പാലാ: തദ്ദേശ തെരഞ്ഞെടുപ്പിൽ പാല നഗരസഭയിലേക്ക് മത്സരിക്കാൻ ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര സ്ഥാനാര്ത്ഥികൾ. 20 വർഷമായി കൗൺസിലറായ ബിനു പുളിക്കക്കണ്ടം, സഹോദരൻ ബിജു പുളിക്കക്കണ്ടം, ബിനുവിന്റെ മകൾ ദിയ എന്നിവരാണ് ഇത്തവണ അങ്കത്തിനൊരുങ്ങുന്നത്. സ്വതന്ത്ര കൂട്ടായ്മ എന്ന പേരിലാണ് ഇവർ മൂന്ന് പേരും മത്സരിക്കുന്നത്. പതിമൂന്നാം വാർഡായ മുരിക്കുംപുഴയിലാണ് ബിജു മത്സരിക്കുന്നത്. ബിനു പുളിക്കകണ്ടം 14-ാം വാർഡിലും, മകൾ ദിയ പതിനഞ്ചാം വാർഡിലും മത്സരിക്കും. നേരത്തെ പതിനഞ്ചാം വാർഡിലായിരുന്നു ബിനു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാലയിൽ സിപിഎം പാർട്ടി ചിഹ്നത്തിൽ മൽസരിച്ച ഏക സ്ഥാനാർത്ഥി ബിനുവായിരുന്നു. ആകെ പോൾ ചെയ്തതിന്റെ 90 ശതമാനം വോട്ടും നേടിയായിരുന്നു ബിനുവിന്റെ വിജയം. എന്നാൽ പിന്നീട് കേരള കോൺഗ്രസ് എമ്മുമായുണ്ടായ പ്രശ്നങ്ങൾ കാര്യങ്ങൾ സങ്കീർണമാക്കി. നഗരസഭ ചെയർമാൻ സ്ഥാനം നൽകാത്തതിനെ തുടർന്ന് കറുത്ത വസ്ത്രം ധരിച്ച് പ്രതിഷേധിച്ച ബിനു കേരള കോൺഗ്രസുമായും നിരന്തരം ഉടക്കി. തുടർന്ന് സിപിഎം ബിനുവിനെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പാർട്ടി അനുകൂല നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അതുണ്ടാകാതെ വന്നതോടെയാണ് ബിനു സ്വതന്ത്രനായി മൽസരിക്കുന്നത്. കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കൊപ്പം സജീവമായി പ്രവർത്തിച്ചയാളാണ് ബിജു. കന്നി മത്സരത്തിനിറങ്ങുന്ന ദിയ മദ്രാസ് ക്രിസ്ത്യൻ കോളജിൽനിന്ന് ബിഎ പഠനശേഷം എംബിഎ പഠനത്തിനുള്ള ഒരുക്കത്തിലാണ്.
TRENDING NOW
TRENDING NOW
FEATURED
TRAVEL
SEED N SOIL
BUSINESS
കോട്ടയം: "വെള്ള ഖദർ കുപ്പായം ഇല്ല, ഒട്ടിച്ചു വെച്ച ചിരിയുമില്ല, ഞാൻ ഞാൻ ആയി തന്നെ കന്നി അംഗത്തിന് ഇറങ്ങുന്നു" വാക്കുകൾ കോട്ടയം സ്വദേശിയായ ചലച്ചിത്ര സംവിധായകൻ റിയാസ് മുഹമ്മതിന്റേതാണ്. കോട്ടയം നഗരസഭയിൽ വാർഡ് 4 പള്ളിപ്പുറത്ത് ആം ആദ്മി സ്ഥാനാർഥി ആയി തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടുകയാണ് റിയാസ്. നാട്ടിലെ വിവിധ പ്രശ്നങ്ങൾക്ക് ഇതിനോടകം പരിഹാരം കണ്ടിട്ടുണ്ട് റിയാസ്. അഴിമതിക്കാരായ നിലവിലെ രാഷ്ട്രീയക്കാരുടെ കയ്യിൽ നിന്നും ഈ നാടിനെ രക്ഷിക്കാനുള്ള ആദ്യ ചുവടായാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ റിയാസ് ജനവിധി തേടുന്നത്. ആം ആദ്മി പാർട്ടിയുടെ ചൂൽ ചിഹ്നത്തിലാണ് മത്സരിക്കുന്നത്. 365 ദിവസവും സഞ്ചാര യോഗ്യമായ റോഡുകൾ കാത്തു പരിപാലിക്കുമെന്നും 365 ദിവസവും കുടിവെള്ളം ലഭ്യത ഉറപ്പ് വരുത്തുമെന്നും റിയാസ് പറയുന്നു. വാർഡിലെ വെള്ളപ്പൊക്ക പ്രശ്നത്തിന് പരിഹാരം കാണാൻ ശ്രമിക്കും. പള്ളിപ്പുറത്ത് അഞ്ചുമണിക്കാറ്റ് എന്ന പേരിൽ വിനോദ സഞ്ചാര കേന്ദ്രം ആരംഭിക്കും. മാലിന്യ നിർമ്മാർജ്ജനത്തിനു ഒരു സ്ഥിരം പരിഹാരം കണ്ടെത്തുമെന്നും വഴിവിളക്കുകൾ സ്ഥിരമായി ലഭ്യമാകുമെന്ന് ഉറപ്പ് വരുത്തുമെന്നും പള്ളിപ്പുറം വാർഡിനെ ഒരു കലാഗ്രാമം ആക്കാൻ ആഗ്രഹിക്കുന്നതായും റിയാസ് പറഞ്ഞു. കലാ-സാംസ്കാരിക മേഖലകൾക്കൊപ്പം രാഷ്ട്രീയത്തിലും ഒരു കൈ നോക്കാനൊരുങ്ങുകയാണ് അമീറാ, ചോലവിസ്കി സിനിമകളുടെ സംവിധായകനായ റിയാസ്.

