കൃഷി വകുപ്പിന്റെ കോട്ടയം ജില്ലയിലെ ആദ്യ മില്ലറ്റ് കഫേ മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.


കോട്ടയം: കാര്‍ഷിക വികസന, കര്‍ഷക ക്ഷേമ വകുപ്പ് കോട്ടയം ജില്ലയില്‍ ആരംഭിച്ച ആദ്യ മില്ലറ്റ് കഫേ കാര്‍ഷിക-വികസന കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ് ഉദ്ഘാടനം ചെയ്തു.

 

 കാര്‍ഷിക മേഖലയിലെ നൂതന സംരംഭങ്ങളുടെ ഭാഗമായാണ് സംസ്ഥാനത്ത് മില്ലറ്റ് കഫേകള്‍ ആരംഭിച്ചതെന്നും ഒരു മില്ലറ്റ് കഫേയ്ക്ക് അഞ്ചുലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കുന്നതെന്നും മന്ത്രി പറഞ്ഞു. ഏറ്റുമാനൂര്‍ കിസ്മത്ത് പടിയില്‍ നടന്ന ചടങ്ങില്‍ സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍ അധ്യക്ഷത വഹിച്ചു. പുതിയ ആശയങ്ങളിലൂടെയും പുതിയ സംരംഭങ്ങളിലൂടെയും കാര്‍ഷിക മേഖലയില്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചതായി അദ്ദേഹം പറഞ്ഞു. കൃഷിവകുപ്പും അര്‍ച്ചന വിമന്‍സ് സെന്ററും ചേര്‍ന്ന് കൃഷിവകുപ്പിന്റെ 2023ലെ പദ്ധതിയിലുള്‍പ്പെടുത്തി മില്ലറ്റ് കഫേ ആരംഭിച്ചത്. പോഷകസമൃദ്ധമായ ചെറുധാന്യ വിഭവങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച് ആരോഗ്യകരമായ ഭക്ഷണശീലം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഏറ്റുമാനൂര്‍ നഗരസഭാ അധ്യക്ഷന്‍ ടോമി കുരുവിള, ഉപാധ്യക്ഷ പുഷ്പ വിജയകുമാര്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിബിന്‍ ബാബു, നഗരസഭാംഗം സിബി ചിറയില്‍, ജില്ലാ ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ലെന്‍സി തോമസ്, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ സി. ജോ ജോസ്, ഏറ്റുമാനൂര്‍ ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ടി. ജ്യോതി, ഏറ്റുമാനൂര്‍ കൃഷി ഓഫീസര്‍ ജോസ്ന കുര്യന്‍, ആത്മ പ്രോജക്ട് ഡയറക്ടര്‍ മിനി ജോര്‍ജ്, അര്‍ച്ചന വിമന്‍സ് സെന്റര്‍ ഡയറക്ടര്‍ ത്രേസ്യാമ്മ മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.