കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം, 2 പേരുടെ നിലഗുരുതരം, 30 പേർക്ക് പരിക്ക്.


കുറവിലങ്ങാട്: കുറവിലങ്ങാട് ടൂറിസ്റ്റ് ബസ് നിയന്ത്രണംവിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ ഒരു മരണം. അപകടത്തിൽ 30 പേർക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. കുറവിലങ്ങാട് എം സി റോഡിൽ തിങ്കളാഴ്ച പുലർച്ചെ ഒന്നരയോടെയായിരുന്നു അപകടം. തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേക്ക് പോകുകയായിരുന്ന ബസാണ് ചീങ്കല്ലേൽ പാലത്തിനു സമീപമുള്ള വളവിൽ മറിഞ്ഞത്. കണ്ണൂർ ഇരിട്ടി സ്വദേശിനി സിന്ധു(45)ആണ് മരിച്ചത്. ബസ് വളവ് തിരിയുന്നതിനിടെ റോഡിൽ മറിയുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂരിലെ ഇരിട്ടിയിൽനിന്നും വിനോദയാത്രയ്ക്ക് പോയ വാഹനമാണ് അപകടത്തിൽപെട്ടത്. തിരുവനന്തപുരം , കന്യാകുമാരി യാത്ര കഴിഞ്ഞ് മടങ്ങിവരും വഴിയാണ് അപകടം. രണ്ട് ഡ്രൈവർമാർ അടക്കം 49 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരെ മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിലും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുറവിലങ്ങാട് പൊലീസും കടുത്തുരുത്തി അഗ്നിരക്ഷാസേനയും സഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ​അപകട ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനം നടത്തിയത്. 

പ്രാഥമിക വിവരങ്ങൾ Updating...