മണർകാട്: "പരിശുദ്ധ ദൈവമാതാവേ ഞങ്ങൾക്കു വേണ്ടി അപേക്ഷിക്കണമെ" എന്ന പ്രാർത്ഥനാ മന്ത്രം ഉരുവിട്ട് ആയിരക്കണക്കിന് വിശ്വാസിസമൂഹത്തെ സാക്ഷിയാക്കി ചരിത്രപ്രസിദ്ധമായ മണർകാട് കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിന് തുടക്കം കുറിച്ചുകൊണ്ട് കൊടിയേറ്റി.

എട്ടുനോമ്പ് പെരുന്നാളിന്റെ ആരംഭസ്ഥാനവും ആഗോള മരിയൻ തീർത്ഥാടന കേന്ദ്രവുമായ മണർകാട് വിശുദ്ധ മർത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിൽ ചരിത്ര പ്രസിദ്ധമായ എട്ടുനോമ്പ് പെരുന്നാൾ ആരംഭിച്ചു. എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനധിപനുമായ ഡോ.മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത പ്രാർത്ഥിച്ച് ആശിർവദിച്ച് കൊടിമരം ഉയർത്തി.

എട്ടുനോമ്പ് പെരുന്നാളിൽ എത്തിച്ചേരുന്ന ലക്ഷോപലക്ഷം ഭക്തജനങ്ങൾക്കായി പള്ളി കാര്യത്തിൽ നിന്നും ക്രമീകരിച്ചിരിക്കുന്ന അനുഗ്രഹത്തിൻ്റെ നേർച്ച കഞ്ഞി വിതരണത്തിൻ്റെ ആശിർവാദം മെത്രാപ്പോലീത്ത നിർവഹിച്ചു. എട്ടുനോമ്പ് പെരുന്നാൾ ഒന്നാം ദിവസമായ ഇന്ന് വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനക്ക് മോർ തീമോത്തിയോസ് തോമസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വത്വം വഹിച്ചു. എട്ടുനോമ്പ് പെരുന്നാൾ ഒന്നാം ദിനമായ ഇന്ന് കരോട്ടെ പള്ളിയിൽ വിശുദ്ധ കുർബ്ബാനക്ക് തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വത്വം വഹിച്ചു.


