പഴുക്കാനില കായൽ ശുചീകരണത്തിനും മലരിക്കൽ ആമ്പൽ ഗ്രാമത്തിനും സഹായം: മുഖ്യമന്ത്രി.


കോട്ടയം: രണ്ടാം കുട്ടനാട് പാക്കേജിന്റെ ഭാഗമായി വേമ്പനാട്ടുകായലിൽ കോട്ടയം നഗരത്തിനോടും തിരുവാർപ്പു പഞ്ചായത്തിനോടും ചേർന്നുകിടക്കുന്ന പഴുക്കാനില കായൽ ശുചീകരണത്തിന് കിഫ്ബി 103.73 കോടി രൂപയുടെ ഫണ്ട് അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മലരിക്കൽ ആമ്പൽ ഗ്രാമത്തിന്റെ വികസനത്തിന് 104 കോടി രൂപയുടെയും പദ്ധതിയും കിഫ്ബി ആവിഷ്‌ക്കരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അദ്ദേഹം വ്യക്തമാക്കിയത്. വർഷങ്ങളായി നദികളിലൂടെ ഒഴുകിയെത്തുന്ന എക്കൽ അടിഞ്ഞ് രൂപപ്പെട്ട തുരുത്തുമൂലമുള്ള വെള്ളപ്പൊക്ക ദുരിതത്തിൽ നിന്ന് മുക്തി നേടാൻ പദ്ധതി ഉപകരിക്കും. പഴുക്കാനിലം കായലിൽ അടിഞ്ഞുകൂടിയ എക്കൽ കോരിയെടുത്ത് തിരുവാർപ്പ് ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെട്ട ജെ. ബ്ലോക്ക് 9000, തിരുവായ്ക്കരി, കോട്ടയം മുനിസിപ്പാലിറ്റിയുടെ ഭാഗമായ എഫ്. ബ്ലോക് എന്നീ പാടശേഖരങ്ങളുടെ 27.8 കി.മീ. പുറം ബണ്ടുകൾ ബലപ്പെടുത്തി ഗതാഗതയോഗ്യമാക്കി വികസിപ്പിക്കുന്നതിനും നെൽകൃഷി സംരക്ഷിക്കുന്നതിനുമുള്ള പദ്ധതിയാണിത് എന്നും മുഖ്യമന്ത്രി പറഞ്ഞു.