എറണാകുളം: ആന ഇടഞ്ഞുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്വം പാപ്പാനും ഉടമയ്ക്കുമാണെന്ന് ഹൈക്കോടതി. ഇങ്ങനെയുണ്ടാകുന്ന അപകടങ്ങളിൽ മരണപ്പെടുന്നവർക്ക് നഷ്ടപരിഹാരം നൽകാനും ബാധ്യതയുണ്ടെന്ന് ഹൈക്കോടതി സിംഗിൾ ബഞ്ച് വിധിച്ചു.
2008 ൽ കോട്ടയത്തെ കുറ്റിക്കാട്ട് ഭഗവതി ക്ഷേത്ര ഉത്സവത്തിനിടെ ആന ചവിട്ടി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച കോട്ടയം സ്വദേശിയുടെ കുടുംബത്തിന് കീഴ്‌ക്കോടതി പത്ത് ലക്ഷത്തോളം രൂപ കുടുംബത്തിന് നഷ്‌ടപരിഹാരം വിധിച്ചിരുന്നു. കീഴ്ക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് ഉടമ സമർപ്പിച്ച ഹർജിയിലാണ് വിധി ശരിവച്ചുള്ള ഹൈക്കോടതി നിരീക്ഷണത്തിൽ നേരത്തെ ഡിവിഷൻ ബഞ്ച് ഇറക്കിയ ഉത്തരവ് ബാധകമാക്കിയുള്ള സിംഗിൾ ബഞ്ച് വിധി.
ആന ചവിട്ടിയതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റയാൾ ഒരു വർഷത്തോളം ചികിത്സയിൽ കഴിഞ്ഞതിനു ശേഷമാണ് മരണമടഞ്ഞത്. ആനയുടെ ചവിട്ടേറ്റതിനെ തുടർന്നുണ്ടായ പരിക്കാണ് മരണകാരണമെന്നതിൻ്റെ അടിസ്ഥാനത്തിൽ കീഴ്‌ക്കോടതി പത്ത് ലക്ഷത്തോളം രൂപ കുടുംബത്തിന് നഷ്‌ടപരിഹാരം വിധിച്ചിരുന്നു.
മദ്യപിച്ചൊരാൾ പ്രകോപനമുണ്ടാക്കിയതാണ് ആന ഇടയാൻ കാരണമെന്നു ചൂണ്ടിക്കാട്ടി ആന ഉടമ ഹൈക്കോടതിയിൽ സമർപ്പിച്ച അപ്പീൽ തള്ളി. ഒരു ലക്ഷം രൂപ ഇൻഷുറൻസ് കമ്പനിയും ബാക്കി തുക ആന ഉടമയും പാപ്പാന്മാരുമാണ് നൽകേണ്ടത് എന്നും കീഴ്ക്കോടതി ഉത്തരവ് ശരിവച്ച ഹൈക്കോടതി തുകയിൽ മാറ്റം വരുത്താനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു.