ഈരാറ്റുപേട്ട: പ്രായപൂർത്തി ആകാത്ത ആൺകുട്ടിയോട് പ്രകൃതി വിരുദ്ധ ലൈംഗിക അതിക്രമം നടത്തിയ കേസിലെ പ്രതി മീനച്ചിൽ താലൂക്കിൽ ഈരാറ്റുപേട്ട വില്ലേജിൽ നടക്കൽ കരയിൽ കീരിയാംതോട്ടം അമ്പഴത്തിനാൽ വീട്ടിൽ സെയ്തു മുഹമ്മദിന്റെ മകൻ സിറാജ് കെ. എം(37) നെ 62 വർഷം കഠിന തടവിനും 2,10,000 രൂപ പിഴയും ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി (POCSO) ജഡ്ജ് റോഷൻ തോമസ് വിധിച്ചു.
പ്രതി പിഴ അടച്ചാൽ 1,75,000 രൂപ ഇരയ്ക്ക് നൽകുന്നതിനും ഉത്തരവായിട്ടുണ്ട്. ഇന്ത്യൻ ശിക്ഷാനിയമത്തിലെയും പോക്സോ നിയമത്തിലെയും വിവിധ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ വിധിച്ചത്. 2023 മെയ്മാസം 8 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ എസ് ഐ ആയിരുന്ന ജിബിൻ തോമസ് കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ അറസ്റ്റ് ചെയ്ത കേസിൽ ഈരാറ്റുപേട്ട എസ് എച് ഓ ആയിരുന്ന സുബ്രഹ്മണ്യൻ പി എസ് തുടരന്വേഷണം പൂർത്തിയാക്കി പ്രതിയുടെ പേരിൽ കുറ്റപത്രം തയ്യാറാക്കി കോടതിയിൽ സമർപ്പിച്ചു. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 21 സാക്ഷികളെയും 27 പ്രമാണങ്ങളും ഹാജരാക്കിയ കേസിൽ പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യുട്ടർ അഡ്വ. ജോസ് മാത്യു തയ്യിൽ ഹാജരായി.

