ജെസ്ന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി,പിതാവ് ജയിംസ് ജോസഫ് നൽകിയ ഹർജിലാണ് കോടതി വിധി, പിതാവ് ഹാജരാക്കിയ തെളിവുകൾ അംഗീകരിച്ചു.


കോട്ടയം: ജെസ്ന കേസിൽ തുടരന്വേഷണം പ്രഖ്യാപിച്ച് കോടതി. തുടരന്വേഷണം നടത്താൻ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി ഉത്തരവിട്ടു. ജെസ്നയുടെ പിതാവ് ജയിംസ് ജോസഫ് തുടരന്വേഷണം ആവശ്യപ്പെട്ടു ഹർജി സമർപ്പിച്ചിരുന്നു. സിബിഐ റിപ്പോർട്ട് തള്ളി തുടരന്വേഷണം നടത്തണമെന്നും കുടുംബത്തിന് ചില തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പിതാവ് കോടതിയെ അറിയിച്ചിരുന്നു. മുദ്രവച്ച കവറിൽ ചില തെളിവുകളും പിതാവ് ഹാജരാക്കി. പിതാവ് ഹാജരാക്കിയ തെളിവുകൾ അംഗീകരിച്ചാണ് കോടതി തുടർ അന്വേഷണത്തിന് ഉത്തരവിട്ടത്. പുതിയ തെളിവുകളുണ്ടെങ്കിൽ തുടരന്വേഷണത്തിനു തയാറാണെന്നു സി ബി ഐ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. മകൾ വീട്ടിൽ നിന്ന് പോകുമ്പോൾ 60000 രൂപ കൈവശം ഉണ്ടായിരുന്നതായും പിതാവ് പറയുന്നു. ഇത്രയും വലിയ തുക വീട്ടുകാർ നൽകിയതല്ല എന്നും ഈ പണം സഹോദരി അവിചാരിതമായി കണ്ടിരുന്നു എന്നും പിതാവ് പറയുന്നു. ജെസ്നയുടെ 3 പഴ്സണൽ ഡയറികളും ഫോണും നോട്ട് ബുക്കുകളും പൊലീസ് വീട്ടിൽനിന്ന് എടുത്തിരുന്നെങ്കിലും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഒന്നുംതന്നെ സി ബി ഐ റിപ്പോർട്ടിൽ പരാമർശിച്ചിട്ടില്ല എന്നും പിതാവ് പറയുന്നു. ഡിഗ്രിക്ക് ഒപ്പം പഠിച്ച സുഹൃത്ത് ജെസ്നയെ ചതിച്ചതായി സംശയമുണ്ട് എന്നും ജെസ്‌നയെ കാണാതായി എന്ന് കരുതപ്പെടുന്ന സ്ഥലങ്ങളിൽ സി ബി ഐ അന്വേഷണം നടത്തിയില്ലെന്നും ജെസ്‌നയുടെ ശാരീരിക പ്രശനങ്ങൾ കുറിച്ച് അന്വേഷണം നടത്തിയില്ലെന്നും പിതാവ് പറയുന്നു. മുക്കൂട്ടുതറ കൊല്ലമുള സ്വദേശിനി കുന്നത്തുവീട്ടില്‍ ജയിംസിന്റെ മകള്‍ കാഞ്ഞിരപ്പള്ളി സെന്റ്.ഡൊമിനിക്സ് കോളേജിലെ ബിരുദ വിദ്യാര്‍ഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ 2018 മാര്‍ച്ച് 22 നാണ് കാണാതാകുന്നത്. ജെസ്ന രഹസ്യമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഒരാളെക്കുറിച്ചു സിബിഐ അന്വേഷിച്ചില്ലെന്നു പിതാവ് ഹർജിയിൽ പറയുന്നു. അതോടൊപ്പം ജെസ്നയെ കാണാതാകുന്നതിന് ഒരു ദിവസം മുൻപ് രക്തസ്രാവത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു എന്നും രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽ ഉപേക്ഷിച്ചാണു ജെസ്ന പോയത് എന്നും പിതാവ് പറയുന്നു. ക്രൈംഞ്ചാഞ്ച് വസ്ത്രം വീട്ടിൽ നിന്ന് ശേഖരിച്ചതായും എന്നാൽ വസ്ത്രം കണ്ടെടുത്തിട്ടില്ല എന്നാണു സി ബി ഐ അഭിഭാഷകൻ പറയുന്നതെന്നും പിതാവ് സമർപ്പിച്ച ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.