കോട്ടയത്ത് വൻ കവർച്ച: വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണവും പണവും കവർന്നു.


കോട്ടയം: കോട്ടയത്ത് വൻ കവർച്ച, മാങ്ങാനത്ത് വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണവും പണവും കവർന്നു. മാങ്ങാനം  അമ്പുങ്കയത്ത് അന്നമ്മ തോമസിന്‍റെ വീട്ടിൽ ആണ് മോഷണം നടന്നത്.

 

 അന്നമ്മ തോമസിന്‍റെ വീടിന്‍റെ വാതിൽ തകർത്ത മോഷ്ടാവ് കിടപ്പുമുറിയിലെ സ്റ്റീല്‍ അലമാരയില്‍ സൂക്ഷിച്ചിരുന്ന അമ്പത് പവന്‍റെ  സ്വർണാഭരണമാണ് കവർന്നത്. അന്നമ്മ തോമസ് (84), മകൾ സ്നേഹ ഫിലിപ്പ് (54) എന്നിവരാണ് വില്ലയിൽ താമസിക്കുന്നത്. സ്നേഹയുടെ ഭർത്താവ് വിദേശത്താണ്. അന്നമ്മ തോമസിന് ഇന്നലെ രാത്രി ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് അമ്മയും മകളും രാത്രി മാങ്ങാനത്തെ ആശുപത്രിയിൽ പോയിരിക്കുകയായിരുന്നു. ആശുപത്രിയിൽ നിന്നും തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്. രാത്രി രണ്ടിനും പുലർച്ചെ ആറിനും ഇടയിലാണ് മോഷണം നടന്നതെന്നാണ് സൂചന.  കോട്ടയം ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഈസ്റ്റ് പൊലീസ് ഇൻസ്പെക്ടർ ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. കവര്‍ച്ചയ്ക്ക് ഒന്നിലധികം പേര്‍ ഉണ്ടെന്നാണ് പ്രാഥമികമായി പോലീസ് കരുതുന്നത്. സംഭവത്തിൽ ശാസ്ത്രീയ തെളിവുകളിടെ അടിസ്ഥാനത്തിലും സി സി ടി വി കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നുണ്ട്.