കോട്ടയം: അതിശക്തമായ മഴയിൽ ജില്ലയിൽ മഴക്കെടുതിയിൽ ഇതുവരെ 3 മരണം. മണ്ണിടിച്ചിലിൽ പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ മണ്ണിടിച്ചിലിൽ മണപ്പാട് എം ജെ ജോണിയുടെ മകൻ ജോസഫിൻ ജോണി (24) ഭാര്യ റെജീന ജോണി(49) എന്നിവർ മരണപ്പെട്ടു. തോട്ടക്കാട് വെള്ളക്കെട്ടിൽ വീണു 11 വയസ്സുകാരൻ മരിച്ചു. മിലൻ.കെ.ഷിനു ആണ് മരണപ്പെട്ടത്.

ശനിയാഴ്ച പുലർച്ചെ പൂഞ്ഞാർ തെക്കേക്കര പയ്യാന്നിത്തോട്ടത്തിൽ ഉണ്ടായ മണ്ണിടിച്ചിലിലാണ് മണപ്പാട് എം ജെ ജോണിയുടെ മകൻ ജോസഫിൻ ജോണി, ഭാര്യ റെജീന ജോണി എന്നിവർ മരണപ്പെട്ടത്. മണിക്കൂറുകൾ നീണ്ട അതീവ ദുഷ്കരമായ തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ വീടിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്താനായത്. കോൺക്രീറ്റ് പാളികൾ മുറിച്ചുനീക്കി നടത്തിയ അഞ്ച് മണിക്കൂർ നീണ്ട തീവ്രമായ പരിശ്രമത്തിനൊടുവിൽ റെജീനയുടെ മൃതദേഹം കണ്ടെത്താനായത്. അഞ്ച് ഫയർ ഫോഴ്സ് യൂണിറ്റുകളും നാല് ജെസിബികളും ഉപയോഗിച്ചാണ് മണ്ണും കല്ലും നീക്കം ചെയ്ത് തിരച്ചിൽ നടത്തിയത്. ഇരുവരുടെയും പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം പാലാ ജനറൽ ആശുപത്രിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. റെജീന ജോണിയുടെയും മകൻ ജോസഫിൻ ജോണിയുടെയും സംസ്കാര ചടങ്ങുകൾ ഉച്ചകഴിഞ്ഞ് 3 മണിക്ക് സെൻ്റ്. അൽഫോൻസാ പള്ളിയിൽ നടക്കും. രാവിലെ 11:30ന് പയ്യാനിത്തോട്ടം ഹോളി സ്പിരിറ്റ് സ്കൂളിൽ പൊതുദർശന ചടങ്ങുകൾ ഉണ്ടായിരിക്കും. കോട്ടയം വാകത്താനം ചക്കൻചിറയിൽ കനത്ത മഴയിൽ വെള്ളക്കെട്ടിൽ വീണ് 11 വയസ്സുകാരൻ മരിച്ചു. കാട്ടാമ്പാക്കിൽ ഷിജുവിന്റെ മകൻ ഞാലിയാകുഴി എം.ജി.എം സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ മിലൻ കെ. ഷിജു ആണ് മരിച്ചത്. വീടിന് സമീപം ജൽ ജീവൻ മിഷന്റെ വാട്ടർ ടാങ്ക് നിർമ്മാണത്തിനായി എടുത്ത വലിയ കുഴിയിൽ മഴ പെയ്ത് വെള്ളം നിറഞ്ഞ നിലയിലായിരുന്നു. സഹോദരിക്കൊപ്പം സമീപത്ത് കുളിച്ചുകൊണ്ടിരിക്കെ മിലൻ അബദ്ധത്തിൽ കുഴിയിലെ വെള്ളക്കെട്ടിലേക്ക് വീഴുകയായിരുന്നു. കുട്ടിയെ ഉടനടി കരയ്ക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായി. മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. ഇടുക്കി വാഗമണ്‍ കോലാഹലമേട്ടില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരാള്‍ മരിച്ചു. വൈക്കം സ്വദേശി പ്രഭാകരന് നായരാണ് മരിച്ചത്. സഹോദരന്റെ മകൾ ലീലാമണിയുടെ വാഗമൺ കോലാഹലമേട്ടിലെ വീട്ടിൽ എത്തിയതായിരുന്നു ഇദ്ദേഹം. ശനിയാഴ്ച പുലർച്ചെയോടെയാണ് കനത്ത മഴയെത്തുടർന്ന് വീടിന് മുകളിലേക്ക് മണ്ണിടിച്ചിലുണ്ടായത്. അപകടത്തിൽ കുടുങ്ങിയ അദ്ദേഹത്തിന്റെ മൃതദേഹം പിന്നീട് രക്ഷാപ്രവർത്തകർ കണ്ടെടുക്കുകയായിരുന്നു.

