മറ്റക്കര: കഴിഞ്ഞ ദിവസത്തെ ഒറ്റമഴയ്ക്ക് നിറഞ്ഞു പന്നഗം തോട്. കഴിഞ്ഞ കാലവർഷത്തിൽ മറ്റക്കരയെ മുക്കിയ പന്നഗം തോടിന്റെ രൗദ്രഭാവത്തിൽ പ്രദേശവാസികൾ ആശങ്കയിലാണ്. കഴിഞ്ഞ ദിവസം പെയ്ത ശക്തമായ ഒറ്റമഴയിൽ പന്നഗം തോട് കവിയാനൊരുങ്ങുംവിധം നിറഞ്ഞിരുന്നു.

അശാസ്ത്രീയമായി നിർമ്മിച്ച തടയണകൾ ആണ് ഭീഷണിയാകുന്നത് എന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു. മണൽ-പട്യാലിമറ്റം റോഡിലെ പടിഞ്ഞാറെ പാലം തടയണയാണ് വെള്ളപ്പൊക്കത്തെ പ്രധാനമായും സ്വാധീനിക്കുന്നത്. മുൻപ് പല വർഷകാലത്തും ഈ തടയണ പ്രദേശത്ത് വലിയ തോതിൽ വെള്ളപ്പൊക്കത്തിന് കാരണമായിരുന്നു. തടയണ പൊളിച്ചുമാറ്റുന്നതിന് നാളിതുവരെയായിട്ടും രാഷ്ട്രീയ-ഉദ്യോഗസ്ഥ തലത്തിൽ യാതൊരു നടപടിയും സ്വീകരിക്കാത്തത് ഭരണകൂടങ്ങളുടെ കെടുകാര്യസ്ഥതയാണ് എന്ന് നാട്ടുകാർ പരാതിപ്പെട്ടു. മറ്റക്കര പടിഞ്ഞാറെ പാലം, വാഴപ്പള്ളി പാലം, നെല്ലിക്കുന്ന്, ചുവന്ന പ്ലാവ്, കുഴിമറ്റം, തച്ചിലങ്ങാട് തുടങ്ങിയ ഭാഗങ്ങളിലെ വെള്ളപ്പൊക്കത്തിന് പടിഞ്ഞാറെ പാലം തടയണ പ്രധാന കാരണമാണ്. ഓരോ മഴക്കാലത്തും വെള്ളപ്പൊക്ക സമയത്ത് വിവിധ രാഷ്ട്രീയ നേതാക്കന്മാരും പഞ്ചായത്ത് അധികാരികൾ, ഇറിഗേഷൻ വകുപ്പ് ഇദ്യാഗസ്ഥർ തുടങ്ങീ നിരവധി പേർ സ്ഥലം സന്ദർശിച്ച് പോകുന്നതല്ലാതെ നാളിതുവരെയായിട്ടും ഒരു പരിഹാര നടപടിയും ഉണ്ടായിട്ടില്ല. പ്രദേശത്തെ വെള്ളപ്പൊക്ക പരിഹാര പ്രവർത്തനങ്ങൾക്ക് ഒരു വർഷം മുൻപ് അകലക്കുന്നം ഗ്രാമപഞ്ചായത്ത് 35 ലക്ഷം രൂപയുടെ പദ്ധതിക്ക് ശുപാർശ ചെയ്തു എന്ന് വലിയ വാർത്ത വന്നിരുന്നെങ്കിലും എല്ലാം വെറും വാർത്തകളിൽ മാത്രം ഒതുങ്ങുകയായിരുന്നു. പന്നഗം തോട്ടിൽ അമിതമായി അടിഞ്ഞുകൂടിയ മണ്ണും ചെളിയും വാരി മാറ്റുക, അശാസ്ത്രീയമായി തോട്ടിൽ നിർമ്മിച്ച തടയണകൾ പൊളിച്ചുമാറ്റുക, പടിഞ്ഞാറെ പാലം പൊളിച്ച് പുതുക്കി പണിയുക എന്നിവ വർഷങ്ങളായുള്ള ആവശ്യങ്ങളാണ് എന്ന് നാട്ടുകാരും വ്യാപാരികളും പറയുന്നു. ഓരോ വർഷകാലം കഴിയുമ്പോഴും ഇത്തരം കാര്യങ്ങൾ അധികാരികൾ മനഃപ്പൂർവ്വം വിസ്മരിച്ചു പോകുന്നതല്ലാതെ പ്രദേശവാസികൾക്ക് ഉപകാരപ്രദമായ യാതൊരു പരിഹാര നടപടിയും ഉണ്ടാകുന്നില്ല എന്നും നാട്ടുകാർ പരാതിപ്പെട്ടു. മഴ ശക്തമായതോടെ പന്നഗം തോട് കരകവിയുമോ എന്ന ഭീതിയിലാണ് നാടും നാട്ടുകാരും.
വിവരങ്ങൾ,ചിത്രം: ശ്രീകാന്ത് മറ്റക്കര

