കോട്ടയം: കോട്ടയത്ത് ഇന്ത്യൻ ആർമിയുടെ പേരിൽ വൻ തട്ടിപ്പ് ശ്രമം നടന്നു. കോട്ടയം മാർക്കറ്റിലെ പ്രമുഖ തേയില വ്യാപാരിയെ കബളിപ്പിക്കാൻ തട്ടിപ്പുകാർ നടത്തിയ ശ്രമമാണ് വ്യാപാരിയുടെ ബുദ്ധിപൂർവമായ നീക്കത്തിൽ പൊളിഞ്ഞത്.

കോട്ടയം മാർക്കറ്റിലെ റെയിൻബോ ടീ ട്രേഡിങ് കമ്പനി ഉടമ മുഹമ്മദ് അമീനാണു തട്ടിപ്പുകാരെ പൊളിച്ചടുക്കിയത്. കോട്ടയത്തെ ആർമി കാന്റീനിലേക്ക് 500 കിലോ തേയില ആവശ്യമാണെന്നും കാട്ടിയാണ് ആദ്യം തട്ടിപ്പ് സംഘം വ്യാപാരിയെ ബന്ധപ്പെട്ടത്. പുനാൽ ചൗധരി എന്ന പേരിൽ ഒരു ആർമി ഓഫീസറാണെന്ന് പരിചയപ്പെടുത്തിയ തട്ടിപ്പ് സംഘത്തിൽ ഒരുവൻ തേയിലയുടെ വിവരങ്ങളും തുകയുടെ വിവരങ്ങളും വാട്സാപ്പിൽ അയച്ചു കൊടുക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഇതിലേക്കായി ഒരു ജി എസ് ടി നമ്പറും നൽകി. ജി എസ് ടി നമ്പർ പരിശോധിച്ചപ്പോൾ ആർമി ഹൗസിങ് വെൽഫെയർ ഓർഗനൈസേഷന്റെ നമ്പർ ആയിരുന്നു. ഇതിനാൽ വിശ്വാസയോഗ്യമായ തോന്നി. 30 കിലോ ബാഗുകളിലായി മൊത്തം 500 കിലോ ആവശ്യമുണ്ടെന്നും വ്യാപാരത്തിനായി കരാർ ഉറപ്പിക്കുന്നതിനായി 200 രൂപ അയച്ചു നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. സാമ്പിൾ കാണേണ്ട എന്നും നേരിട്ട് എത്തിച്ചാൽ മതിയെന്നും പറയുകയായിരുന്നു. അക്കൗണ്ട് നമ്പറിന് പകരം ലിങ്ക് ആണ് ഇവർ നൽകിയത്. ഇതോടെ സംശയം തോന്നുകയായിരുന്നു. ലിങ്ക് വഴി പണം അടയ്ക്കാൻ കഴിയില്ലെന്നും, നേരിട്ടോ അക്കൗണ്ട് നമ്പറിലോ നൽകാമെന്നും പറഞ്ഞതോടെ ഇവർ സംസാരം അവസാനിപ്പിക്കുകയായിരുന്നു. പിന്നീട് മുഹമ്മദ് അമീൻ പാറമ്പുഴയിലെ ആർമി ഓഫീസിലെത്തി അന്വേഷിച്ചപ്പോഴാണ് തട്ടിപ്പാണെന്നു മനസിലായത്. കോട്ടയം സൈബർ സെല്ലിൽ വ്യാപാരി പരാതി നൽകിയിട്ടുണ്ട്. ഒരു നമ്പറിൽ നിന്നും സ്റ്റോര് നമ്പർ കണക്ട് ചെയ്തു വാട്സപ്പിലാണ് ഇവർ തട്ടിപ്പിനായി ഫോൺ വിളിച്ചുകൊണ്ടിരുന്നത്. ഇത്തരത്തിൽ തട്ടിപ്പ് സംഘം നൽകുന്ന ലിങ്കിൽ ക്ലിക് ചെയ്താൽ നമ്മുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും ഫോണിൽ സൂക്ഷിച്ചിരിക്കുന്ന രേഖകളുമുൾപ്പടെ തട്ടിപ് സംഘം കൈക്കലാക്കും. നിരവധിയായ തട്ടിപ്പ് സംഘങ്ങളുണ്ടെന്നും ജാഗ്രത പാലിക്കണമെന്നും സൈബർ പോലീസ് അറിയിച്ചു.


