കോട്ടയം: പാതി വിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു നിരവധി സീഡ് സൊസൈറ്റികളിൽ നിന്നായി ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലും പരാതികളുടെ എണ്ണം ഉയരുന്നു.
കോട്ടയം ജില്ലയിൽ ഇതുവരെ രജിസ്റ്റർ ചെയ്തത് 118 കേസുകൾ ആണ്. ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് കാഞ്ഞിരപ്പള്ളിയിലാണ്. കാഞ്ഞിരപ്പള്ളി 30, എരുമേലി 22, മുണ്ടക്കയം 18, പൊന്‍കുന്നം 10, ഈരാറ്റുപേട്ട 9, പാലാ 6, കുറവിലങ്ങാട് 4, കറുകച്ചാല്‍ 3, തലയോലപ്പറമ്പ്, വൈക്കം, പള്ളിക്കത്തോട്, ഏറ്റുമാനൂര്‍, കോട്ടയം ഈസ്റ്റ് എന്നിവിടങ്ങളില്‍ രണ്ട് വീതം, കോട്ടയം വെസ്റ്റ്, ചങ്ങനാശ്ശേരി, മണിമല,മേലുകാവ്, പാമ്പാടി, രാമപുരം എന്നിവിടങ്ങളില്‍ ഓരോ കേസുകള്‍ വീതവുമാണ് രജിസ്റ്റര്‍ ചെയ്തത്. ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് അതതു ജില്ലകളിലെ പരാതികള്‍ അന്വേഷിക്കുന്നത്. അതേസമയം എല്ലാ സ്റ്റേഷനുകളിലും പ്രതികളുടെ എണ്ണം ഉയരുന്നുണ്ട്. എല്ലാ പരാതികളിലും പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പാതി വിലയ്ക്ക് സ്‌കൂട്ടർ നൽകാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു സ്ത്രീകളുടെയടക്കം കൈയിൽ നിന്നും തട്ടിയെടുത്തത് ലക്ഷങ്ങളാണ്. ഇടനിലക്കാർ വഴിയാണ് ഈ തട്ടിപ്പ് നടന്നിരിക്കുന്നത്. എൻജിഒ കോൺഫെഡറേഷൻ വഴി തൊടുപുഴ സ്വദേശി അനന്തു കൃഷ്ണൻ ആണ് തട്ടിപ്പ് നടത്തിയിരിക്കുന്നത്. ഇയാൾ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് ഈരാറ്റുപേട്ടയിൽ ഭൂമി വാങ്ങിയിരുന്നു.