പനച്ചിക്കാട് കൊല്ലാട് പാറയ്ക്കൽക്കടവിൽ വള്ളംമുങ്ങി രണ്ടു പേർക്ക് ദാരുണാന്ത്യം.


കോട്ടയം: പനച്ചിക്കാട് കൊല്ലാട് പാറയ്ക്കൽക്കടവിൽ വള്ളംമുങ്ങി രണ്ടു പേർക്ക് ദാരുണാന്ത്യം. കൊല്ലാട് പാറയ്ക്കൽക്കടവ് പാറത്താഴെ ജോബി വി.ജെ (36), പോളച്ചിറയിൽ അരുൺ സാം (37) എന്നിവരാണ് മരിച്ചത്.

 

 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയായിരുന്നു സംഭവം. അതിശക്തമായ മഴയിൽ വെള്ളം കയറിയ പാടശേഖരത്തിൽ മീൻ പിടിക്കുന്നതിനിടെയാണ് വള്ളം മറിഞ്ഞത്. ഇരുവരുടെയും ഒപ്പം സുഹൃത്ത് ജോഷിയും ഉണ്ടായിരുന്നു. അപകടത്തിൽ നിന്നും ജോഷി മാത്രമാണ് രക്ഷപ്പെട്ടത്. മരണപ്പെട്ട ജോബിയുടെ സഹോദരനാണ് ജോഷി.

 

 വെള്ളം കയറി കിടക്കുകയായിരുന്ന പാടശേഖരങ്ങളിൽ ചൂണ്ടയിടുന്നതിനിടെയാണ് വള്ളം മറിഞ്ഞത്. ജോഷി ഇരുവരെയും രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാ സേനയും മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.