ഈരാറ്റുപേട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ താൻ മത്സരിക്കുമോ ഇല്ലയോ എന്നത് പാർട്ടി തീരുമാനിക്കുമെന്നും പാർട്ടി പറഞ്ഞാൽ മത്സരിക്കുമെന്നും പിസി ജോർജ് വ്യക്തമാക്കി. പി സി ജോർജ്ജിന്റെ വാക്കുകൾ ഇങ്ങനെ:

പൂഞ്ഞാറിൽ മത്സരിക്കുമോ എന്നുള്ളത് പാർട്ടി നേതൃത്വം തീരുമാനിക്കണം. പാർട്ടി പറഞ്ഞാൽ മത്സരിക്കും, മത്സരിക്കുക മാത്രമല്ല ജയിച്ച് നിയമസഭയില്‍ ബിജെപിക്ക് ഒരു അംഗമായി മാറുകയും ചെയ്യും. തെരഞ്ഞെടുപ്പിൽ മത്സരിക്കണമോ വേണ്ടയോ എന്നതിനെ കുറിച്ചൊന്നും ഇപ്പോൾ ആലോചിക്കുന്നില്ല. എം എൽ എ ആയിരുന്നപ്പോഴും ഇപ്പോൾ സ്ഥാനമില്ലാത്തപ്പോഴും പൊതുപ്രവർത്തനത്തിൽ ഞാൻ ഒരു കുറവും വരുത്തിയിട്ടില്ല. 7 പ്രാവശ്യം എംഎല്‍എ ആയതാണ്. ഈ കാലയളവിലെല്ലാം ജനങ്ങൾക്ക് വേണ്ടി ചെയ്യാവുന്നതിന്റെ പരമാവധി ചെയ്തിട്ടുണ്ട്. അതാണ് ഓരോ തവണ വീണ്ടും ഞാൻ വിജയിച്ചതും ഒരു പാർട്ടിയുടെ പിൻബലമില്ലാതെ സ്വതന്ത്രനായി വോട്ട് തേടിയപ്പോൾ വമ്പിച്ച ഭൂരിപക്ഷത്തോടെ ജനങ്ങൾ വിജയിപ്പിച്ചതും. ഞാന്‍ എന്തൊക്കെ ആയോ അതൊക്കെ പൂഞ്ഞാറിലെ ജനങ്ങളുടെ ഔദാര്യവും സൗമനസ്യവും കൊണ്ടാണ്. ഒരു വ്യക്തിയെന്ന നിലയിൽ ഒറ്റക്ക് ജയിച്ചു കയറിയതാണ്, ജനങ്ങളുടെ പിന്‍ബലമാണ് വലുത്, അതാണ് ശക്തി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ട എന്നാണെങ്കില്‍ ഒരു മാറ്റവുമില്ല പാര്‍ട്ടി പറയുന്ന ആള്‍ക്ക് വേണ്ടി അഹോരാത്രം പണിയെടുക്കും. ഷോൺ ജോർജ് പാലായിൽ ബിജെപി ചിഹ്നത്തിൽ മത്സരിക്കുമെന്നും വൻ ഭൂരിപക്ഷത്തിൽ വിജയിക്കുമെന്നും എൽ ഡി എഫിനായി ജോസ് കെ മാണിയാണ് മത്സരിക്കുന്നതെങ്കിൽ കെട്ടിവെച്ച കാശ് പോലും കിട്ടില്ല എന്നും പി.സി ജോർജ് പറഞ്ഞു. പൂഞ്ഞാര്‍ മണ്ഡലത്തിലെ 6 പഞ്ചായത്തുകളാണ് പാലായില്‍ കിടക്കുന്നത്. തന്നെ ഏറ്റവും കൂടുതല്‍ സഹായിച്ച പഞ്ചായത്തുകളാണ് അവ. സ്വഭാവികമായും വലിയ ഭൂരിപക്ഷം ഷോണിന് ലഭിക്കും.


%20(2)%20(1)%20(1).png)
