അതിശക്തമായ മഴയ്ക്കു സാധ്യത: കോട്ടയം ജില്ലയിൽ തുടർച്ചയായ അഞ്ചുദിവസം ഓറഞ്ച് അലെർട്ട്.


കോട്ടയം: അതിശക്തമായ മഴയ്ക്കു സാധ്യത കണക്കിലെടുത്ത് ജൂൺ 17 വരെ കോട്ടയം ജില്ലയിൽ കേന്ദ്ര കാലാവസ്ഥവകുപ്പ് ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ജോൺ വി. സാമുവൽ അറിയിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

 

 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്നതിനെയാണ് അതിശക്തമായ മഴയായി കണക്കാക്കുന്നത്. അറബികടലിൽ വടക്ക് പടിഞ്ഞാറൻ കാറ്റ് പൂർണമായും പടിഞ്ഞാറൻ കാറ്റായി മാറി കേരളത്തിന്‌ മുകളിലേക്ക് ശക്തി പ്രാപിച്ചു വരുന്നു. അടുത്ത 3-4 ദിവസങ്ങളിൽ മഴ/കാറ്റ് കൂടുതൽ ശക്തമാകും.മലയോര മേഖലയിലേക്കുള്ള വിനോദയാത്രകൾ അടുത്ത 2-3 ദിവസം പരമാവധി ഒഴിവാക്കണമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

 

 മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പു ലഭിച്ചിരിക്കുന്നതിനാലും ജൂൺ 15 വരെ കോട്ടയം ജില്ലയിൽ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ച് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവിറക്കി. മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ അതിശക്തമായ മഴ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നതിനാലും ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളായ ഇലവീഴാപൂഞ്ചിറ, ഇല്ലിക്കൽകല്ല്, എന്നിവിടങ്ങളിലേക്കുള്ള പ്രവേശനവും ഈരാറ്റുപേട്ട -വാഗമൺ റോഡിലെ രാത്രികാല യാത്രയും ജൂൺ15 വരെ നിരോധിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവിറക്കി.

 

വടക്കൻ കർണാടക, അതിനോട് ചേർന്നുള്ള തെലുങ്കാന -റായലസീമയ്ക്ക്‌ മുകളിലായി ചക്രവാതച്ചുഴി സ്ഥിതിചെയ്യുന്നതായും കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളത്തിൽ  അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും ജൂൺ 14-16 തീയതികളിൽ ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്കും ജൂൺ 13 -17  വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ജൂൺ 14 മുതൽ 16 വരെ കേരളത്തിന് മുകളിൽ  മണിക്കൂറിൽ പരമാവധി 50 -60 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് ശക്തമാകാനും സാധ്യതയുണ്ട്.