കോട്ടയത്തെ ശിശുക്കടത്ത്: രണ്ട് കേസുകള്‍ കൂടി കണ്ടെത്തി പൊലീസ്, കൊല്ലത്തും കണ്ണൂരും കുഞ്ഞുങ്ങളെ വിറ്റതായി കണ്ടെത്തല്‍, യുവതിയുടെ വെളിപ്പെടുത്തലിൽ കൂടുത


കോട്ടയം: കോട്ടയം തീക്കോയിയിലെ ശിശുക്കടത്ത് സംഭവത്തിൽ അറസ്റ്റിലായ യുവതിയുടെ വെളിപ്പെടുത്തലിൽ രണ്ട് കേസുകള്‍ കൂടി കണ്ടെത്തി പൊലീസ്. കൊല്ലത്തും കണ്ണൂരും കുഞ്ഞുങ്ങളെ വിറ്റതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

 

 തൊടുപുഴയിലെ ആശുപത്രിയില്‍ പ്രസവിച്ച കുട്ടിയെ വിറ്റത് കൊല്ലത്താണെന്നും മറ്റൊരു കുട്ടിയെ കണ്ണൂരിലും വിറ്റതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപാണ് ശിശുക്കടത്ത് സംഘത്തെ ഈരാട്ടുപേട്ട പൊലീസ് പിടികൂടിയത്. അസം സ്വദേശിയായ ഗര്‍ഭിണിയായ പെണ്‍കുട്ടി സംഘത്തില്‍ നിന്ന് രക്ഷപ്പെട്ട് പൊലീസിന് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ശിശുക്കടത്തിനെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറം ലോകമറിഞ്ഞത്. തുടർന്ന് പൊലീസ് വിശദമായ അന്വേഷണം നടത്തിയപ്പോഴാണ് രണ്ട് കേസുകള്‍ കൂടി ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കുഞ്ഞുങ്ങളെ ആര്‍ക്കാണ് വിറ്റതെന്ന് കൃത്യമായി കണ്ടെത്താന്‍ സാധിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച് അന്വേഷണം തുടരുകയാണ്. കേസിലെ ഒന്നാം പ്രതിയായ രാജയുടെ പങ്കാളിയും വാഗമൺ സ്വദേശിനിയിയുമായ  അപർണയാണ് കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. കേസിലെ നാലാം പ്രതി കൊല്ലം സ്വദേശിനി അനീനയുമായി ബന്ധപ്പെട്ടിരുന്നത് മൂന്നാം പ്രതിയായ അപർണയാണ്. തിരുനെല്‍വേലി സ്വദേശി രാജന്‍, വാഗമണ്‍ സ്വദേശി അര്‍ജുന്‍ എന്നിവർ നേരത്തെ പോലീസ് പിടിയിലായിരുന്നു. കേസില്‍ ഇതുവരെ നാലുപേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്.