കോട്ടയം: കേരള സർക്കാരിന്റെയും കേരള പോലീസിന്റെയും സഹകരണത്തോടെ കാരിത്താസ് ഹോസ്പിറ്റൽ ആൻഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസസിൽ ഓപ്പറേഷൻ തൂഫാൻ മധ്യതിരുവിതാംകൂർ മേഖലാ ലോഞ്ച് വിജയകരമായി സംഘടിപ്പിച്ചു.

കാരിത്താസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേരള സർക്കാരിന്റെ ആഭ്യന്തര-വിജിലൻസ് വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം നിർവഹിച്ചു. കാരിത്താസ് ഹോസ്പിറ്റൽ ചെയർമാനും കോട്ടയം സഹായമെത്രാനുമായ മാർ ജോസഫ് പണ്ടാരശ്ശേരിൽ അധ്യക്ഷത വഹിച്ചു. കേരളത്തിലെ ഏറ്റവും വലിയ ലഹരി വിരുദ്ധ ദൗത്യമായ "Operation Toofan: The Narco Hunt-ന്റെ" ഭാഗമായി സമൂഹത്തെ ലഹരിമുക്തമാക്കുന്നതിനുള്ള കൂട്ടായ പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതായിരുന്നു പരിപാടി. വിവിധ സർക്കാർ പ്രതിനിധികളും, പോലീസ് ഉദ്യോഗസ്ഥരും, വിദ്യാഭ്യാസ-ആരോഗ്യ മേഖലകളിലെ പ്രമുഖരും പങ്കെടുത്ത ചടങ്ങിൽ ലഹരി ഉപയോഗം തടയുന്നതിനുള്ള ബോധവൽക്കരണം, സ്ഥാപനങ്ങളുടെ ഉത്തരവാദിത്വം, യുവജനങ്ങളുടെ പങ്ക്, സമൂഹത്തിന്റെ കൂട്ടായ പ്രവർത്തനം എന്നിവയെക്കുറിച്ച് വിശദമായി സംസാരിച്ചു. ചടങ്ങിൽ തൂഫാൻ പ്രതിജ്ഞ ചൊല്ലുകയും ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി SHIELD – HR Policy, Health Commission, Teachers Guild എന്നീ സംരംഭങ്ങൾ ഔദ്യോഗികമായി ആരംഭിക്കുകയും ചെയ്തു. ജലവിഭവ-ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫ്, കേരള സംസ്ഥാന പോലീസ് മേധാവി രവാഡ എ. ചന്ദ്രശേഖർ, എറണാകുളം റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ യതീഷ് ചന്ദ്ര ജി. എച്ച്. ഏറ്റുമാനൂർ നിയോജക മണ്ഡലം എം.എൽ.എ. നാട്ടകം സുരേഷ്, കാരിത്താസ് ഹോസ്പിറ്റൽ ഡയറക്ടർ സി.ഇ.ഒയുമായ ഡോ. ബിനു കുന്നത്ത്, കോട്ടയം ജില്ലാ പോലീസ് മേധാവി സാബു മാത്യു കെ. എം. ജോയിന്റ് ഡയറക്ടർമാരും കാരിത്താസ് ഹോസ്പിറ്റലിലെ മറ്റ് ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. ലഹരിക്കെതിരായ ബോധവൽക്കരണവും പ്രതിരോധ പ്രവർത്തനങ്ങളും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള കൂട്ടായ പ്രതിജ്ഞയായി ഈ ഓപ്പറേഷൻ തൂഫാൻ ലോഞ്ച് മാറി. ലഹരിവിരുദ്ധ ബോധവൽക്കരണം ശക്തിപ്പെടുത്തുക, ലഹരി ഉപയോഗം തടയുക, പുനരധിവാസ പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുക, ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിന് പൊതുജന പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം.
