ഞായറാഴ്ച്ച രാജ്യത്തിനായി പ്രത്യേകം പ്രാർത്ഥന, ആഹ്വാനവുമായി മലങ്കര ഓർത്തഡോക്സ് സഭ.


കോട്ടയം: രാജ്യം അതീവജാ​ഗ്രതയിലൂടെ കടന്നുപോകന്ന പശ്ചാത്തലത്തിൽ ഭാരതത്തിനും, സൈനികർക്കും, അതിർത്തിയിലെ ജനസമൂഹത്തിനും വേണ്ടി പ്രത്യേക പ്രാർത്ഥന നടത്തണമെന്ന ആഹ്വാനവുമായി മലങ്കര ഓർത്തഡോക്സ് സഭ. സഭാധ്യക്ഷനും മലങ്കര മെത്രാപ്പോലീത്തായുമായ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവയുടേതാണ് ആഹ്വാനം.

 

 ഭാരതീയ സഭ എന്ന നിലയിൽ ഈ ഘട്ടം രാജ്യത്തിന് വേണ്ടി പ്രാർത്ഥിക്കേണ്ട സമയമാണെന്ന് കാതോലിക്കാ ബാവാ പറഞ്ഞു. അതിർത്തി കാക്കുന്ന സൈനികർ സുരക്ഷിതരായിരിക്കാൻ പ്രാർത്ഥിക്കണം. യുദ്ധത്തിലേക്ക് നീങ്ങാതെ സമാധാനം പുനസ്ഥാപിക്കപ്പെടാൻ വേണ്ടിയാകണം  പ്രാർത്ഥന. ഭാരതത്തിന്റെ തെക്കെ അറ്റത്തിരിക്കുന്ന നമുക്ക് യുദ്ധം കേവലം ഒരു വാർത്തമാത്രമായിരിക്കാം. എന്നാൽ ജീവനും ജീവിതവും പ്രതിസന്ധിയിലാകുന്ന ഒരു വലിയ സമൂഹം അതിർത്തി​​ഗ്രാമങ്ങളിലുണ്ട്.

 

 മലയാളികളടക്കം നിരവധി സൈനികർ പോരാട്ടഭൂമിയിലുണ്ട്. അവരുടെ കുടുംബങ്ങളും ആശങ്കയിലാണ്. എല്ലാ യുദ്ധങ്ങളിലും ആത്യന്തിക വിജയം മാത്രമാണ് ആഘോഷിക്കപ്പെടുന്നത്. എന്നാൽ ആ വിജയത്തിനായി ചൊരിയപ്പെടുന്ന ചോരയും, ജീവനും കണ്ണീരിന്റേതാണ്. രാജ്യത്തിന് വേണ്ടി പ്രവർത്തിക്കേണ്ടത് ഒരോ ഭാരതീയന്റെയും രാഷ്ട്ര പ്രതിബദ്ധതയാണ്. എന്നാൽ യുദ്ധങ്ങളും, കലാപങ്ങളും മനുഷ്യസമൂഹത്തിന്റെ നിലനിൽപ്പിന് എന്നും ഭീഷണിയാണെന്ന തിരിച്ചറിവ് നമുക്ക് ഉണ്ടാകണമെന്നും ബാവാ പ്രതികരിച്ചു. രാജ്യത്തിന്റെ ഭരണാധികാരികൾക്ക് നയതന്ത്രമികവോടെ ഈ വിഷയത്തിന് പരിഹാരം കാണാൻ കഴിയട്ടെ എന്ന് കാതോലിക്കാ ബാവാ പ്രത്യാശിച്ചു. ഞായറാഴ്ച്ച വിശുദ്ധ കുർബാനമധ്യേ മലങ്കരസഭയുടെ എല്ലാ പള്ളികളിലും പ്രത്യേക പ്രാർത്ഥന നടത്താനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. രാജ്യത്തെയും, ഭരണാധികാരികളെയും നമ്മുടെ സൈനികരെയും അതിർത്തിയിലെ നമ്മുടെ സഹോദരങ്ങളെയും ഓർത്തും ആ​ഗോള സമാധാനത്തിനായും പ്രാർത്ഥിക്കണമെന്നും കാതോലിക്കാ ബാവാ കൂട്ടിച്ചേർത്തു.