കേരളത്തിലെ കര്‍ഷകസമൂഹത്തിന് കൈത്താങ്ങായി എല്‍.ഡി.എഫ് സര്‍ക്കാര്‍: ജോസ് കെ മാണി.


പാലാ: കേരളത്തിലെ കര്‍ഷകസമൂഹത്തിന് കൈത്താങ്ങായി റബറിന്റെ താങ്ങുവില 200 രൂപയാക്കിയും നെല്ലിന്റെ താങ്ങുവില 30 രൂപയാക്കിയും വര്‍ദ്ധിപ്പിച്ചുകൊണ്ടുള്ള  എല്‍.ഡി.എഫ് സര്‍ക്കാര്‍ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ജോസ് കെ മാണി എം പി. 



കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി നിരന്തരമായി ഉയര്‍ത്തിയ ആവശ്യം പരിഗണിച്ചുകൊണ്ട് റബറിന്റെ താങ്ങുവിലയില്‍ വരുത്തിയ വര്‍ദ്ധനവ് റബര്‍കര്‍ഷകര്‍ക്ക് ഏറെ ആശ്വാസകരമാണ്. നെല്ലിന്റെ താങ്ങുവില 30 രൂപയാക്കി ഉയര്‍ത്തിയത് ലക്ഷകണക്കായ നെല്‍കര്‍ഷകര്‍ക്ക് ഏറെ സഹായകരമാണ് എന്ന് അദ്ദേഹം പറഞ്ഞു.  കേന്ദ്രസര്‍ക്കാരിന്റെ അപ്രഖ്യാപിത സാമ്പത്തിക ഉപരോധത്തെ തുടര്‍ന്നുള്ള  പരിമിതികള്‍ക്കിടയിലും ജനക്ഷേമ തീരുമാനങ്ങളാണ് മന്ത്രിസഭ കൈകൊണ്ടത്. ക്ഷേമ പെന്‍ഷന്‍ 2000 രൂപയാക്കി ഉയര്‍ത്തിയതും ആശമാരുടെ ഓണറേറിയം 1000 രൂപ വര്‍ദ്ധിപ്പിച്ചതും, ജീവനക്കാര്‍ക്ക് ഒരു ഗഡു കൂടി ഡി.എ നല്‍കാനുള്ള തീരുമാനവും, സ്ത്രീ സുരക്ഷപെന്‍ഷന്‍ നല്‍കാന്‍ അടക്കമുള്ള മുഴുവന്‍ തീരുമാനങ്ങളും ഒരു ജനകീയ സര്‍ക്കാരിന്റെ മഹത്തായ മാതൃകയാണ്. സമസ്ത മേഖലകളുടെയും ക്ഷേമം ഉറപ്പുവരുത്തികൊണ്ടുള്ള എല്‍.ഡി.എഫ് സര്‍ക്കാരിന്റെ പ്രഖ്യാപനങ്ങളെ നിറഞ്ഞ മനസ്സോടെ കേരളം സ്വാഗതം ചെയ്യുമെന്നും ജോസ് കെ മാണി പറഞ്ഞു.