന്നത്. ഇത്തവണത്തെ തെരഞ്ഞെടുപ്പ് കേരളാ കോൺഗ്രസ്സ് എമ്മിനും അഭിമാന പോരാട്ടമാണ്. ജില്ലയിലെ സീറ്റുകൾ തിരികെ പിടിക്കാനും നേടിയെടുക്കാനും യുഡിഎഫ് ശക്തമായ പോരാട്ടം തന്നെയാണ് കാഴ്ച വെയ്ക്കുന്നത്. ഈ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പ്രധാന മണ്ഡലങ്ങളിൽ പാലായും പൂഞ്ഞാറും ഏറ്റുമാനൂരുമുണ്ട്. കഴിഞ്ഞ തവണ എൻഡിഎ യ്ക്ക് ലഭിച്ച വോട്ട് വിഹിതം പല മണ്ഡലങ്ങളിലും വിജയ പ്രതീക്ഷ വയ്ക്കുന്നുണ്ട്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും തദ്ദേശ തെരഞ്ഞെടുപ്പിലും നേട്ടമുണ്ടാക്കാൻ സാധിച്ചത് നിയമസഭാ തെരഞ്ഞെടുപ്പിൽ അനുകൂല സാധ്യതകൾക്ക് വഴി തെളിയുന്നതായാണ് യുഡിഎഫ് വിലയിരുത്തൽ.


